1041 ചതുരശ്ര അടിയുള്ള വീടും എട്ട് സെന്റ് ഭൂമിയും; ഉരുൾപൊട്ടൽ ദുരിതബാധിതർക്കുള്ള കോൺഗ്രസ് വീടിന്റെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും എത്തും
കൽപ്പറ്റ: ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന് നടക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് തറക്കലിടൽ നിർവഹിക്കുക. ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി എംപി, കെസി വേണുഗോപാൽ, സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
എട്ട് സെൻറ് ഭൂമിയും അതിൽ 1041 ചതുരശ്ര അടിയുള്ള വീടും ആണ് കോൺഗ്രസ് ദുരന്തബാധിതർക്ക് വേണ്ടി നിർമിച്ച് നൽകുന്നത്. സ്ഥലമെടുപ്പിലെ പ്രശ്നങ്ങളാണ് വീടിന്റെ നിർമാണം വൈകിപ്പിച്ചത്. ആകെ 100 വീടുകളാണ് കോൺഗ്രസ് നിർമിച്ച് നൽകുക. ഇതിൽ 50 വീടുകൾ മേപ്പാടിയിലെ കുന്നമ്പറ്റയിൽ ഉടൻ നിർമാണം പൂർത്തിയാക്കി നൽകും.
അതേസമയം, കർഷകരുമായുള്ള സംവാദത്തിനുശേഷമായിരിക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് പോവുക. പേരാവൂരിൽ കർഷക സംഘടന നേതാക്കളുമായും രാവിലെ 11 മണിക്ക് പേരാവൂർ തുണ്ടിയിൽ പാരിഷ് ഹാളിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തുക. പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റേഡിയത്തിലാകും ഹെലികോപ്റ്ററിൽ രാഹുൽഗാന്ധിയും പ്രിയങ്കയും എത്തുക. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് അടക്കമുള്ള നേതാക്കൾ രാഹുലിനെ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."