നിതിന്റെ കുടുംബത്തിന് കോൺഗ്രസ് വീട് നിർമിച്ചു നൽകും; ഒന്നാം ഘട്ടമായി അഞ്ചു ലക്ഷം രൂപ കൈമാറി
നെടുമങ്ങാട്: ജാതി അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബി.ഡി.എസ് വിദ്യാർഥി തിരുവനന്തപുരം ആർ.എൽ നിതിൻ രാജിന്റെ (22) കുടുംബത്തിന് കോൺഗ്രസ് വീടൊരുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിയിച്ചു.
അതിന്റെ ആദ്യ പടിയായി അഞ്ചു ലക്ഷം രൂപയുടെ ചെക്ക് ഇന്നലെ കൈമാറി. കോൺഗ്രസ് നേതാവും, അരുവിക്കര യു.ഡി.എഫ് സ്ഥാനാർഥിയുമായ വി.എസ് ശിവകുമാർ വീട്ടിലെത്തിയാണ് നിതിൻ്റെ പിതാവ് രാജനു ചെക്ക് കൈമാറിയത്. വീട് നിര്‍മാണം ആരംഭിക്കുമ്പോള്‍ ബാക്കി പണം കൂടി നല്‍കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. ആ കുടുംബത്തെ കേരളം പരമാവധി ചേര്‍ത്ത് പിടിക്കണം. നിതിന്റെ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. അധ്യാപകൻ എം.കെ റാമിനെ കോളജിൽനിന്ന് പുറത്താക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു.
അതിനിടെ, ഡോ. എം.കെ റാമിന്റെ ഉടമസ്ഥതയിലുള്ള പാലയാട് ചിറക്കുനിയിലെ സ്വകാര്യ ഡെന്റൽ ക്ലിനിക്ക് ഡി.വൈ.എഫ്.ഐ ഇന്നലെ ചങ്ങലയിട്ട് പൂട്ടി. ക്ലിനിക്കിലേക്ക് പ്രവർത്തകർ നടത്തിയ മാർച്ചിനിടെയാണ് സംഭവം. ജിതിൻരാജ് മരിച്ചതല്ല, കൊന്നതാണ് എന്ന ബാനറുകളുമായാണ് പ്രവർത്തകരെത്തിയത്. ക്ലിനിക്കിന്റെ പരിസരത്ത് ബാരിക്കേഡ് സ്ഥാപിച്ച് മാർച്ച് പൊലിസ് തടയുകയും ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലിസും തമ്മിൽ ഉന്തുംതള്ളുമുണ്ടാവുകയും ചെയ്തിരുന്നു. ഇതിനിടയിൽ പൊലിസിന്റെ കണ്ണ്‌വെട്ടിച്ച് കടന്ന ഏതാനും പ്രവർത്തകരാണ് ക്ലിനിക്കിലേക്കുള്ള പ്രവേശന വഴിയിലെ ഗ്രിൽസ് ഗേറ്റ് ചങ്ങലയിട്ട് പൂട്ടിയത്. കൊടി കെട്ടിയ ശേഷം ഭരണഘടനാ ശിൽപി ഡോ.അംബേദ്കറിന്റെ ഛായാചിത്രവും സ്ഥാപിച്ചു. ഡോ. റാം ഡെന്റൽ ക്ലിനിക്ക് എന്ന പോസ്റ്റർ വലിച്ചു കീറിയ ശേഷം ജാതിവെറിയന്റെ കട പൂട്ടിച്ചു എന്ന പോസ്റ്ററും ഡി.വൈ.എഫ്.ഐ പതിച്ചു. നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. ഡി.വൈ.എഫ്.ഐ ധർമടം നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സംസ്ഥാന കമ്മിറ്റിയംഗം പി.എം അഖിൽ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."