വെമ്പായം ബസ് അപകടം: കെഎസ്ആർടിസി സിഎംഡി റിപ്പോർട്ട് തേടി; വിജിലൻസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: വെമ്പായം കൊപ്പത്ത് കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കെഎസ്ആർടിസി സിഎംഡി അടിയന്തര റിപ്പോർട്ട് തേടി. അപകടത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കെഎസ്ആർടിസി വിജിലൻസ് വിഭാഗം നാളെത്തന്നെ വിശദമായ റിപ്പോർട്ട് അധികൃതർക്ക് കൈമാറും.
അപകടസമയത്ത് ബസ് ഓടിച്ചിരുന്ന ഡ്രൈവർ മുജീബിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. നാട്ടുകാർ ഉന്നയിച്ച അമിതവേഗത എന്ന ആരോപണവും അന്വേഷണ പരിധിയിൽ വരും.
നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച ശേഷം സമീപത്തെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രൻ (56) മരണപ്പെട്ടിരുന്നു. കടയിലുണ്ടായിരുന്നവർ പിൻവാതിലിലൂടെ ഓടി രക്ഷപ്പെട്ടതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്. എങ്കിലും ബസ്സിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്.
അപകടത്തെച്ചൊല്ലി നാട്ടുകാരും ബസ് ജീവനക്കാരും വ്യത്യസ്തമായ മൊഴികളാണ് നൽകുന്നത്. ബസ് അമിത വേഗതയിലായിരുന്നുവെന്നും റോഡിലുണ്ടായിരുന്ന മറ്റു വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചാണ് കടയിലേക്ക് പാഞ്ഞുകയറിയതെന്നും ദൃക്സാക്ഷികൾ പറയുന്നു. പെട്ടെന്ന് റോഡിലേക്ക് കയറിവന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ബസ് വെട്ടിച്ചുമാറ്റിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് ഡ്രൈവർ മുജീബ് മൊഴി നൽകിയത്. ബസ്സിന് യാന്ത്രിക തകരാറുകൾ ഒന്നുമില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലൻസ് റിപ്പോർട്ട് ലഭിച്ച ശേഷം ഡ്രൈവർക്കെതിരെ നടപടി വേണോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകും.
Vembayam, Koppam, where a KSRTC bus crashed into a shop, the KSRTC CMD has demanded an immediate preliminary report. The crash resulted in the death of a 56-year-old motorcyclist and left several others injured. While locals allege that high speed caused the mishap, the driver claims he swerved to avoid a collision. The vigilance department is expected to submit its findings tomorrow to determine if driver negligence was involved.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."