ചൂട് അതികഠിനം: ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ഇതുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിന് എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതിനായി ഒരു ഹീറ്റ് ഹെല്‍ത്ത് ആക്ഷന്‍ പ്ലാനും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഈ ക്ലിനിക്കുകളില്‍ കൂളിങ് ഉപകരണങ്ങളുടെയും മരുന്നുകളുടെയും ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെയുള്ള സമയങ്ങളില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാല്‍ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. എല്ലാവരും മുൻകരുതലെടുക്കണമെന്ന് മന്ത്രി പറഞ്ഞു.
കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടാൽ എത്രയും വേഗം ചികിത്സ തേടണമെന്നും മുന്നറിയിപ്പ് നൽകി.
12 ജില്ലകളില്‍ മുന്നറിയിപ്പ്
സംസ്ഥാനത്ത് നാളെ വരെ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ ഉഷ്ണ തരംഗത്തിനു സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ താപനില 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.
വാടിത്തളർന്ന് അങ്കണവാടി കുരുന്നുകൾ
ചുട്ടുപൊള്ളുന്ന ചൂടിലും സംസ്ഥാനത്ത് അങ്കണവാടി കുട്ടികൾക്ക് അവധി നൽകാതെ അധികൃതർ. സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്തെ സ്‌പെഷൽ ക്ലാസുകൾ വരെ പൂർണമായും ഒഴിവാക്കാൻ സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ടെങ്കിലും അങ്കണവാടികൾക്ക് മാത്രം ഇത് ബാധകമല്ല.
3 മുതൽ 5 വയസ് വരെയുള്ള കുഞ്ഞുങ്ങൾ കൂടുതലായി എത്തുന്ന അങ്കണവാടികളിൽ ഇവർക്ക് ചൂട് സഹിക്കാനാവാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. തലവേദന, ക്ഷീണം, ചർമരോഗങ്ങൾ എന്നിവ കുട്ടികളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഹീറ്റ് സ്ട്രോക്ക് പോലുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പല അങ്കണവാടികളിലും ഫാൻ, ശുദ്ധജലം എന്നിവയുടെ അഭാവം പ്രശ്‌നം കൂടുതൽ ഗുരുതരമാക്കുന്നുണ്ട്.
വെന്തുരുകി പാലക്കാട്
ചുട്ടുപൊള്ളുന്ന വെയിലിൽ പാലക്കാട് വെന്തുരുകുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ലയുടെ പല ഭാഗങ്ങളിലും താപനില 40 ഡിഗ്രിക്ക് മുകളിലാണ്. കത്തുന്ന വെയിലിനൊപ്പം വരണ്ട അന്തരീക്ഷത്തിലെ ഉഷ്ണക്കാറ്റും ജില്ലയിലെ ജനജീവിതവും ദുസ്സഹമായിരിക്കുകയാണ്. മുണ്ടൂർ, മലമ്പുഴ, ചിറ്റൂർ മേഖലകളിൽ താപനില റെക്കോർഡ് ഉയരത്തിലെത്തിയത് പാലക്കാട്ടെ അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."