രാഹുൽ ഗാന്ധി ഇന്നെത്തും; യു.ഡി.എഫ് നേതാക്കളുമായി നിർണായക ചർച്ച
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സന്ദർശത്തെ ഉറ്റുനോക്കി രാഷ്ട്രീയ നിരീക്ഷകർ. ഇന്ന് രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ 11.15ന് പേരാവൂരിൽ നടക്കുന്ന കർഷക സംഗമത്തിൽ പങ്കെടുക്കും. തുടർന്ന് വയനാട്ടിലേക്ക് പോകും. 2.30ന് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം നിർവഹിക്കും. യു.ഡി.എഫിലെ കക്ഷിനേതാക്കളുമായും കോൺഗ്രസ് നേതാക്കളുമായും രാഹുൽ കൂടിക്കാഴ്ച നടത്തും.
ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനവും കോൺഗ്രസിലെ സ്ഥാനാർഥി നിർണയവും ചർച്ചയാകും. യു.ഡി.എഫിലെ പ്രധാന നേതാക്കളെല്ലാം ഇന്ന് വയനാട്ടിൽ എത്തും. പുതുയുഗ യാത്രയിൽ ആയതിനാൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എത്തില്ല. പുതുയുഗ യാത്രക്കിടെ പലതവണ ചർച്ചകൾ നടത്തിയെങ്കിലും യു.ഡി.എഫിലെ സീറ്റ് വിഭജനം അന്തിമമായിട്ടില്ല. സീറ്റുകൾ വച്ചുമാറുന്നത് സംബന്ധിച്ച് കോൺഗ്രസും ലീഗും തമ്മിൽ ചർച്ചകൾ തുടരുകയാണ്. കോങ്ങാട്, ചേലക്കര, പട്ടാമ്പി, തിരുവമ്പാടി, പേരാമ്പ്ര, നാദാപുരം എന്നീ മണ്ഡലങ്ങളുടെ വച്ചുമാറ്റമാണ് സജീവ ചർച്ചയിലുള്ളത്. സീറ്റുകളുടെ എണ്ണത്തിൽ കഴിഞ്ഞ തവണത്തെ സ്റ്റാറ്റസ്‌കോ നിലനിർത്തിയാൽ മതിയെന്ന നിലപാടിലാണ് മുസ്‌ലിം ലീഗ്. 25 സീറ്റിൽ കോണി ചിഹ്നത്തിലും രണ്ടിടത്ത് സ്വതന്ത്രചിഹ്നത്തിലുമാണ് കഴിഞ്ഞതവണ മത്സരിച്ചത്. അതേസമയം, ചില സീറ്റുകൾ വച്ചുമാറുന്നത് ഗുണം ചെയ്യുമെന്നും ലീഗ് കരുതുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തുന്നത്. തിരുവമ്പാടി സീറ്റ് കോൺഗ്രസിന് വിട്ടുനൽകി പകരം കഴിഞ്ഞ തവണ കോൺഗ്രസ് മത്സരിച്ച പട്ടാമ്പി ഏറ്റെടുക്കാനാണ് ലീഗിന്റെ നീക്കം.
രണ്ടു സീറ്റുകളും കഴിഞ്ഞതവണ എൽ.ഡി.എഫ് വിജയിച്ചതാണെങ്കിലും യു.ഡി.എഫിന് വിജയപ്രതീക്ഷയുള്ളതാണ്. രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാനാകുമെന്ന പ്രതീക്ഷയിലാണ് ലീഗ് നേതൃത്വം. കേരള കോൺഗ്രസുമായുള്ള സീറ്റ് ധാരണയും എങ്ങുമെത്തിയിട്ടില്ല. കഴിഞ്ഞതവണ മത്സരിച്ച 10 സീറ്റും കേരള കോൺഗ്രസ് ആവശ്യപ്പെടുമ്പോൾ എട്ടിൽ കൂടുതൽ നൽകാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ഏറ്റുമാനൂർ, കോതമംഗലം, ഇടുക്കി, കുട്ടനാട് സീറ്റുകൾ ഏറ്റെടുക്കാനാണ് കോൺഗ്രസിന്റെ നീക്കം. ഏറ്റുമാനൂർ ഏറ്റെടുക്കുകയാണെങ്കിൽ പകരം പൂഞ്ഞാർ വേണമെന്നാണ് കേരള കോൺഗ്രസിന്റെ നിലപാട്. മട്ടന്നൂർ, ആറ്റിങ്ങൽ സീറ്റുകൾക്ക് പകരം ജയസാധ്യതയുള്ള മറ്റ് രണ്ട് സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ ആർ.എസ്.പി ഉറച്ചുനിൽക്കുകയാണ്. ദേശീയ നേതാവ് ജി. ദേവരാജന് വേണ്ടി ഫോർവേഡ് ബ്ലോക്ക് കൊല്ലം സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. സി.എം.പിയും രണ്ട് സീറ്റ് വേണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. മാണി സി. കാപ്പന്റെ കേരള ഡമോക്രാറ്റിക് പാർട്ടിക്ക് പാലാ മാത്രമേ നൽകാനാവൂ എന്നാണ് കോൺഗ്രസ് നിലപാട്. കഴിഞ്ഞതവണ കെ.ഡി.പി മത്സരിച്ച എലത്തൂർ ഇത്തവണ ഏറ്റെടുക്കാനാണ് കോൺഗ്രസ് നീക്കം. അതേസമയം, പിറവം സീറ്റുകൊണ്ട് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം തൃപ്തരാണ്.
പുതുയുഗയാത്രയ്ക്ക് മുമ്പ് സീറ്റ് ചർച്ചകൾ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു യു.ഡി.എഫ് നേതാക്കൾ. ഈമാസം ആദ്യവാരം ഒന്നാംഘട്ട ചർച്ച നടത്തിയിരുന്നു. എന്നാൽ എൽ.ഡിഎഫിൽ നിന്ന് കേരള കോൺഗ്രസ് (എം), ആർ.ജെ.ഡി തുടങ്ങിയ കക്ഷികൾ യു.ഡി.എഫിലേക്ക് എത്തുമെന്ന പ്രതീക്ഷയിൽ ചർച്ചകൾ പൂർത്തിയാക്കാനായില്ല. പുതുയുഗ യാത്ര കോട്ടയത്ത് എത്തിയപ്പോഴാണ് ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടായത്. കേരള കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും അന്തിമ തീരുമാനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ രാഹുലിന്റെ സന്ദർശനത്തിന് വലിയ പ്രാധാന്യമാണ് ഘടകകക്ഷി നേതാക്കൾ നൽകുന്നത്.
സീറ്റുകൾ ഏറ്റെടുക്കാനുള്ള നീക്കത്തിലെ അതൃപ്തി രാഹുലിനെ അറിയിക്കാനാണ് ഘടകകക്ഷികളുടെ നീക്കം. മുന്നണിയിൽ ധാരണയാകുന്നതിന് മുമ്പ് പി.വി അൻവർ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിലും ചില ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ട്. ഇക്കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും. പുതുയുഗയാത്രയുടെ സമാപനച്ചടങ്ങിൽ പങ്കെടുക്കാനായി മാർച്ച് ആറിന് രാഹുൽ തിരുവനന്തപുരത്ത് എത്തും. രണ്ടുദിവസം അദ്ദേഹം തിരുവനന്തപുരത്ത് ഉണ്ടാകും. വയനാട്ടിലെ കൂടിക്കാഴ്ചയിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ തിരുവനന്തപുരത്ത് വീണ്ടും രാഹുലിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തി മാർച്ച് പകുതിയോടെ സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും പൂർത്തിയാക്കാൻ കഴിയുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."