വിധവയെന്ന് വ്യാജപ്രചരണം: ആലപ്പുഴയിൽ യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് ഫേസ്ബുക്കിലൂടെ പണം തട്ടിയ ദമ്പതികൾക്കെതിരെ കേസ്
ആലപ്പുഴ: വിധവയാണെന്നും കുഞ്ഞിന് അസുഖമാണെന്നും വിശ്വസിപ്പിച്ച് യുവതിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകൾ നിർമിച്ച് പണം തട്ടിയ യുവാവ് പിടിയിലായി. മാവേലിക്കര തഴക്കര സ്വദേശി സുജിത്ത് വി.എസ്. (23) ആണ് ആലപ്പുഴ സൈബർ ക്രൈം പൊലിസിന്റെ പിടിയിലായത്. തട്ടിപ്പിന് കൂട്ടുനിന്ന സുജിത്തിന്റെ ഭാര്യ സാന്ദ്രയെ (23) കേസിൽ രണ്ടാം പ്രതിയാക്കി പൊലിസ് നോട്ടീസ് നൽകി.
ആലപ്പുഴ സ്വദേശിയായ യുവതിയുടെ ഫോട്ടോകൾ ഉപയോഗിച്ച് 'ആര്യ സാന്ദ്ര', 'സാന്ദ്ര സുരേഷ്, 'സാന്ദ്ര സുരേഷ് അഭി' എന്നീ പേരുകളിലാണ് പ്രതി വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലുകൾ നിർമിച്ചത്. കഴിഞ്ഞ വർഷം മാർച്ച് മുതൽ യുവതിയുടെ യഥാർത്ഥ പ്രൊഫൈൽ പിന്തുടർന്ന പ്രതി അവരുടെ ചിത്രങ്ങൾ കൈക്കലാക്കുകയായിരുന്നു. താൻ വിധവയാണെന്നും കുഞ്ഞിന് ഗുരുതരമായ അസുഖമാണെന്നും ചികിത്സയ്ക്ക് പണമില്ലെന്നും വിശ്വസിപ്പിച്ചാണ് പ്രതികൾ പലരിൽ നിന്നും പണം തട്ടിയത്.
ഭാര്യ സാന്ദ്രയുടെ പേരിലുള്ള ഫോൺ നമ്പറും ജോയിന്റ് ബാങ്ക് അക്കൗണ്ടുമാണ് പണം വാങ്ങാനായി ഉപയോഗിച്ചിരുന്നത്. 500 രൂപ മുതൽ 1000 രൂപ വരെയുള്ള ചെറിയ തുകകളാണ് പലരിൽ നിന്നായി ഇവർ വാങ്ങിയെടുത്തിരുന്നത്. യുവതിയുടെ യഥാർത്ഥ പ്രൊഫൈലിലേക്ക് അപരിചിതർ കുഞ്ഞിന്റെ അസുഖവിവരങ്ങൾ ചോദിച്ചുകൊണ്ട് സന്ദേശങ്ങൾ അയച്ചതോടെയാണ് സംശയം ഉയർന്നത്. തന്റെ പേരിൽ വ്യാജ അക്കൗണ്ട് പ്രവർത്തിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ യുവതി ഫെബ്രുവരി 10-ന് പൊലിസിൽ പരാതി നൽകുകയായിരുന്നു.
സൈബർ ക്രൈം ഇൻസ്പെക്ടർ ഏലിയാസ് പി. ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം ഫോൺ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ സുജിത്തിനെ റിമാൻഡ് ചെയ്തു. ഫോൺ നമ്പറിന്റെയും ബാങ്ക് അക്കൗണ്ടിന്റെയും ഉടമയായ ഭാര്യ സാന്ദ്രയ്ക്ക് ഭാരതീയ നാഗരിക സുരക്ഷാ സംഹിത പ്രകാരം നോട്ടീസ് നൽകി.
പ്രതികളുടെ വ്യാജ അക്കൗണ്ടുകൾ വഴി പണം നഷ്ടപ്പെട്ടവർ ആലപ്പുഴ സൈബർ ക്രൈം പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
Facebook Fraud: Couple Booked for Using Woman’s Photos to Solicit Fake Donations The Alappuzha Cyber Crime Police arrested 23-year-old Sujith V.S. from Mavelikkara for allegedly creating fake Facebook profiles using a woman’s photographs to swindle money. His wife, Sandra, has been named the second accused in the case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."