ആത്മഹത്യ ചെയ്യുന്നുവെന്ന് സുഹൃത്തിനെ വിളിച്ച് പറഞ്ഞു; തിരുവല്ലയിൽ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി
തിരുവല്ല: പ്രണയനൈരാശ്യത്തെയും തർക്കത്തെയും തുടർന്ന് തിരുവല്ലയിൽ പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. തിരുവല്ല കാവുംഭാഗം പെരിങ്ങോൾ സ്വദേശിനി അപർണ്ണ രമേശ് (17) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ വീടിനുള്ളിലെ അടുക്കളയിലാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അപർണ്ണയുടെ ആൺസുഹൃത്തായ വായ്പൂർ സ്വദേശി ജാവേദിനെ (21) പൊലിസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്:
സ്കൂളിലെ മോഡൽ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു അപർണ്ണ. ഉച്ചയോടെ കാവുംഭാഗം ജംഗ്ഷനിൽ വെച്ച് അപർണ്ണയും ജാവേദും തമ്മിൽ വാക്കേറ്റമുണ്ടായി.തർക്കത്തിനിടെ ജാവേദ് അപർണ്ണയ്ക്ക് വാങ്ങി നൽകിയിരുന്ന മൊബൈൽ ഫോൺ റോഡിലെറിഞ്ഞ് പൊട്ടിച്ചു. കൂടാതെ, അപർണ്ണയുടെ സഹോദരന് നൽകിയിരുന്ന ഫോണും യുവാവ് തിരികെ ആവശ്യപ്പെട്ടു.
തർക്കത്തിന് പിന്നാലെ വീട്ടിലെത്തിയ അപർണ്ണ, മറ്റൊരു ഫോണിൽ നിന്ന് ജാവേദിനെ വിളിച്ച് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് അറിയിച്ചു.വിവരമറിഞ്ഞ് ജാവേദ് ഉടൻ തന്നെ പെൺകുട്ടിയുടെ വീട്ടിലെത്തി. ഈ സമയത്താണ് അപർണ്ണയെ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസമയത്ത് അപർണ്ണയുടെ മുത്തശ്ശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രമേശ് – അമ്പിളി ദമ്പതികളുടെ മകളാണ് അപർണ്ണ. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലിസ് പരിശോധിച്ച് വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."