ബിതുൽ ബാലനെ വകവരുത്താൻ ഗൂഢാലോചന? ‘51 വെട്ട്’ പരാമർശിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത്; ആരോഗ്യമന്ത്രി ആശുപത്രി വിട്ടു
കോഴിക്കോട്: കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുൽ ബാലനെ സി.പി.എം-ഡി.വൈ.എഫ്.ഐ കേന്ദ്രങ്ങളിൽ വധിക്കാൻ ഗൂഢാലോചന നടന്നതായി ആരോപണം. ബിതുലിന്റെ വീട് അന്വേഷിക്കുന്നതും ആക്രമണത്തിന് പദ്ധതിയിടുന്നതുമായ ഡി.വൈ.എഫ്.ഐ നേതാക്കളുടെ വാട്‌സ്ആപ്പ് ചാറ്റുകൾ കോൺഗ്രസ് പുറത്തുവിട്ടു.
വടകര തിരുവള്ളൂരിലെ ബിതുലിന്റെ വീടിന് നേരെ ഇന്ന് പുലർച്ചെ ബോംബേറുണ്ടായതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്. ആരോഗ്യമന്ത്രി വീണോജോർജ്ജിനെതിരായ കരിങ്കൊടി പ്രതിഷേധത്തിന്റെ പേരിൽ അറസ്റ്റിലായ ബിതുൽ ബാലൻ നിലവിൽ റിമാൻഡിലാണ്.
'തിരുവള്ളൂർ ജനകീയ കൂട്ടായ്മ' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നടന്ന സംഭാഷണങ്ങളാണ് ഇപ്പോൾ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ബിതുൽ ബാലന്റെ വീട് എവിടെയാണെന്ന് ഡി.വൈ.എഫ്.ഐ നേതാവ് ഗ്രൂപ്പിൽ അന്വേഷിക്കുന്നതും തുടർന്ന് ക്രൂരമായ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നതുമാണ് സന്ദേശങ്ങളിലുള്ളത്.
ബിതുലിനെ "51 വെട്ട് വെട്ടാനാണോ" എന്ന് ഒരാൾ ചോദിക്കുമ്പോൾ, "കൈക്ക് പ്ലാസ്റ്റർ ഇടാനാണ്" എന്ന് മറ്റൊരാൾ മറുപടി നൽകുന്നതും പുറത്ത് വന്ന ചാറ്റുകളിൽ കാണാം. ഈ ചാറ്റുകൾ ഗൂഢാലോചനയുടെ തെളിവാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതൃത്വം പൊലിസിൽ പരാതി നൽകി.
ഇന്ന് പുലർച്ചെ 2:30-ഓടെയാണ് ബിതുൽ ബാലന്റെ വീടിന് നേരെ ബോംബേറുണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. സ്ഫോടനത്തിൽ വീടിന് നാശനഷ്ടങ്ങൾ സംഭവിച്ചു. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്. സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ഇതിന് പിന്നിലെന്ന് ബിതുലിന്റെ കുടുംബം ആരോപിച്ചു. സംഭവസ്ഥലം സന്ദർശിച്ച ഷാഫി പറമ്പിൽ എം.പി രൂക്ഷമായ ഭാഷയിലാണ് സർക്കാരിനെ വിമർശിച്ചത്. ഇതാണോ മുഖ്യമന്ത്രി പറഞ്ഞ രക്ഷാപ്രവർത്തനം? ബോംബേറിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമാണ് എന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു
കണ്ണൂരിലെ കെ.എസ്.യു പ്രതിഷേധത്തിനിടെ കഴുത്തിനും കൈക്കും പരുക്കേറ്റെന്ന പരാതിയിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനെ ഡിസ്ചാർജ് ചെയ്തു. വിദഗ്ധ ചികിത്സയ്ക്കായി മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മന്ത്രിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം, പ്രതിഷേധവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ മൊഴി രേഖപ്പെടുത്താൻ പൊലിസ് ഇന്ന് വീണ്ടും അനുമതി തേടും. റെയിൽവേ സ്റ്റേഷൻ പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾക്കായി പൊലിസ് ആർ.പി.എഫിന് അപേക്ഷ നൽകിയിട്ടുണ്ട്. ബിതുൽ ബാലന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ വടകര പൊലിസ് അന്വേഷണം ഊർജിതമാക്കി.
A major political controversy has erupted in Kerala following the leak of WhatsApp chats allegedly plotting an attack on KSU leader Bithul Balan, who is currently in judicial custody. The chats, released by the Congress party, include chilling references to inflicting "51 cuts" on the activist.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."