ശബരിമലയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളിലേക്ക് അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്
കൊച്ചി: ശബരിമലയിലെ സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. നേരത്തെ പുറത്തുവന്ന സ്വര്‍ണ്ണക്കൊള്ളയ്ക്ക് പുറമെ, ആടിയ ശിഷ്ടം നെയ്യ് വില്‍പനയുമായി ബന്ധപ്പെട്ട തട്ടിപ്പുകളിലേക്കും അന്വേഷണം ദീര്‍ഘിപ്പിക്കുന്നു. ഈ ഇടപാടില്‍ ഏകദേശം 36 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടന്നതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. മുന്‍ കീഴ്ശാന്തി സുനില്‍ കുമാര്‍ പോറ്റിയെ ഈ കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇഡി കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം വൈകിയതിനെ തുടര്‍ന്ന് പ്രതികള്‍ ഒന്നിനുപിറകെ ജാമ്യംനേടി പുറത്തിറങ്ങുന്നതിനിടെ, തൊണ്ടിമുതല്‍ കണ്ടെത്താന്‍ കഴിയാത്തത് എസ്.ഐ.ടിക്ക് വെല്ലുവിളിയാകുന്നു. നഷ്ടപ്പെട്ട സ്വര്‍ണം എത്ര, കേസുമായി ബന്ധപ്പെട്ട് ആരെയൊക്കെ ഇനി ചോദ്യംചെയ്യേണ്ടിവരും എന്നിങ്ങനെയുള്ള നിരവധി വിഷയങ്ങളാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്.
മോഷണം പോയത് എത്ര പവന്‍ സ്വര്‍ണം എന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. അഞ്ച് പേര്‍ കൂടി അന്വേഷണ പരിധിയില്‍ ഉണ്ടെന്നാണ് മൂന്നാഴ്ച മുമ്പ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. ഇവര്‍ ആരൊക്കെ, എന്തുകൊണ്ടാണ് അന്വേഷണം ഇവരിലേക്ക് എത്താത്തത് തുടങ്ങിയ നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയും പുറത്തിറങ്ങിയതോടെ പ്രതിപക്ഷത്തിന്റെ ആരോപണം സത്യമാകുന്നു എന്ന നിലയിലാണ് കാര്യങ്ങള്‍.
എസ്.ഐ.ടി അന്വേഷണം ഇഴയുകയാണെന്നും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് മനപ്പൂര്‍വം വൈകിപ്പിച്ച് കുറ്റവാളികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള അവസരം ഉണ്ടാക്കുന്നുവെന്നുമാണ് പ്രതിപക്ഷ ആരോപണം. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരായ എ. പത്മകുമാറിനെയും എന്‍. വാസുവിനെയും രക്ഷിക്കാനാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
എ. പത്മകുമാറും എന്‍. വാസുവും തന്ത്രി കണ്ഠരര് രാജീവരും ജയിലില്‍ തുടരുകയാണ്. മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ശങ്കര്‍ദാസിനെ ആശുപത്രിയില്‍ നിന്നു ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതികള്‍ ജയില്‍ മോചിതരായത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയ്ക്ക് കൂടുതല്‍ ബലം നല്‍കുന്നതാണ് പോറ്റിയുടെ ജാമ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."