കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ഒമാനിൽ ജാഗ്രതാ നിർദേശവുമായി അധികൃതർ | Oman Weather updates
മസ്‌കത്ത്: ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അധികൃതർ കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അൽ ബുറൈമി, വടക്കൻ അൽ ബാത്തിന, മുസന്ദം, അൽ ദാഹിറയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇതിനകം ശക്തമായ മഴ ആരംഭിച്ചിട്ടുണ്ട്. ഇത് വൈകാതെ മറ്റ് ഗവർണറേറ്റുകളിലേക്കും വ്യാപിക്കും.
മുസന്ദം, തെക്കൻ അൽ ബാത്തിന, അൽ ബുറൈമി, തെക്കൻ അൽ ശർഖിയ, മസ്‌കത്ത്, അൽ ദാഹിറ, അൽ ദാഖിലിയ, അൽ വുസ്ത, വടക്കൻ അൽ ശർഖിയ, വടക്കൻ അൽ ബാത്തിന എന്നീ ഗവർണറേറ്റുകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഇടിമിന്നലോടും ആലിപ്പഴ വീഴ്ചയോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 37 മുതൽ 93 കിലോമീറ്റർ വരെ വേഗതയിൽ അതിശക്തമായ കാറ്റ് വീശാനും മഴ സമയത്ത് ദൂരക്കാഴ്ച ഗണ്യമായി കുറയാനും സാധ്യതയുണ്ട്.
മഴയെ തുടർന്ന് വാദികൾ (താഴ്‌വരകൾ) നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. മുന്നറിയിപ്പുകൾ അവഗണിച്ച് മഴയത്ത് വാദികൾ മുറിച്ചുകടക്കുന്നത് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏറ്റവും അപകടകരമായ പ്രവണതയാണെന്ന് റോയൽ ഒമാൻ പോലീസ് (ആർ.ഒ.പി) മുന്നറിയിപ്പ് നൽകി.
അൽ ബുറൈമിയിലും മുസന്ദമിലും ആദ്യം ആരംഭിക്കുന്ന പുതിയ കാലാവസ്ഥാ മാറ്റം പിന്നീട് മറ്റ് ഗവർണറേറ്റുകളിലേക്കും വ്യാപിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് (CAA) കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറൽ അബ്ദുള്ള ബിൻ റാഷിദ് അൽ ഖദൂരി അറിയിച്ചു. രാജ്യത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ ഇത്തരം മാറ്റങ്ങൾ നിരീക്ഷിക്കാൻ പൂർണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English summary : The Oman governorates of Al Buraimi, North Al Batinah, Musandam, and parts of Al Dhahirah have started receiving torrential rains, which will extending to include the rest of the governorates.
As there are chances of flowing wadis, people are urged to be alert and cautious.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."