മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും; നേതാക്കളുമായുള്ള ചർച്ച പൂർത്തിയായി
ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് നടത്തിയേക്കും. കെ.പി.സി.സി മുൻ പ്രസിഡന്റുമാർ, വർക്കിങ് പ്രസിഡന്റുമാർ എന്നിവരുമായുള്ള ചർച്ചകൾ ഹൈക്കമാൻഡ് പൂർത്തിയാക്കി. കെ.പി.സി.സി മുൻ പ്രസിഡന്റുമാരായ കെ. മുരളീധരൻ, എം.എം ഹസൻ, വി.എം സുധീരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, എ.പി അനിൽ കുമാർ, പി.സി വിഷ്ണുനാഥ് എന്നിവരുമായാണ് ചർച്ച നടത്തിയത്. ഇന്നലെ സോണിയാഗാന്ധിയുടെ ജൻപഥ് റോഡിലെ പത്താം നമ്പർ വസതിയിൽ വച്ചാണ് രാഹുൽ ഗാന്ധി ചർച്ച നടത്തിയത്. ഓരോരുത്തർക്കും ഒന്നരമണിക്കുർ സമയമാണ് അനുവദിച്ചതെങ്കിലും പലപ്പോഴും ചർച്ച നീണ്ടു.
രാത്രിയോടെയാണ് വി.എം സുധീരനുമായുള്ള ചർച്ച പൂർത്തിയായത്. ഇന്ന് സോണിയാഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, വയനാട് എം.പി പ്രിയങ്കാ ഗാന്ധി എന്നിവരുമായി ചർച്ച നടത്തിയ ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും. കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കൾ മാധ്യമങ്ങളോട് വിശദാംശങ്ങൾ പങ്കുവയ്ക്കാൻ തയാറായില്ല. തങ്ങളുടെ അഭിപ്രായം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും തീരുമാനം വൈകാതെ പ്രഖ്യാപിക്കുമെന്നും നേതാക്കൾ അറിയിച്ചു. വി.ഡി സതീശന് അനുകൂലമായി കേരളത്തിൽ നടന്ന പ്രതിഷേധങ്ങൾ ആസൂത്രിതമെന്ന് ചില നേതാക്കൾ ഹൈക്കമാൻഡ് മുമ്പാകെ പറഞ്ഞതായാണ് റിപ്പോർട്ട്. പ്രഖ്യാപനം വൈകുന്നത് പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."