ഒലിവർ കാനെ വീഴ്ത്തി; ചരിത്രനേട്ടത്തിൽ കുതിച്ച് റയൽ മാഡ്രിഡിന്റെ വന്മതിൽ
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിലെ ആവേശപ്പോരാട്ടത്തിൽ ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി റയൽ മാഡ്രിഡ്. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ഹോം ടീമിന്റെ വിജയം.
ക്യാപ്റ്റൻ ഫെഡറിക്കോ വാൽവെർദെയുടെ ഹാട്രിക് കരുത്തിലാണ് റയലിന്റെ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയിൽ വാൽവെർദെ മൂന്ന് ഗോളുകൾ സിറ്റിയുടെ പോസ്റ്റിലേക്ക് അടിച്ചുകൂട്ടി.മത്സരത്തിന്റെ 20, 27, 42 എന്നീ മിനിറ്റുകളിലാണ് താരത്തിന്റെ ഗോളുകൾ പിറന്നത്.
മത്സരത്തിൽ റയലിന്റെ ഗോൾ മുഖത്ത് തിളങ്ങിയതോടെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ക്‌ളീൻ ഷീറ്റ് നേടിയ ഗോൾ കീപ്പർമാരുടെ പട്ടികയിൽ ജർമൻ ഇതിഹാസം ഒലിവർ കാനെ മറികടക്കാൻ തിബൗട്ട് കോർട്ടോയിസിനു സാധിച്ചു. 34 മത്സരങ്ങളിൽ ഗോൾ വഴങ്ങാതെയാണ് താരത്തിന്റെ കുതിപ്പ്. യുസിഎല്ലിൽ 33 ക്‌ളീൻ ഷീറ്റുകളാണ് ഒലിവർ കാൻ നേടിയിട്ടുള്ളത്. 62 ക്ലീൻ ഷീറ്റുകളുള്ള ജർമൻ ഗോൾകീപ്പർ മാനുവൽ ന്യൂയറാണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. ഐക്കാർ കസിയസ്(57), ജിയാൻലൂയിഗി ബഫൺ(52), പീറ്റർ ചെക്ക്(47) എന്നിവരാണ് ന്യൂയറിന് പുറകിലുള്ളത്.
ഒമ്പത് ഷോട്ടുകളാണ് പെപ് ഗ്വാർഡിയോളയും സംഘവും റയലിന്റെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ അഞ്ചു ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. റയൽ 11 ഷോട്ടുകളിൽ ഏഴ് ഷോട്ടുകളും ലക്ഷ്യത്തിലേക്ക് എത്തിച്ചു. ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ്ഘട്ട മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും കൊമ്പുകോർത്തിരുന്നു. അന്ന് 2-1ന് സിറ്റിക്കൊപ്പമായിരുന്നു ജയം. ഇപ്പോൾ പ്രീ ക്വാർട്ടറിലെ ആദ്യ പാദത്തിൽ ഈ തോൽവിക്ക് പകരം വീട്ടിയിരിക്കുകയാണ് റയൽ. മാർച്ച് 18നാണ് റയലും സിറ്റിയും തമ്മിലുള്ള രണ്ടാം പാദ മത്സരം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."