സ്പെഷ്യൽ ദർശനത്തിന് ദേവസ്വം മന്ത്രിയിൽ നിന്ന് 4000 രൂപ കൈക്കൂലി വാങ്ങി; പൂജാരിക്ക് വിലക്ക്, സുരക്ഷാ ജീവനക്കാരെ പിരിച്ചുവിട്ടു
ചെന്നൈ: തിരിച്ചെന്തൂർ മുരുക ക്ഷേത്രത്തിൽ വേഷംമാറിയെത്തിയ തമിഴ്‌നാട് ദേവസ്വം മന്ത്രി എസ്. രമേഷിൽ നിന്ന് സ്പെഷ്യൽ ദർശനത്തിനായി 4,000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ കർശന നടപടി. കൈക്കൂലി വാങ്ങിയ പൂജാരിയെ ക്ഷേത്ര ചടങ്ങുകളിൽ നിന്ന് വിലക്കി. ഒപ്പം ഒത്താശ ചെയ്ത രണ്ട് സുരക്ഷാ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.
വൈകാശി ഉത്സവത്തോടനുബന്ധിച്ചുള്ള കടുത്ത തിരക്ക് പരിഗണിച്ച് ക്ഷേത്രത്തിൽ സ്പെഷ്യൽ ദർശനത്തിനുള്ള പ്രത്യേക ഫീസ് അധികൃതർ ഒഴിവാക്കിയിരുന്നു. എന്നാൽ ഇത് ലംഘിച്ചാണ് സുരക്ഷാ ജീവനക്കാരും പൂജാരിയും ചേർന്ന് ഭക്തരിൽ നിന്ന് പണം ഈടാക്കിയത്.
ക്ഷേത്രത്തിലെ ക്രമക്കേടുകളെക്കുറിച്ച് പരാതി ഉയർന്നതിനെ തുടർന്നാണ് മന്ത്രി നേരിട്ട് പരിശോധനയ്‌ക്കിറങ്ങിയത്. തിരിച്ചറിയാതിരിക്കാൻ ടീഷർട്ടും മാസ്കും ധരിച്ചാണ് മന്ത്രി ക്ഷേത്രത്തിലെത്തിയത്. സാധാരണ ഭക്തനെപ്പോലെ വരി നിന്ന മന്ത്രിയോട് സ്പെഷ്യൽ ദർശനം വേണമെങ്കിൽ ഒരാൾക്ക് 1,000 രൂപ വീതം വേണമെന്ന് സുരക്ഷാ ജീവനക്കാർ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് മന്ത്രി നൽകിയ 4,000 രൂപ പൂജാരി കൈപ്പറ്റുകയും ചെയ്തു. തൊട്ടുപിന്നാലെ മന്ത്രി തന്റെ ഔദ്യോഗിക വേഷത്തിൽ രംഗത്തെത്തുകയും കുറ്റക്കാർക്കെതിരെ ഉടനടി നടപടി സ്വീകരിക്കാൻ ഉത്തരവിടുകയുമായിരുന്നു. ക്ഷേത്രങ്ങളിലെ അഴിമതിക്കെതിരെ കർശന നടപടി തുടരുമെന്ന് ദേവസ്വം വകുപ്പ് അറിയിച്ചു.
A Tamil Nadu minister disguised in a t-shirt and mask visited the Tiruchendur Murugan Temple to inspect corruption complaints. Despite special darshan fees being waived for the festival, temple staff demanded 1,000 per person from him. After paying 4,000, the minister revealed his identity, leading to the immediate suspension of the priest and the dismissal of two security guards.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."