സൗജന്യം പ്രീണനമല്ലേ? തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാരുകളുടെ സൗജന്യ പ്രഖ്യാപനം രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് തടസമെന്ന് സുപ്രിംകോടതി
ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാന സർക്കാരുകൾ പണമടക്കമുള്ള സൗജന്യ പദ്ധതികൾ പ്രഖ്യാപിക്കുന്ന പ്രവണത രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക വികസനത്തിന് തടസമാകുമെന്ന് സുപ്രിംകോടതിയുടെ മുന്നറിയിപ്പ്. വരുമാനമോ സാമ്പത്തിക ശേഷിയോ പരിഗണിക്കാതെ പണക്കാർക്കും പാവപ്പെട്ടവർക്കും ഒരുപോലെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് ക്ഷേമനയമല്ല, പ്രീണനമാണെന്നും ഇതെത്ര കാലം തുടരുമെന്ന കർശന നിരീക്ഷണവും കോടതി രേഖപ്പെടുത്തി. 2024 ലെ വൈദ്യുതി ഭേദഗതി നിയമത്തിലെ ചട്ടം 23 ചോദ്യം ചെയ്ത് തമിഴ്‌നാട് പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച്.
ചട്ടം 23 പ്രകാരം വൈദ്യുതി വിതരണത്തിന്റെ ചെലവ് അനുസരിച്ചായിരിക്കണം ഉപഭോക്താക്കളുടെ ബില്ല് തയാറാക്കേണ്ടത്. ഈ വ്യവസ്ഥ തമിഴ്‌നാട്ടിലെ വൈദ്യുതി സബ്‌സിഡി, സൗജന്യം പദ്ധതികൾക്ക് തടസമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സുപ്രിംകോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാർ വൈദ്യുതി ബിൽ ഏറ്റെടുക്കുന്നതിനെ എങ്ങനെ അംഗീകരിക്കാനാവുമെന്ന് തമിഴ്‌നാട് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യത്തോട് ബെഞ്ച് ചോദിച്ചു. സൗജന്യങ്ങൾ കാരണം, രാജ്യം മൊത്തം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നു. തമിഴ്‌നാടിനെക്കുറിച്ച് മാത്രമല്ല, മുഴുവൻ ഇന്ത്യയെക്കുറിച്ചാണ് പറയുന്നത്. നമ്മൾ എന്ത് തരത്തിലുള്ള സംസ്‌കാരമാണ് വളർത്തിയെടുക്കുന്നത്. ആളുകൾക്ക് നേരിട്ട് പണം നൽകിയാൻ പിന്നെ അവർ ജോലി ചെയ്യാൻ തയാറാകുമോ എന്നും കോടതി ചോദിച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ആശ്വാസം നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നത് മനസിലാക്കാവുന്നതേയുള്ളൂ.
എന്നാൽ പണം അടക്കാൻ കഴിയുന്നവരും കഴിയാത്തവരും തമ്മിൽ ഒരു വ്യത്യാസവും കാണിക്കാതെ ആനുകൂല്യം നൽകാൻ തുടങ്ങിയാൽ, അത് പ്രീണന നയമാകില്ലേയെന്നും ബെഞ്ച് ചോദിച്ചു.തമിഴ്‌നാടിന്റെ ഹരജിയിൽ കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടിസയച്ചു.
'സൗജന്യ' രാഷ്ട്രീയം പ്രധാന നിരീക്ഷണങ്ങൾ
- തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കുന്ന സൗജന്യങ്ങൾ രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക വികസനത്തിന് ഭീഷണി.
- പണക്കാർക്കും പാവപ്പെട്ടവർക്കും വേർതിരിവില്ലാതെ ആനുകൂല്യങ്ങൾ നൽകുന്നത് ക്ഷേമനയം അല്ല; പ്രീണന രാഷ്ട്രീയം.
- സേവനങ്ങൾക്ക് ചെലവ് താങ്ങാൻ കഴിയുന്നവരിൽ നിന്ന് ഫീസ് ഈടാക്കണം.
- വരുമാനമിച്ചമുള്ള സംസ്ഥാനങ്ങൾ പോലും വികസനപ്രവർത്തനങ്ങൾക്ക് പകരം സൗജന്യ വിതരണം തുടരുന്നത് ആശങ്കാജനകം.
- തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കുന്ന പ്രവണത പുനഃപരിശോധിക്കണം.
- വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം പോലുള്ള അടിസ്ഥാന മേഖലകളിൽ സംസ്ഥാനത്തിന്റെ ബാധ്യത മുൻഗണനയാകണം.
- നേരിട്ട് പണം വിതരണം ചെയ്യുന്നത് തൊഴിൽമനോഭാവത്തെ ബാധിക്കുമോയെന്ന് ആശങ്ക.
The Supreme Court has warned that the tendency of state governments to announce free schemes, including cash benefits, just before elections could hinder the country's long-term economic development.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."