കഞ്ചാവുമായി അന്യസംസ്ഥാന കമിതാക്കൾ പിടിയിൽ; എക്സൈസിനെ വെട്ടിച്ച് ഓടിയ പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തി
നെടുമങ്ങാട്: നെടുമങ്ങാടും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വിൽപന നടത്തിവന്ന ലഹരി സംഘത്തിലെ പ്രധാന കണ്ണികളായ അന്യസംസ്ഥാന കമിതാക്കൾ എക്സൈസ് പിടിയിലായി. ആസാം സ്വദേശികളായ മിനാറാബീഗം, മുജീബുൽ റഹ്മാൻ എന്നിവരാണ് പിടിയിലായത്.
പരിശോധനയും അറസ്റ്റും
കരകുളം, ഏണിക്കര ഭാഗങ്ങളിൽ വ്യാപകമായി ലഹരിമരുന്നുകൾ എത്തുന്നെന്ന പരാതിയെത്തുടർന്ന് നെടുമങ്ങാട് എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ സി.വിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.എട്ടാംകല്ല് കെൽട്രോൺ ജംഗ്ഷന് സമീപത്തുനിന്നും 1.151 കിലോഗ്രാം കഞ്ചാവും മയക്കുമരുന്ന് അളക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും ഇവരിൽ നിന്നും കണ്ടെടുത്തു.
പരിശോധനയ്ക്കിടെ മുജീബുൽ റഹ്മാൻ എക്സൈസ് സംഘത്തെ വെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ എക്സൈസ് ഉദ്യോഗസ്ഥർ പിന്തുടർന്ന് ഇയാളെ സാഹസികമായി കീഴടക്കുകയായിരുന്നു.
ലഹരി ശൃംഖല
കരകുളം ഏണിക്കര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയയിലെ നിർണ്ണായക കണ്ണികളാണിവർ. അതിഥി തൊഴിലാളികൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലുമാണ് ഇവർ പ്രധാനമായും വിൽപന നടത്തിയിരുന്നത്. ഈ ശൃംഖലയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് എക്സൈസ് അന്വേഷിച്ചുവരികയാണ്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാർ, സിവിൽ എക്സൈസ് ഓഫീസർമാർ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."