മരണത്തിലും അഞ്ചുപേർക്ക് പുതുജീവനേകി ആലിൻ ഷെറിൻ വിടവാങ്ങി; ഗാർഡ് ഓഫ് ഓണർ നൽകി ആശുപത്രി ജീവനക്കാർ; ആംബുലൻസ് തിരുവനന്തപുരത്തെത്തി
കൊച്ചി: ലോകത്തോട് വിടപറയുമ്പോഴും അഞ്ചുപേരുടെ ജീവിതത്തിൽ പ്രകാശമായി മാറിയിരിക്കുകയാണ് പത്തുമാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻ. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് എന്ന വലിയ നിയോഗവുമായാണ് ഈ പിഞ്ചുകുഞ്ഞ് മടങ്ങുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ എടുത്ത തീരുമാനം കേരളത്തിന് വലിയൊരു മാതൃകയായിരിക്കുകയാണ്.
തിരുവനന്തപുരം കിംസ് ആശുപത്രിയിലും എസ്.എ.ടി ആശുപത്രിയിലുമായി ചികിത്സയിൽ കഴിയുന്ന കുരുന്നുകൾക്കാണ് ആലിന്റെ അവയവങ്ങൾ പുതുജീവനേകുന്നത്. ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് ആലിന്റെ കരൾ മാറ്റിവെക്കുന്നത്. കൂടാതെ കുട്ടിയുടെ രണ്ട് വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാർഡിൽ ചികിത്സയിലുള്ള മറ്റൊരു കുട്ടിക്ക് നൽകും.
ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും എത്തിച്ചു കഴിഞ്ഞു. സംസ്ഥാനത്തിൻറെ ചരിത്രത്തിലാദ്യമായാണ് ഇത്രയും കുറഞ്ഞ പ്രായമുള്ള ഒരു കുഞ്ഞിൻറെ അവയവങ്ങൾ ദാനം ചെയ്യുന്നത്. ആലിൻ ഷെറിൻ അബ്രഹാം ഇനി നാല് കുരുന്നുകളിലൂടെയും ഒരു മുതിർന്ന വ്യക്തിയിലൂടെയും ഈ മണ്ണിൽ ജീവിക്കും.
എറണാകുളത്തുനിന്നും മൂന്ന് മണിക്കൂർ കൊണ്ടാണ് ആംബുലൻസ് തിരുവനന്തപുരത്തേക്ക് എത്തിയത്. പൊലിസിന്റെ നേതൃത്വത്തിൽ ഗ്രീൻ കോറിഡോർ ഒരുക്കി ട്രാഫിക് നിയന്ത്രിച്ചതിനാൽ തടസ്സങ്ങളില്ലാതെ അവയവങ്ങൾ കിംസിൽ എത്തിക്കാൻ സാധിച്ചു. വിരോധാഭാസമെന്നു പറയട്ടെ, ആലിൻറെ ജീവനെടുത്ത അപകടം നടന്ന കോട്ടയം പള്ളം വഴിയാണ് ജീവന്റെ തുടിപ്പുമായി ആംബുലൻസ് കടന്നുപോയത്.
കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞിന് ആശുപത്രി ജീവനക്കാർ വികാരനിർഭരമായ യാത്രയയപ്പാണ് നൽകിയത്. കുഞ്ഞിനോടുള്ള ആദരസൂചകമായി ജീവനക്കാർ അണിനിരന്ന് 'ഗാർഡ് ഓഫ് ഓണർ' നൽകി. ആശുപത്രി ഇടനാഴികളിൽ കണ്ണീരോടെ കൈകൂപ്പി നിന്നവർക്കിടയിലൂടെ ആലിൻ ഷെറിന്റെ ഭൗതികദേഹം അവസാനമായി പുറത്തേക്ക് കൊണ്ടുപോയി.
വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളായ ആലിനെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സകൾ നൽകിയെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് തങ്ങളുടെ കുഞ്ഞിലൂടെ മറ്റുള്ളവർ ജീവിക്കട്ടെ എന്ന ഉറച്ച തീരുമാനം മാതാപിതാക്കൾ കൈക്കൊള്ളുകയായിരുന്നു.
അവയവങ്ങൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി വിവിധ ആശുപത്രികളിലേക്ക് എത്തിക്കാനുള്ള നടപടികൾ അതിവേഗമാണ് അധികൃതർ പൂർത്തിയാക്കിയത്. ഹൃദയവാൽവ്, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. പ്രത്യേക മെഡിക്കൽ സംഘം ശസ്ത്രക്രിയകൾ പൂർത്തിയാക്കിയ ഉടൻ തന്നെ തിരുവനന്തപുരത്തേക്ക് തിരിക്കുകയായിരുന്നു. മൂന്ന് മണിക്കൂർ കൊണ്ട് 221 കിലോമീറ്റർ താണ്ടിയാണ് ആംബുലൻസ് തിരുവനന്തപുരത്ത് എത്തിയത്.
ആലിൻ ഷെറിന്റെ രണ്ട് വൃക്കകളും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പീഡിയാട്രിക് നെഫ്രോളജി വാർഡിൽ ചികിത്സയിലുള്ള കുട്ടിക്കാണ് ലഭിക്കുന്നത്. ഈ ശസ്ത്രക്രിയ വിജയകരമാകുന്നതോടെ ആ കുഞ്ഞിന് പുതിയൊരു ജീവിതം കൈവരും. ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന ബോധ്യത്തോടെയാണ് ആംബുലൻസ് തിരുവനന്തപുരത്ത് പാഞ്ഞെത്തിയത്.
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കിംസ് ആശുപത്രിയിൽ വെച്ച് നടക്കും. ഹൃദയവാൽവ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ രോഗിക്കും നേത്രപടലങ്ങൾ കൊച്ചി അമൃത ആശുപത്രിയിലെ തന്നെ രോഗികൾക്കുമാണ് നൽകുന്നത്. ഇത്തരത്തിൽ അഞ്ച് കുടുംബങ്ങളിലേക്കാണ് ഈ പത്തുമാസക്കാരി പ്രത്യാശയുടെ കിരണമായി മാറുന്നത്.
നിലവിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കുഞ്ഞിന്റെ ഭൗതികദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും മെഡിക്കൽ കോളേജ് അധികൃതർ മുൻകൂട്ടി പൂർത്തിയാക്കിയിരുന്നു. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
നാളെ രാവിലെ ആശുപത്രിയിൽ വെച്ച് പ്രത്യേക ആദരസൂചകമായ പ്രദക്ഷിണം നൽകിയ ശേഷമായിരിക്കും മൃതദേഹം വിട്ടുനൽകുക. ചടങ്ങുകൾക്ക് ശേഷം ഭൗതികദേഹം ജന്മനാടായ മല്ലപ്പള്ളിയിലേക്ക് കൊണ്ടുപോകും. പ്രിയപ്പെട്ട കുഞ്ഞിനെ അവസാനമായി ഒരുനോക്ക് കാണാൻ നാട് മുഴുവൻ കാത്തിരിക്കുകയാണ്.
സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. വലിയ വേദനയ്ക്കിടയിലും അവയവദാനത്തിന് തയ്യാറായ മാതാപിതാക്കളുടെ തീരുമാനം ഏറെ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ അവയവദാന ചരിത്രത്തിൽ നൊമ്പരവും ഒപ്പം അഭിമാനവുമായി ആലിൻ ഷെറിൻ എന്നും ഓർമ്മിക്കപ്പെടും.
In a heart-touching act of humanity, ten-month-old Alin Sherin has become Kerala's youngest organ donor. After being declared brain-dead following a tragic road accident, her parents bravely decided to donate her organs, saving the lives of five people, including infants in need of a liver and kidneys.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."