തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെച്ചൊല്ലി ഡിഎംകെയും കോൺഗ്രസും തമ്മിൽ നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് ഒടുവിൽ പരിസമാപ്തി. കോൺഗ്രസ് 28 നിയമസഭാ സീറ്റുകളിലും ഒരു രാജ്യസഭാ സീറ്റിലും മത്സരിക്കാൻ ഇരുപാർട്ടികളും തമ്മിൽ ധാരണയായി. 35 നിയമസഭാ സീറ്റും രണ്ട് രാജ്യസഭാ സീറ്റും വേണമെന്ന കോൺഗ്രസിന്റെ ഉറച്ച ആവശ്യം ഡിഎംകെ തള്ളിയെങ്കിലും, കഴിഞ്ഞ തവണത്തേക്കാൾ മൂന്ന് സീറ്റുകൾ അധികം നൽകി സഖ്യം കാത്തുസൂക്ഷിക്കാൻ ഡിഎംകെ തയ്യാറായി. രാജ്യസഭാ സ്ഥാനാർത്ഥികളായി കോൺഗ്രസിനായി മീനാക്ഷി നടരാജൻ പരിഗണിക്കപ്പെടുമ്പോൾ, ഡിഎംകെ സ്ഥാനാർത്ഥികളായി തിരുച്ചി ശിവയും കോൺസ്റ്റൈന്റൻ രവീന്ദ്രനും എത്തും.
ഇന്ന് വൈകിട്ടുവരെ നീണ്ട കടുത്ത അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് രാത്രിയോടെ ധാരണാപത്രം ഒപ്പിട്ടത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പിസിസി അധ്യക്ഷനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറായത്. രണ്ട് രാജ്യസഭാ സീറ്റുകൾ ആവശ്യപ്പെട്ട് സോണിയ ഗാന്ധി നേരിട്ട് സ്റ്റാലിന് കത്തയച്ചിരുന്നെങ്കിലും, ഒരു സീറ്റ് മാത്രമേ നൽകാനാവൂ എന്ന നിലപാടിൽ ഡിഎംകെ ഉറച്ചുനിന്നു.
കനിമൊഴിയുടെ ഇടപെടലാണ് ചർച്ചകൾ ശുഭകരമായി അവസാനിപ്പിക്കുന്നതിൽ നിർണ്ണായകമായതെന്ന് റിപ്പോർട്ടുകളുണ്ട്. എഐസിസി പ്രതിനിധി ഗിരീഷ് ചോദാങ്കറും പിസിസി അധ്യക്ഷനും ഹൈക്കമാൻഡിൽ നിന്നുള്ള ഗ്രീൻ സിഗ്നലിനായി ചെന്നൈയിലെ ഹോട്ടലിൽ കാത്തിരുന്നതും വാർത്താ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരുന്നു.
സീറ്റ് തർക്കങ്ങൾക്കിടയിലും ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം സുദൃഢമാണെന്ന സൂചന നൽകി പിസിസി അധ്യക്ഷന്റെ മകളുടെ വിവാഹ സത്കാരത്തിൽ എം.കെ. സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു. തുടർന്ന് നടന്ന നിർണ്ണായക ചർച്ചകൾക്കൊടുവിലാണ് 28 സീറ്റ് എന്ന മാന്യമായ ഒത്തുതീർപ്പിലേക്ക് കോൺഗ്രസ് എത്തിയത്. ഡിഎംകെ സ്ഥാനാർത്ഥിയായി എത്തുന്ന കോൺസ്റ്റൈന്റൻ രവീന്ദ്രൻ, വിജയകാന്തിന്റെ പാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തി 2016-ൽ ഡിഎംകെയിൽ ചേർന്ന നേതാവാണ്. തിരുച്ചി ശിവയ്ക്ക് ഇത് വീണ്ടും ലഭിക്കുന്ന അവസരമാണ്.
The long-standing suspense in Tamil Nadu politics has concluded with the DMK and Congress officially signing a seat-sharing agreement for the upcoming 2026 Assembly elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."