കുടകിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; വനത്തിനുള്ളിൽ കുടുങ്ങിയതെന്ന് സംശയം
മടിക്കേരി: കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി. കൊച്ചിയിൽ ഐടി പ്രഫഷനലായ കണ്ണൂർ സ്വദേശിനി ശരണ്യയെ (36) ആണ് കാണാതായത്. ട്രക്കിങ്ങിനായി വനത്തിനുള്ളിലേക്ക് പോയ ശരണ്യയെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലാത്തതിനെ തുടർന്ന് വനംവകുപ്പും പൊലിസും തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
കൊച്ചിയിൽ നിന്നാണ് ശരണ്യ കുടകിലേക്ക് എത്തിയത്. കുടകിലെ യാവകപടി ഗ്രാമത്തിലുള്ള ഒരു ഹോംസ്റ്റേയിലായിരുന്നു യുവതി താമസിച്ചിരുന്നത്. ഏപ്രിൽ രണ്ടാം തീയതി രാവിലെയാണ് ശരണ്യ ഒറ്റയ്ക്ക് ട്രക്കിങ്ങിനായി പുറപ്പെട്ടത്. വനംവകുപ്പ് ചെക്ക്പോസ്റ്റിൽ തിരിച്ചറിയൽ രേഖകളും ഫോൺ നമ്പറും നൽകിയ ശേഷമാണ് ഇവർ യാത്ര തുടർന്നത്.
ഹോംസ്റ്റേയിൽ നിന്ന് ശരണ്യ ട്രക്കിങ് പാതയിലേക്ക് പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇവർ തിരികെ വന്നതായി യാതൊരു സൂചനയുമില്ല. ശരണ്യ കാട്ടിനുള്ളിൽ വഴിതെറ്റി അകപ്പെട്ടുപോയതാകാം എന്നാണ് പ്രാഥമിക നിഗമനം. രണ്ട് ദിവസമായി വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഉൾക്കാട്ടിൽ തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. മൊബൈൽ സിഗ്നൽ ലഭിക്കാത്ത പ്രദേശമായതിനാൽ ആശയവിനിമയം ദുഷ്കരമാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വനമേഖലയിൽ വന്യമൃഗശല്യം ഉള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ശരണ്യയുടെ കുടുംബാംഗങ്ങൾ കുടകിലെത്തിയിട്ടുണ്ട്. മടിക്കേരി പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.
A 36-year-old IT professional from Kannur, Kerala, has gone missing while trekking in Coorg, Karnataka. Sharanya, who traveled from Kochi, was staying at a homestay in Yavakapadi and set out for a solo trek on April 2.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."