അഞ്ച് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം; പുറകെ സ്ത്രീധനം ചോദിച്ച് ഭർത്താവിന്റെ പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി
ഹൈദരാബാദ്: അഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായ ദമ്പതികൾക്കിടയിൽ സ്ത്രീധനം വില്ലനായി. ഭർത്താവിന്റെ നിരന്തരമായ പീഡനത്തെത്തുടർന്ന് ബിഹാർ സ്വദേശിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ ഇഷിത യാദവ് (26) ജീവനൊടുക്കി. ഹൈദരാബാദിലെ മിയാപുർ മേഖലയിലുള്ള അപ്പാർട്ട്മെന്റിലാണ് ഇഷിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് നീരജ് ബൻസാലിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
സോഷ്യൽ മീഡിയയിൽ തുടങ്ങിയ പ്രണയം, സ്റ്റാർട്ടപ്പിന്റെ പേരിൽ പീഡനം
2020-ൽ സോഷ്യൽ മീഡിയയിലൂടെയാണ് ഇഷിതയും മധ്യപ്രദേശ് സ്വദേശിയായ നീരജും പരിചയപ്പെടുന്നത്. ഇരുവരും പ്രണയത്തിലാവുകയും അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം ഈ വർഷം ഫെബ്രുവരിയിൽ പട്നയിൽ വെച്ച് വിവാഹിതരാവുകയും ചെയ്തു. എന്നാൽ വിവാഹശേഷം ഹൈദരാബാദിലെത്തിയതോടെ നീരജിന്റെ സ്വഭാവത്തിൽ മാറ്റം വന്നതായി പൊലിസ് പറയുന്നു.
വിവാഹത്തിന് പിന്നാലെ ഇഷിതയോട് നീരജ് പണം ആവശ്യപ്പെട്ട് തുടങ്ങി. തനിക്ക് സ്ത്രീധനമായി കൂടുതൽ തുക വേണമെന്നായിരുന്നു പ്രധാന ആവശ്യം.തന്റെ പുതിയ സ്റ്റാർട്ടപ്പിലേക്ക് ഇഷിത പണം നിക്ഷേപിക്കണമെന്ന് നീരജ് നിർബന്ധിച്ചു. ഇതിന്റെ പേരിൽ ഇഷിതയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
മനംനൊന്ത് ആത്മഹത്യ
ഭർത്താവിന്റെ ഭാഗത്തുനിന്നുള്ള കടുത്ത സമ്മർദ്ദവും മാനസിക പീഡനവുമാണ് ഇഷിതയെ ആത്മഹത്യയിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഇഷിതയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സ്ത്രീധനത്തിന്റെ പേരിൽ നീരജ് മകളെ ഉപദ്രവിച്ചിരുന്നെന്നും കാണിച്ച് ഇഷിതയുടെ മാതാപിതാക്കൾ മിയാപുർ പൊലിസിൽ പരാതി നൽകി.
"യുവതിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഭർത്താവ് നീരജിനെ നിലവിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സ്ത്രീധന പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്താൻ സാധ്യതയുണ്ടെന്ന്" മിയാപുർ പൊലിസ് പറഞ്ഞു.
ഹൈദരാബാദിലെ ഐടി മേഖലയെ ഒന്നടങ്കം നടുക്കിയ ഈ സംഭവം സ്ത്രീധന സമ്പ്രദായം ഇന്നും ഉന്നത വിദ്യാഭ്യാസമുള്ളവർക്കിടയിൽ പോലും എത്രത്തോളം രൂക്ഷമാണെന്നതിന്റെ തെളിവായി മാറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."