മൊബൈൽ റീചാർജ് വാലിഡിറ്റി ആദ്യം വാർത്തയാക്കിയത് സുപ്രഭാതം; അഭിനന്ദനങ്ങളുമായി കൊടിക്കുന്നിൽ സുരേഷ് എം.പി
കോഴിക്കോട്: മൊബൈൽ റീചാർജ് വാലിഡിറ്റിയുമായി ബന്ധപ്പെട്ട് മൊബൈൽ കമ്പനികൾ നടത്തിക്കൊണ്ടിരുന്ന പകൽക്കൊള്ള ആദ്യം വാർത്തയാക്കിയ സുപ്രഭാതം ദിനപത്രത്തിന് അഭിനന്ദനങ്ങൾ ചൊരിഞ്ഞ് കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ കൊടിക്കുന്നിൽ സുരേഷ്. ഇന്ത്യയിലെ കോടിക്കണക്കിന് മനുഷ്യരെ ബാധിക്കുന്ന മൊബൈല്‍ കമ്പനികളുടെ ചൂഷണത്തിനെതിരായ സുപ്രഭാതം പത്രത്തിന്റെ ഇടപെടലുകളെ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് എം.പി അഭിനന്ദിച്ചത്. ഉപഭോക്താക്കളെ പിഴിഞ്ഞ് മൊബൈല്‍ കമ്പനികൾ വർഷങ്ങളായി തുടരുന്ന കൊള്ള ഇനി തുടരാനാകാത്ത വിധം, കേന്ദ്ര സർക്കാരിനെക്കൊണ്ട് നടപടിയെടുപ്പിക്കാൻ കഴിഞ്ഞതിന് പിന്നാലെയായിരുന്നു എം.പിയുടെ കുറിപ്പ്. വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ സുപ്രഭാതം ദിനപത്രം തന്നെ സമീപിച്ച കാര്യം അദ്ദേഹം കുറിപ്പിൽ എടുത്തുപറയുന്നുണ്ട്.
കുറിപ്പിന്റെ പൂർണ രൂപം
"2025 ഡിസംബറിൽ ലോക്സഭയുടെ ശീതകാല സമ്മേളനത്തിലും തുടർന്ന് 2026 മാർച്ചിൽ നടന്ന ബഡ്ജറ്റ് സമ്മേളനത്തിലും ഉന്നയിച്ച് ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ നിർണായക തീരുമാനത്തിലേക്ക് കേന്ദ്രസർക്കാരിനെ എത്തിക്കാൻ കഴിഞ്ഞു. ഈ വിഷയം ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യുകയും വിഷയം പാർലമെന്റിൽ ഉന്നയിക്കുവാൻ എന്നെ സമീപിക്കുകയും ചെയ്ത " സുപ്രഭാതം" ദിനപത്രത്തിന്റെ ശ്രമങ്ങളെയും പ്രത്യേകമായി അഭിനന്ദിക്കുന്നു"
28 ദിവസത്തെ റീചാര്‍ജ് സംവിധാനം മാറ്റി 30 ദിവസം പൂർണമായും ഉറപ്പാക്കണമെന്ന കർശനനിർദേശമാണ് കേന്ദ്രസർക്കാർ മൊബൈൽ കമ്പനികൾക്ക് നൽകിയിട്ടുള്ളത്. 30 ദിവസത്തെ വാലിഡിറ്റിക്ക് മുന്‍ഗണന നല്‍കണമെന്നും കേന്ദ്രം ടെലികോം കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദേശത്തിൽ പറയുന്നുണ്ട്. സുപ്രഭാതം ഇതു സംബന്ധിച്ച് നിരവധി വാര്‍ത്തകൾ നല്‍കിയിരുന്നു. ഈ വിഷയത്തില്‍ ആദ്യമായി ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതും സുപ്രഭാതമാണ്. മാസത്തിൽ 30 ദിവസമെന്നത് 28 ആക്കിയാണ് മൊബൈല്‍ കമ്പനികള്‍ ഇത്രകാലവും കൊള്ള തുടർന്നിരുന്നത്. മാസത്തില്‍ 28 ദിവസം എന്ന നിലയില്‍ റീചാര്‍ജ് ചെയ്ത് കമ്പനികള്‍ സൃഷ്ടിച്ചെടുത്തിരുന്നത് ഒരു അധിക മാസവും അതിലൂടെ കോടികളുമായിരുന്നു.
365 ദിവസമെന്ന നിലയിലേക്ക് ഫോണ്‍ ഉപയോഗിക്കാന്‍ അധികമായി 13 ാം റീചാര്‍ജ് ചെയ്യേണ്ട അവസ്ഥയിലായിരുന്നു ഉപഭോക്താക്കൾ. ഇത് ചൂണ്ടിക്കാട്ടി സുപ്രഭാതം കഴിഞ്ഞ ഒക്ടോബറിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ആദ്യമായാണ് ഈ വിഷയത്തില്‍ ഒരു മാധ്യമം വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതും. പിന്നാലെ കൊടിക്കുന്നില്‍ സുരേഷ് എം.പി വിഷയം ലോക്‌സഭയിലെത്തിച്ചു. ഏറെ ചര്‍ച്ചയായ ഈ വാര്‍ത്ത പിന്നാലെ ആം ആദ്മി പാര്‍ട്ടി എം.പി രാഘവ് ചദ്ദ രാജ്യസഭയിലുമുയര്‍ത്തി. ഇരു സഭകളിലെയും എം.പിമാരുടെ ആവശ്യത്തിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടായത്. യഥാര്‍ഥത്തില്‍ 28 ദിവസ കാലാവധി നല്‍കുന്നതിലൂടെ ഉപഭോക്താക്കൾക്ക് അധിക സാമ്പത്തിക ബാധ്യതയായിരുന്നു ഉണ്ടായിരുന്നത്. വിഷയം പാര്‍ലമെന്റില്‍ ഉയര്‍ന്നതോടെയാണ് കേന്ദ്ര ടെലികോം മന്ത്രാലയം ഇടപെട്ടത്. വിഷയം ആദ്യം സഭയിലുയര്‍ത്തിയ കൊടിക്കുന്നില്‍, 28 ദിവസത്തെ പ്ലാനുകള്‍ വഴി സാധാരണക്കാരില്‍നിന്ന് അധിക പണം ഊറ്റി മൊബൈൽക്കമ്പനികൾ തടിച്ചുകൊഴുക്കുകയായിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."