തോറ്റുകൊടുക്കാൻ ഹംസ തയ്യാറായില്ല; ഒടുവിൽ മുട്ടുമടക്കി പ്രമുഖ കാർ ഡീലർ; ഉപഭോക്താവിനെ വഞ്ചിച്ചതിന് 29 ലക്ഷം രൂപ നൽകാൻ കോടതി വിധി
കാസർഗോഡ്: പണമടച്ചിട്ടും കാർ നൽകാതെ ഉപഭോക്താവിനെ വഞ്ചിച്ച കാഞ്ഞങ്ങാട്ടെ മാരുതി സുസുക്കി ഡീലർക്ക് കനത്ത തിരിച്ചടി. കാർ ബുക്ക് ചെയ്ത് ഒൻപത് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഉപഭോക്താവിന് അനുകൂലമായ വിധി വരുന്നത്. കേസിൽ പ്രവാസിയായ ഹംസ കുഞ്ഞിൽ മൊയ്‌തുവിന് 29 ലക്ഷം രൂപ നൽകാൻ കേരള സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു.
2016-ലാണ് 11.20 ലക്ഷം രൂപ നൽകി ബേക്കൽ സ്വദേശിയായ ഹംസ മാരുതി വിറ്റാര ബ്രെസ ബുക്ക് ചെയ്തത്. ഹംസ നൽകിയ 11.20 ലക്ഷം രൂപയും, അതിന് 2016 ഡിസംബർ മുതൽ കണക്കാക്കിയ 14% പലിശയും, 3 ലക്ഷം രൂപ നഷ്ടപരിഹാരവും, 15,000 രൂപ കോടതിച്ചെലവും അടക്കം 29 ലക്ഷം രൂപ നൽകാനാണ് കമ്മിഷൻ ഇപ്പോൾ ഉത്തരവിട്ടത്. ഇതിൽ 25 ലക്ഷം രൂപയുടെ ചെക്ക് ഡീലർ ഹംസയ്ക്ക് കൈമാറിക്കഴിഞ്ഞു.
2016 സെപ്റ്റംബറിലാണ് ഹംസ കാർ ബുക്ക് ചെയ്യുന്നത്. 21 ദിവസത്തിനുള്ളിൽ ഡെലിവറി വാഗ്ദാനം ചെയ്തെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും കാർ ലഭിച്ചില്ല. ഒടുവിൽ ഡിസംബറിൽ കാർ എത്തിയെന്ന് അറിയിച്ചതിനെത്തുടർന്ന് ഹംസ ഷാർജയിൽ നിന്നും നാട്ടിലെത്തി. പിന്നാലെ ബാങ്ക് വായ്പയെടുത്ത് മുഴുവൻ തുകയും ഡീലർക്ക് കൈമാറുകയും ചെയ്തു. എന്നാൽ പണം കൈപ്പറ്റിയ ശേഷം ഡീലറുടെ ഭാഗത്തുനിന്ന് ഒളിച്ചുകളി ആരംഭിക്കാൻ തുടങ്ങി.
കാർ ഇന്റീരിയർ വർക്കിനായി കോഴിക്കോട് കൊണ്ടുപോയിരിക്കുകയാണെന്നും, തിരികെ വരുമ്പോൾ അപകടത്തിൽപ്പെട്ടുവെന്നും പറഞ്ഞ് ഡീലർ ഹംസയെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. പുതിയ കാർ ഡെലിവറിക്ക് മുൻപ് 200 കിലോമീറ്റർ ഓടിച്ച് കൊണ്ടുവരില്ലെന്ന് മനസ്സിലാക്കിയ ഹംസയ്ക്ക് ഇതിൽ സംശയം തോന്നി.
തുടർന്ന് കാത്തിരുന്നിട്ടും കാർ നൽകാത്തതിനെപ്പറ്റി ചോദിച്ചപ്പോൾ തുകയുടെ വെറും 2% പലിശ മാത്രം നൽകി കേസ് ഒതുക്കാനായിരുന്നു ഡീലറുടെ ശ്രമം. ഇതിന് വഴങ്ങാതെ ഹംസ നിയമവഴി തിരഞ്ഞെടുക്കുകയായിരുന്നു. കാർ ലഭിച്ചില്ലെങ്കിലും കാനറാ ബാങ്കിൽ നിന്നെടുത്ത വായ്പയുടെ ഇഎംഐ (EMI) ഹംസ കൃത്യമായി അടച്ചു കൊണ്ടിരുന്നു. നിയമപോരാട്ടത്തിൽ തെളിവായി ഇത് മാറുമെന്ന് കണ്ടാണ് അദ്ദേഹം ലോൺ തിരിച്ചടവ് തുടർന്നത്. ഡീലർക്ക് ബാങ്ക് മാനേജർ അഞ്ച് തവണ കത്തയച്ചിട്ടും മറുപടി നൽകാൻ അവർ തയ്യാറായില്ല.
എനിക്ക് പണമല്ലായിരുന്നു പ്രധാനം, എന്നെ കബളിപ്പിച്ചവർക്ക് അർഹമായ മറുപടി നൽകണമായിരുന്നു. തോറ്റുകൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു എന്ന് ഹംസ കുഞ്ഞിൽ മൊയ്‌തു പറഞ്ഞു.
കാസർഗോഡ് ജില്ലാ ഉപഭോക്തൃ കമ്മിഷൻ നേരത്തെ ഹംസയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ഡീലർ സംസ്ഥാന കമ്മിഷനെ സമീപിച്ചെങ്കിലും തിരിച്ചടിയുണ്ടായി. ജില്ലാ കമ്മിഷന്റെ വിധി സംസ്ഥാന കമ്മിഷൻ ശരിവെക്കുകയും അധികമായി 10,000 രൂപ കൂടി കോടതിച്ചെലവായി നൽകാൻ ഉത്തരവിടുകയും ചെയ്തു.
മാർച്ച് 10-ന് നടക്കുന്ന അടുത്ത ഹിയറിംഗിൽ ബാക്കി 4 ലക്ഷം രൂപ കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഹംസ. അഡ്വ. സി. ഷുക്കൂർ മുഖേനയാണ് ഹംസ കേസ് നടത്തിയത്. ഒടുവിൽ ബ്രെസയ്ക്ക് പകരം ഒരു ടൊയോട്ട ഫോർച്യൂണർ വാങ്ങി ഹംസ തന്റെ യാത്ര തുടർന്നു.
After a nine-year legal battle, an NRI from Kerala named Hamza Kunnil Moidu secured a landmark victory against a major car dealer who cheated him after he paid for a vehicle that was never delivered.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."