ജമ്മു കശ്മീരിൽ ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിനെ കാണാതായി
ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണത്തെത്തുടർന്ന് യുവാവിനെ കാണാതായി. രക്ഷപ്പെടാൻ പുഴയിൽ ചാടിയെന്ന് സംശയിക്കുന്ന ഡ്രൈവർ മുണ്ട്‌ഖൽ ഗ്രാമവാസിയായ തൻവീർ അഹമ്മദ് ചോപ്പനെയാണ് കാണാതായത്. ശ്രീനഗർ-ജമ്മു ദേശീയ പാതയിലാണ് ഗോരക്ഷാ ഗുണ്ടകൾ പശുവിനെയും കിടാങ്ങളെയും കൊണ്ടുപോവുകയായിരുന്ന വാഹനത്തിന് നേരെ ആക്രമണം നടത്തിയത്.
സംഭവത്തെക്കുറിച്ച് ദൃക്‌സാക്ഷികൾ പറയുന്നത്
ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ജമ്മുവിൽ നിന്ന് തന്റെ നാട്ടിലേക്ക് ഒരു പശുവിനെയും രണ്ട് കിടാങ്ങളെയും വാഹനത്തിൽ കൊണ്ടുപോവുകയായിരുന്നു തൻവീർ. ബനിഹാൽ എം.എൽ.എ സജ്ജാദ് ഷഹീൻ നൽകുന്ന വിവരമനുസരിച്ച്, കന്നുകാലികളെ കടത്തുന്നതിന് ആവശ്യമായ എല്ലാ ഔദ്യോഗിക രേഖകളും തൻവീറിന്റെ പക്കലുണ്ടായിരുന്നു. എന്നാൽ ഡിഗ്‌ദൂൽ മേഖലയിൽ വെച്ച് ഒരു സംഘം തൻവീറിനെ പിന്തുടരുകയും മകർകൂട്ടിന് സമീപം വാഹനം തടയുകയും ചെയ്തു. ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ തൻവീർ സമീപത്തെ ബിഷ്‌ലാരി പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
തിരച്ചിൽ ഊർജ്ജിതം
കാണാതായ തൻവീറിനായി എസ്.ഡി.ആർ.എഫ് (SDRF), പൊലിസ്, സിവിൽ അഡ്മിനിസ്‌ട്രേഷൻ എന്നിവർക്കൊപ്പം നാട്ടുകാരും ചേർന്ന് വലിയ തോതിലുള്ള തിരച്ചിൽ നടത്തുന്നുണ്ട്. എൻ.ഡി.ആർ.എഫിന്റെ (NDRF) സഹായവും അധികൃതർ തേടിയിട്ടുണ്ട്. പുഴയിലെ ശക്തമായ അടിയൊഴുക്കും ആഴവും തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
നാല് പേർ അറസ്റ്റിൽ; പ്രത്യേക അന്വേഷണ സംഘം
ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സീനിയർ സൂപ്രണ്ട് ഓഫ് പൊലിസ് അരുൺ ഗുപ്ത സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബനിഹാൽ എസ്.ഡി.പി.ഒയുടെ (SDPO) നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."