യുഎഇയിൽ പരുക്കേറ്റ ഇന്ത്യക്കാരടക്കമുള്ളവരെ സന്ദർശിച്ച് പ്രസിഡന്റ് ശൈഖ് മുഹമ്മദ്
അബുദബി: ഇറാന്റെ സമീപകാല ആക്രമണങ്ങളിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. പരുക്കേറ്റവർ കഴിയുന്ന ആശുപത്രിയിലെത്തിയ അദ്ദേഹം ഓരോരുത്തരെയും നേരിൽ കണ്ട് സുഖവിവരങ്ങൾ അന്വേഷിക്കുകയും എത്രയും വേഗം പൂർണ്ണ ആരോഗ്യത്തോടെ കുടുംബങ്ങളിലേക്ക് മടങ്ങാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
യുഎഇ പൗരന്മാർക്ക് പുറമെ സുഡാൻ, ഇറാൻ, പാകിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവരുമായും അവരുടെ കുടുംബാംഗങ്ങളുമായും ശൈഖ് മുഹമ്മദ് ബിൻ സായിദ് സംസാരിച്ചു. യുഎഇയിൽ എല്ലാവരും ഒരു കുടുംബത്തെപ്പോലെ സുരക്ഷിതരാണെന്നും, രാജ്യത്തെ ഓരോ നിവാസിയുടെയും സുരക്ഷയ്ക്കാണ് ഭരണകൂടം ഏറ്റവും വലിയ മുൻഗണന നൽകുന്നതെന്നും അദ്ദേഹം ഉറപ്പുനൽകി.
സമൂഹത്തിന്റെ ഐക്യദാർഢ്യത്തിന് പ്രശംസ
പ്രതിസന്ധി ഘട്ടങ്ങളിൽ യുഎഇ സമൂഹം കാണിക്കുന്ന ഐക്യദാർഢ്യത്തെയും ഉത്തരവാദിത്തബോധത്തെയും പ്രസിഡന്റ് പ്രശംസിച്ചു. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ കാട്ടുന്ന ജാഗ്രത ദേശീയ ശ്രമങ്ങളുടെ വിജയത്തിന് വലിയ കരുത്തായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരുക്കേറ്റവർക്ക് മികച്ച രീതിയിലുള്ള ചികിത്സ ഉറപ്പാക്കുന്ന മെഡിക്കൽ സംഘങ്ങളുടെ സമർപ്പണത്തിന് അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി.
തങ്ങളെ നേരിട്ടെത്തി ആശ്വസിപ്പിച്ച പ്രസിഡന്റിന് പരുക്കേറ്റവരും കുടുംബങ്ങളും നന്ദി പറഞ്ഞു. യുഎഇയുടെ കരുതലിലും സുരക്ഷയിലും തങ്ങൾ സംതൃപ്തരാണെന്ന് അവർ വ്യക്തമാക്കി. പരുക്കേറ്റവരിൽ പലരും ചികിത്സയ്ക്ക് ശേഷം ഇതിനോടകം ആശുപത്രി വിട്ടിട്ടുണ്ട്.
പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും സന്ദർശന വേളയിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
uae president sheikh mohammed bin zayed visited hospitals to meet people injured in recent iran attacks, including indian nationals. he expressed solidarity, wished them a speedy recovery and reaffirmed the uae’s commitment to supporting victims and maintaining regional stability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."