സഊദിയിലെ പള്ളികളിൽ വ്യാപക പരിശോധന; റമദാൻ ആദ്യ പകുതിയിൽ നടത്തിയത് 1.7 ലക്ഷം ഫീൽഡ് സന്ദർശനങ്ങൾ
റിയാദ്: റമദാൻ മാസത്തിന്റെ ആദ്യ പകുതിയിൽ 1,76,971 ഫീൽഡ് സന്ദർശനങ്ങൾ പൂർത്തിയാക്കി ഇസ്‌ലാമിക കാര്യ, ദഅ്‌വ, മാർഗനിർദേശ മന്ത്രാലയം. സേവനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചും, പള്ളികളിലെ സജ്ജീകരണങ്ങളെക്കുറിച്ചും അധികൃതർ പരിശോധന നടത്തി. രാജ്യത്തെ 84,000ത്തിലധികം പള്ളികളിലും പ്രാർഥനാ ഹാളുകളിലുമായി 7,000ത്തിലധികം ഇൻസ്പെക്ടർമാരാണ് ഈ ദൗത്യത്തിൽ പങ്കാളിയായത്. സൗണ്ട് സിസ്റ്റങ്ങൾ, ഉച്ചഭാഷിണികൾ എന്നിവയുടെ പ്രവർത്തനം, ക്ലീനിങ്, മെയിന്റനൻസ് ജോലികൾ, പള്ളികളിലെ ഇഫ്താർ വിരുന്നുകൾ തുടങ്ങിയവ കൃത്യമായി നടക്കുന്നുണ്ടോയെന്നും ഉദ്യോഗസ്ഥർ പരിശോധിച്ചു.
മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പള്ളികൾ ഉയർന്ന നിലവാരം പുലർത്തുന്നതായി പരിശോധനയിൽ കണ്ടെത്തി. നമസ്കാര ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചിത്രീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള നിരോധനം ഇമാമുമാർ പാലിക്കുന്നുണ്ടോയെന്നും നിരീക്ഷിച്ചു. പ്രാർഥനകൾ നടത്തുന്നതിനുള്ള സമാധാന അന്തരീക്ഷം ഉറപ്പാക്കുകയാണ് പരിശോധനകളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
The Saudi Ministry of Islamic Affairs conducted over 176,000 field visits to more than 84,000 mosques during the first half of Ramadan. The inspections focused on service quality, maintenance, and adherence to regulations, including the ban on filming prayers for social media.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."