തെരഞ്ഞെടുപ്പ് തോല്‍വി തൃണമൂലിന്റെ അടിത്തറ ഇളക്കുന്നുവോ? ഇതുവരെ രാജിവെച്ചത് നൂറിലധികം നഗരസഭാ കൗണ്‍സിലര്‍മാര്‍
കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. സംസ്ഥാനത്തെ വിവിധ നഗരസഭകളിലായി നൂറിലധികം കൗണ്‍സിലര്‍മാര്‍ ഇതിനോടകം രാജിവെച്ചതായാണ് റിപ്പോര്‍ട്ട്.
ഭട്പാര നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ 30 കൗണ്‍സിലര്‍മാരാണ് രാജിവെച്ചത്. ഇവിടെ തൃണമൂലിന്റെ ആകെ അംഗബലം 35 ആണ്. ഹാലിസഹര്‍ നഗരസഭയില്‍ 13ല്‍ 16 പേരും, കാഞ്ചന്‍പാറയില്‍ 14 കൗണ്‍സിലര്‍മാരും സ്ഥാനൊഴിഞ്ഞു. ഗാരുലിയ 18, നോര്‍ത്ത് ബരക്പൂര്‍ 15, കൊന്തായ് 14, ഡയമണ്ട് ഹാര്‍ബര്‍ 6 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ രാജിക്കണക്ക്.
വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് കൗണ്‍സിലര്‍മാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ സംസ്ഥാന ഭരണം കൈവിട്ടതോടെ പൊലിസ് നടപടി ഭയന്നാണ് പലരും രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. ബിജെപി അധികാരത്തിലേറിയതിന് പിന്നാലെ ടിഎംസി നേതാക്കളെ ലക്ഷ്യംവെച്ച് പൊലിസ് അറസ്റ്റുണ്ടായത് കൗണ്‍സിലര്‍മാരുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
അതേസമയം മേയ് 20ന് ബിധാനഗര്‍ കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍ രഞ്ജന്‍ പൊദ്ദാറെയും, ദിവസങ്ങള്‍ക്ക് മുന്‍പ് സാമ്രാട്ട് ബറുവയെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. കൂച്ച് ബിഹാറില്‍ കൗണ്‍സിലര്‍ ഉജ്ജ്വല്‍ താറും അറസ്റ്റിലായിരുന്നു.
അതിനിടെ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ മമത ബാനർജി ഇന്‍ഡ്യ മുന്നണി യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. സഖ്യകക്ഷികളുമായി ആലോചിച്ച് ജൂണില്‍ യോഗം ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി യോഗത്തില്‍ ചര്‍ച്ചയാകും. യോഗം സംബന്ധിച്ച് ഇന്ത്യ സഖ്യത്തിലെ പ്രമുഖ കക്ഷികളായ കോണ്‍ഗ്രസിനോ, സമാജ് വാദി പാര്‍ട്ടിക്കോ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് വിവരം. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസും, ഡിഎംകെയും തമ്മിലുള്ള ശീതയുദ്ധം യോഗത്തിന്റെ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.
തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യംവിട്ട് ടിവികെയോടൊപ്പം ചേര്‍ന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്. കോണ്‍ഗ്രസ് കൂറുമാറിയതോടെ പാര്‍ലമെന്റില്‍ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഉദയനിധി സ്റ്റാലിന്‍ നടത്തിയ പ്രസംഗത്തിലും കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. അതുകൊണ്ട് തന്നെ ഡിഎംകെയുടെ നിലപാട് ഇന്ത്യ മുന്നണിക്ക് നിര്‍ണായകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."