സൂക്ഷിക്കുക! 12 ജില്ലകളിൽ ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്, ചിലയിടങ്ങളിൽ മഴയ്ക്കും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് മാറ്റമില്ലാതെ തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഇന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. താപനില സാധാരണയിൽനിന്ന് നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് 40 , കൊല്ലം 39, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 , ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37, തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം, ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴയ്ക്കും സാധ്യതയുണ്ട്. ഇന്നലെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ ലഭിച്ചിരുന്നു.
ചൂട് കനത്തതോടെ സംസ്ഥാനത്ത് വൈദ്യതി ഉപയോഗം വളരേയേറെ വർധിച്ചിട്ടുണ്ട്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രില്‍ 18ന് സര്‍വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം യൂനിറ്റിലേക്ക് എത്തിയിരുന്നു.
ശനിയാഴ്ച പീക്ക് സമയത്ത് 5770 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായി വന്നത്. വെള്ളിയാഴ്ച ഇത് 5654 മെഗാവാട്ട് ആയിരുന്നു. എന്നാല്‍, പ്രതിദിന ഉപഭോഗത്തില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. വെള്ളിയാഴ്ച 116 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപയോഗിച്ചെങ്കില്‍ ശനിയാഴ്ച ഇത് 115 ദശലക്ഷം യൂനിറ്റായിരുന്നു. ഒരു ദശലക്ഷം യൂനിറ്റിന്റെ കുറവാണുണ്ടായത്. അതേസമയം, അണക്കെട്ടുകളിലെ ജലനിരപ്പും ആശങ്കയായി തുടരുന്നു. വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ ജലവിതാനം 30 ശതമാനമാണ്. സമീപകാലത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്‌ഷെഡിങ്ങ് തുടരുകയാണ്. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനാലാണ് ഇത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് പവര്‍ ബാങ്കിങ് വഴി വാങ്ങിയിരുന്ന വൈദ്യുതിയില്‍ കുറവുവന്നതും വൈദ്യുതി ആവശ്യകത ഉയര്‍ന്നുനില്‍ക്കുന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."