രാജ്യത്തെ ഞെട്ടിച്ച സ്‌ഫോടന കേസുകളിലെ പ്രതിയെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: ഗുജറാത്ത്, ഡല്‍ഹി, മുംബൈ സ്‌ഫോടനങ്ങള്‍, വാഗമണ്‍ സിമി ക്യാംപ് തുടങ്ങിയ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന മുന്‍ സിമി പ്രവര്‍ത്തകന്‍ അബ്ദുല്‍ സുബ്ഹാന്‍ ഖുറൈശി എന്ന തൗഖീര്‍ അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശിയായ ഇദ്ദേഹത്തെ രഹസ്യവിവരത്തെത്തുടര്‍ന്ന് ഏറ്റുമുട്ടലിലൂടെ കീഴടക്കുകയായിരുന്നെന്ന് ഡല്‍ഹി സ്‌പെഷല്‍ സെല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ പ്രമോദ് കുശ്‌വാഹ് പറഞ്ഞു. എന്‍.ഐ.എയുടെ പിടികിട്ടേണ്ടവരുടെ പട്ടികയില്‍ മുന്നിലുള്ള ആളായിരുന്നു സുബ്ഹാന്‍, പൊലിസ് രേഖകളില്‍ ഇദ്ദേഹം ഇന്ത്യന്‍ മുജാഹിദീന്റെ സ്ഥാപകരില്‍ ഒരാളാണ്. വര്‍ഷങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന സുബ്ഹാനെ കണ്ടെത്തുന്നവര്‍ക്ക് നാലുലക്ഷം രൂപയാണ് എന്‍.ഐ.എ പ്രഖ്യാപിച്ചിരുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിയാപൂരിലുള്ള സുഹൃത്തുക്കളെ കാണാന്‍ സുബ്ഹാന്‍ വരുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലിസ് ശക്തമായ നിരീക്ഷണമായിരുന്നു നടത്തിയിരുന്നത്. ശനിയാഴ്ചയാണ് ഇയാള്‍ ഗാസിയാപൂരിലെത്തിയത്. പൊലിസിനെ കണ്ടതോടെ വെടിവയ്പ് നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവസാനം ഇയാളെ പൊലിസ് കീഴ്‌പ്പെടുത്തുകയായിരുന്നു. സുബ്ഹാന്‍ പിടിയിലാകുമ്പോള്‍ അദ്ദേഹത്തിന്റെ കൈവശം ചെറിയ തോക്കും അഞ്ചുവെടിയുണ്ടകളും ഏതാനും വ്യാജരേഖകളും ഉണ്ടായിരുന്നു.
റിയാസ് ഭട്കല്‍, ആതിഫ് അമീന്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് സുബ്ഹാന്‍ ആസൂത്രണംചെയ്തു നടപ്പാക്കിയതായിരുന്നു 2008ലെ ഡല്‍ഹി സ്‌ഫോടനപരമ്പരകള്‍. മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളിലും സുബ്ഹാന്‍ നിര്‍മിച്ച ബോംബ് ഉപയോഗിച്ചതായും പൊലിസ് പറയുന്നു. 2008ല്‍ അഹമ്മദാബാദിലും സൂറത്തിലും മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ സ്‌ഫോടനത്തില്‍ അമ്പതിലേറെ പേരാണ് മരിച്ചത്. ഇതിനു മുന്‍പ് ബംഗ്ലൂരു നഗരത്തില്‍ നടന്ന സ്‌ഫോടനത്തിന് ഉപയോഗിച്ച സാമഗ്രികള്‍ അഹമ്മദാബാദ്, സൂറത്ത് സ്‌ഫോടനങ്ങള്‍ക്ക് ഉപയോഗിച്ചവയാണെന്നും കണ്ടെത്തിയിരുന്നു. ഗുജറാത്ത്, ഡല്‍ഹി സ്‌ഫോടനങ്ങള്‍ക്കു ശേഷം നേപ്പാളിലേക്കു കടന്ന സുബ്ഹാന്‍ അവിടെ വ്യാജരേഖകള്‍ ഉപയോഗിച്ച് കഴിയുകയായിരുന്നു. പിന്നീട് സഊദിയിലേക്കുകടന്നു. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ സിമിയുടെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്നും പൊലിസ് പറഞ്ഞു. വാഗമണ്‍ തങ്ങള്‍പാറയില്‍ 2007 ഡിസംബറില്‍ നടന്ന സിമി ക്യാംപില്‍ പങ്കെടുത്തതിനും ഇയാള്‍ക്കെതിരേ കേസുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."