കൊച്ചി ലഹരിവേട്ട: അന്വേഷണം ആഡംബര കപ്പലിലെ പാർട്ടികളിലേക്ക്; പിടിയിലായവർക്ക് വിദേശബന്ധമെന്ന് സൂചന
കൊച്ചി: നഗരത്തിലെ ആഡംബര ഹോട്ടലിൽ നടന്ന ലഹരിവേട്ടയിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. പിടിയിലായ പ്രതികൾക്ക് അന്താരാഷ്ട്ര ലഹരി മാഫിയയുമായി ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് പൊലിസ് അന്വേഷണം ഊർജിതമാക്കി. കേസിൽ പിടിയിലായ എട്ടുപേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും, ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം കൊച്ചിയിൽ നടന്ന 'ക്രൂയിസ് പാർട്ടി'കളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
പ്രധാന കണ്ടെത്തലുകൾ:
മുഖ്യപ്രതിയായ ഷോൺ കഴിഞ്ഞ ശനിയാഴ്ച കൊച്ചിയിൽ വലിയ രീതിയിലുള്ള ക്രൂയിസ് പാർട്ടി സംഘടിപ്പിച്ചിരുന്നതായി പൊലിസിന് വിവരം ലഭിച്ചു. ഈ പാർട്ടികളിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിച്ചിട്ടുണ്ടെന്നാണ് നിഗമനം.
പ്രതിയായ ഷോൺ കഴിഞ്ഞ വർഷവും കസ്റ്റംസിന്റെ നിരീക്ഷണത്തിലായിരുന്നു. 'നെഫർറ്റിറ്റി' എന്ന ആഡംബര കപ്പലിൽ നടന്ന ലഹരി പാർട്ടിക്കിടെ കസ്റ്റംസ് പരിശോധനയ്ക്ക് എത്തിയെങ്കിലും ഇയാൾ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
പാർട്ടികളിൽ ഉപയോഗിച്ച കൊക്കൈൻ, മെത്താഫിറ്റമിൻ, ഹൈബ്രിഡ് കഞ്ചാവ് എന്നിവ വിദേശത്തുനിന്നാണ് കേരളത്തിലേക്ക് എത്തിയതെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ വലിയൊരു ശൃംഖല തന്നെ പ്രവർത്തിക്കുന്നതായാണ് സംശയം.
പ്രതികളെ വിട്ടയച്ചു
ഹോട്ടലിൽ നടന്ന റെയ്ഡിൽ ഡോക്ടർ, അഭിഭാഷകൻ, ഇവന്റ് മാനേജ്‌മെന്റ് ഉടമ എന്നിവരടക്കം എട്ടുപേരെയാണ് പൊലിസ് പിടികൂടിയിരുന്നത്. എന്നാൽ ഇവരിൽ നിന്ന് കണ്ടെടുത്ത ലഹരിമരുന്നിന്റെ അളവ് നിയമപരമായി കുറവായതിനാൽ (Small Quantity) ഇവർക്ക് സ്റ്റേഷൻ ജാമ്യം അനുവദിക്കുകയായിരുന്നു.
"ഷോൺ കൊച്ചിയിൽ സ്ഥിരമായി ഹൈ-പ്രൊഫൈൽ പാർട്ടികൾ സംഘടിപ്പിക്കുന്ന വ്യക്തിയാണ്. ഇത്തരം പാർട്ടികളിലൂടെയാണ് ലഹരിമരുന്ന് വിതരണം ചെയ്യുന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന്." - അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
നിലവിൽ കസ്റ്റംസും പൊലിസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."