'അത് മണ്ടൻ തീരുമാനം'; ശുഭ്മാൻ ഗില്ലിന്റെ ക്യാപ്റ്റൻസിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ താരം
ചണ്ഡീഗഡ്: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനോടേറ്റ പരാജയത്തിന് പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മാൻ ഗില്ലിനെതിരെ വിമർശനവുമായി മുൻ താരം ആകാശ് ചോപ്ര. ചണ്ഡീഗഡിലെ മുള്ളൻപൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗില്ലിന്റെ തന്ത്രപരമായ തീരുമാനങ്ങളിൽ വലിയ പാളിച്ചകൾ സംഭവിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ സീസണിലെ പർപ്പിൾ ക്യാപ് ജേതാവായ പേസർ പ്രസിദ്ധ് കൃഷ്ണയെ ബോളിംഗിൽ ഉപയോഗിച്ച രീതിയെയാണ് ചോപ്ര പ്രധാനമായും ചോദ്യം ചെയ്തത്.
പ്രസിദ്ധിനെ വൈകിപ്പിച്ചത് തിരിച്ചടിയായി
കുറഞ്ഞ സ്‌കോർ പിന്തുടർന്ന പഞ്ചാബിനെതിരെ 13-ാം ഓവറിൽ മാത്രമാണ് പ്രസിദ്ധിനെ പന്തേൽപ്പിക്കാൻ ഗിൽ തയ്യാറായത്. ഇതിനെതിരെ ചോപ്രയുടെ വാക്കുകൾ ഇങ്ങനെ:
"ശുഭ്മാൻ ഗില്ലിന്റെ ക്യാപ്റ്റൻസിക്ക് എന്ത് പറ്റി? ടീമിൽ പ്രസിദ്ധ് കൃഷ്ണ ഉണ്ടായിട്ടും നിങ്ങൾ പന്തെറിയിച്ചില്ല. 12 ഓവർ കഴിഞ്ഞപ്പോഴേക്കും എതിർ ടീം ജയം ഏതാണ്ട് ഉറപ്പിച്ചിരുന്നു. പിന്നീട് പ്രസിദ്ധ് വന്ന് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി കളി ആവേശകരമാക്കിയിട്ട് എന്ത് കാര്യം?"
ടീം കോമ്പിനേഷനെ കുറിച്ചും ചോപ്ര ചോദ്യങ്ങൾ ഉന്നയിച്ചു. പ്രസിദ്ധിനെ നേരിട്ട് പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താതെ ഇംപാക്ട് പ്ലെയർ പട്ടികയിൽ ഉൾപ്പെടുത്തിയത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഘട്ടത്തിൽ കൂടുതൽ വിക്കറ്റുകൾ നഷ്ടമായിരുന്നുവെങ്കിൽ കുമാർ കുശാഗ്രയെ ഇറക്കേണ്ടി വരുമായിരുന്നുവെന്നും, അങ്ങനെയെങ്കിൽ പ്രസിദ്ധിനെ ഉപയോഗിക്കാൻ കഴിയില്ലായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിറപ്പിച്ച് പ്രസിദ്ധ്; വഴിമാറി സിറാജ്
മത്സരത്തിൽ പ്രസിദ്ധ് തന്റെ ആദ്യ പന്തിൽ തന്നെ പഞ്ചാബ് നായകൻ ശ്രേയസ് അയ്യരെ പുറത്താക്കിയിരുന്നു. പിന്നീട് ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോയിനിസ് എന്നിവരുടെ വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി. ഇതോടെ പഞ്ചാബ് 110/2 എന്ന നിലയിൽ നിന്നും 118/6 എന്ന നിലയിലേക്ക് തകർന്നിരുന്നു. പ്രസിദ്ധിനെ നേരത്തെ ഇറക്കിയിരുന്നുവെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നുവെന്നാണ് ചോപ്രയുടെ പക്ഷം.
മുഹമ്മദ് സിറാജിന് രണ്ട് ഓവർ കൂടി ബാക്കിയുണ്ടായിട്ടും അദ്ദേഹത്തിന് മുഴുവൻ ഓവറുകൾ നൽകാത്തതിനെയും ചോപ്ര വിമർശിച്ചു. യുവതാരം അശോക് ശർമയിൽ വിശ്വാസമർപ്പിക്കുന്നത് നല്ലതാണെങ്കിലും സിറാജിനെപ്പോലെ ഒരു പരിചയസമ്പന്നനായ ബോളറെ നിർണ്ണായക ഘട്ടത്തിൽ പന്തേൽപ്പിക്കാതിരുന്നത് ഗുജറാത്തിന് തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് ഗുജറാത്തിനെതിരെ ആവേശകരമായ ജയം സ്വന്തമാക്കിയിരുന്നു. ഗില്ലിന്റെ നായകപാടവം ആദ്യമായി ചോദ്യം ചെയ്യപ്പെടുന്ന ഒരു മത്സരം കൂടിയായി ഇത് മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."