ശബരിമല സ്വർണക്കൊള്ള: മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ് ബൈജുവും പുറത്തേക്ക്: വിധി ഇന്ന്
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന തിരുവാഭരണം മുൻ കമ്മിഷണർ കെ.എസ് ബൈജുവും സ്വാഭാവിക ജാമ്യം നേടി പുറത്തേക്ക്. ദ്വാരപാലക ശിൽപ കേസിൽ അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹനാണെന്ന് കാട്ടി കഴിഞ്ഞദിവസം ജാമ്യഹരജി നൽകിയിരുന്നു. ഇന്നലെ വാദം കേട്ട കൊല്ലം വിജലൻസ് കോടതി ജഡ്ജി ഡോ. സി.എസ് മോഹിത് ഇന്ന് വിധി പറയാൻ മാറ്റി. കട്ടിളപ്പാളി കേസിൽ ബൈജുവിന് നേരത്തെ ജാമ്യം കിട്ടിയിരുന്നെങ്കിലും ദ്വാരപാലക ശിൽപ കേസിൽ പ്രതിയായതിനാൽ ജയിൽ മോചിതനായിരുന്നില്ല. ഇന്ന് ആ കേസിൽ കൂടി സ്വാഭാവിക ജാമ്യം ലഭിക്കുന്നതോടെ ബൈജുവിന് പുറത്തിറങ്ങാൻ സാധിക്കും.
ദേവസ്വം മുൻ പ്രസിഡന്റ് പത്മകുമാറിനും കട്ടിളപ്പാളി കേസിൽ ജാമ്യം നൽകിയിരുന്നു. എന്നാൽ ദ്വാരപാലക കേസ് ഉള്ളതിനാൽ റിമാൻഡിൽ തുടരുകയാണ്. ദ്വാരപാലക കേസിൽ പത്മകുമാറിനെ അറസ്റ്റ് ചെയ്ത് 90 ദിവസം ഈ ആഴ്ച പൂർത്തിയാകും. ഇതോടെ സ്വാഭാവിക ജാമ്യത്തിനുള്ള ഹരജിയുമായി കോടതിയെ സമീപിച്ച് പുറത്തിറങ്ങാനാവും. ഇതുവരെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ ആറ് പ്രതികൾ ജാമ്യം ലഭിച്ച് പുറത്തുവന്നിട്ടുണ്ട്.
Former Thiruvabharanam Commissioner KS Baiju has been granted bail in the Sabarimala gold theft case. The Vigilance Court granted bail as the Special Investigation Team (SIT) failed to file a charge sheet within 90 days of his arrest.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."