സഊദിയിൽ സെക്രട്ടറി, സ്റ്റോർ കീപ്പർ ഉൾപ്പെടെ 69 തൊഴിലുകൾ സ്വദേശി വത്കരിച്ചു; പ്രവാസികൾക്ക് വൻ തിരിച്ചടി
റിയാദ്: സഊദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് വിഭാഗത്തിൽപ്പെടുന്ന 69 തൊഴിലുകളിൽ കൂടി സമ്പൂർണ്ണ സ്വദേശിവത്കരണം പ്രഖ്യാപിച്ചു. പരിഷ്കരിച്ച തീരുമാനം 2026 ഏപ്രിൽ 5 മുതൽ പ്രാബല്യത്തിൽ വന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പുതിയ തീരുമാനം പ്രവാസികൾക്ക് വൻ തിരിച്ചടിയാണ്.
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, സെക്രട്ടറി, സ്റ്റെനോഗ്രാഫർ, ടൈപ്പിസ്റ്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഹോട്ടൽ റിസപ്ഷനിസ്റ്റ്, ഇൻഫർമേഷൻ ക്ലർക്ക്, കംപ്ലയിന്റ് ക്ലർക്ക്, റിസപ്ഷനിസ്റ്റ്, പേഷ്യന്റ് റിസപ്ഷനിസ്റ്റ്, സ്റ്റോർ കീപ്പർ, ഷിപ്പിംഗ് ക്ലർക്ക്, ഇൻവെന്ററി ക്ലർക്ക്, കോപ്പിസ്റ്റ്, ഹ്യൂമൻ റിസോഴ്‌സ് ക്ലർക്ക് തുടങ്ങി 69 അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ട് തസ്തികകളാണ് സഊദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയത്.
ഈ തൊഴിലുകളിൽ വിദേശികളെ നിയമിക്കുന്നത് നിയമലംഘനമായി കണക്കാക്കുകയും കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കുകയും ചെയ്യും. ഒന്നോ അതിലധികമോ തൊഴിലാളികളെ നിയമിക്കുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ പുതിയ ഉത്തരവ് ബാധകമാണ്. തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കാനും രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ അവർക്ക് കൂടുതൽ ഉൽപ്പാദനക്ഷമമായ തൊഴിലവസരങ്ങൾ ലഭ്യമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."