HOME
DETAILS

ബ്രിട്ടണില്‍ ലോകത്തിന്റെ വിധിയെഴുത്ത്

  
backup
June 25, 2016 | 3:09 AM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1

ഒടുവില്‍, ബ്രിട്ടീഷ് ജനത തങ്ങളുടെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തികമേഖലയെ കീഴ്‌മേല്‍മറിക്കുന്ന ആ തീരുമാനം കൈകൊണ്ടു. യൂറോപ്യന്‍ യൂനിയനില്‍ അംഗമായി തുടരണമോ വേണ്ടയോയെന്നു തീരുമാനിക്കാന്‍ നടന്ന ഹിതപരിശോധനയില്‍ 52 ശതമാനം പേരും വേണ്ടെന്നാണ് അഭിപ്രായപ്പെട്ടത്.

ലോകമെമ്പാടുമുള്ള രാഷ്ട്രീയപ്രമുഖരും നേതാക്കളും സാമ്പത്തികവിദഗ്ധരുമൊക്കെ പ്രവചിച്ചതും ആശിച്ചതും നേരിയ ഭൂരിപക്ഷത്തിലെങ്കിലും ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുമെന്നായിരുന്നു. അതുകൊണ്ടുതന്നെ, ഈ തീരുമാനം അന്താരാഷ്ട്രരാഷ്ട്രീയ-സാമ്പത്തിക സമവാക്യത്തിനു കനത്തആഘാതമാണ് ഏല്‍പ്പിച്ചത്. കാലങ്ങളായി ബ്രിട്ടിഷ് ജനതയില്‍ ഉറങ്ങിക്കിടക്കുകയും ചിലപ്പോഴൊക്കെ നീറിപ്പുകയുകയും ചെയ്ത സ്വത്വബോധത്തെ വേണ്ടവിധം തിരിച്ചറിയാന്‍ അന്താരാഷ്ട്ര സമൂഹത്തിനുസാധിച്ചില്ല.

യൂറോപ്യന്‍ സമൂഹത്തോടുള്ള ബ്രിട്ടീഷ് ശങ്കയ്ക്കു അരനൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ട്. 1957 ല്‍ യൂറോപ്യന്‍ സാമ്പത്തികസമൂഹം രൂപംകൊണ്ടിട്ടും ബ്രിട്ടന്‍ അതില്‍ അംഗത്വം നേടാന്‍ 16 വര്‍ഷമെടുത്തത് അക്കാരണത്താലാണ്. അംഗമായിട്ടും ബ്രിട്ടീഷ് സ്വത്വബോധവും യൂറോസമൂഹത്തോടുള്ള ആശങ്കയും തലപൊങ്ങാന്‍ ഏറെ സമയമൊന്നുമെടുത്തില്ല. 1975 ല്‍ത്തന്നെ ബ്രിട്ടീഷ് ജനത ഹിതപരിശോധനയ്ക്കു തയാറായി. 67 ശതമാനം പേരും എതിര്‍ത്തതിനാല്‍ അന്നു വിട്ടുപോക്കു നടന്നില്ല.

എന്നിട്ടും യൂനിയനില്‍നിന്നു വിട്ടുനില്‍ക്കണമെന്ന ആവശ്യം അടങ്ങിയില്ല. അതിനു  കൂടുതല്‍ പിന്തുണ ലഭിക്കുകയാണുണ്ടായത്. റഫ്രണ്ടം പാര്‍ട്ടിയുടെയും ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെയും ജനനംതന്നെ ഈ ആവശ്യത്തിലൂന്നിയായിരുന്നു. 2015 ല്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ജയിക്കാനുണ്ടായ കാരണംതന്നെ അധികാരത്തില്‍വന്നാല്‍ ഹിതപരിശോധന നടത്തുമെന്ന വാഗ്ദാനം നല്‍കിയതായിരുന്നു.  

പുറത്തുപോകാന്‍ ബ്രിട്ടനെടുത്ത തീരുമാനം ലോകത്തെ ഞെട്ടിച്ചു. ഫലം പുറത്തുവന്നപ്പോള്‍ അന്താരാഷ്ട്രവിപണി ആടിയുലഞ്ഞു നിലംപൊത്തി. ഡോളറുമായുള്ള ബ്രിട്ടീഷ് പൗണ്ടിന്റെ വിനിമയമൂല്യം പത്തുശതമാനം ഇടിഞ്ഞു. പൗണ്ടിന്റെ മാത്രമല്ല, ഡോളറൊഴിച്ചു ലോകത്തുള്ള എല്ലാ കറന്‍സികളുടെയും വിനിമയമൂല്യമിടിഞ്ഞു. സാമ്പത്തിക വളര്‍ച്ചയില്‍ രജതശോഭ തെളിയിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇന്ത്യയുടെ കറന്‍സികളും എക്കാലത്തെയും വലിയതാഴ്ചയായ 68.20 ല്‍ തൊട്ട് അല്‍പ്പമൊന്നുയര്‍ന്നു.

അന്താരാഷ്ട്ര ഓഹരിവിപണി  കൂപ്പുകുത്തി. വ്യാപാരാരംഭത്തില്‍ ജപ്പാന്‍ സൂചിക എട്ടുശതമാനം താഴ്ന്നു. ഹാങ്‌സെങ് ഏഴുശതമാനം ഇടിഞ്ഞു. ബ്രിട്ടിഷ് സൂചിക നഷ്ടത്തില്‍ തുടങ്ങി അല്‍പ്പം കരകയറി. യൂറോപ്യന്‍ യൂനിയനിലെ മറ്റു പ്രധാന സൂചികകളെല്ലാം ബ്രിട്ടീഷ് സൂചികയേക്കാള്‍ നിലംപൊത്തി. ഫ്രാന്‍സിന്റെ കാക് സൂചികയും ജര്‍മനിയുടെ ഡാക്‌സും 7 ശതമാനം വീഴ്ചയാണ് രേഖപ്പെടുത്തിയത്.
 
ഇന്ത്യന്‍ സൂചിക നാലു ശതമാനം നഷ്ടത്തില്‍ ആരംഭിച്ചു കുറച്ചൊന്ന് ഭേദപ്പെട്ടു രണ്ടര ശതമാനത്തില്‍ ഒതുങ്ങി. അമേരിക്കന്‍ ഫ്യൂച്ചര്‍  സൂചികയിലും അഞ്ചുശതമാനം വീഴ്ചയാണു രേഖപ്പെടുത്തുന്നത്. മാന്ദ്യം മുന്നില്‍ക്കണ്ടുകൊണ്ടാകണം എണ്ണയ്ക്കുമുണ്ടായി അഞ്ചുശതമാനം വിലയിടിവ്. താരതമ്യേന സുരക്ഷിതമായ സ്വര്‍ണത്തിന് ഏഴുശതമാനം വിലകൂടി. 2008 ലെ തകര്‍ച്ച ആവര്‍ത്തിക്കുമെന്ന ഭയാശങ്കയും ഭീതിയും സാമ്പത്തിക വിപണികളെ പിടിച്ചുലയ്ക്കുകയാണ്.

അന്താരാഷ്ട്ര ആഘാതം പൂര്‍ണമായും മനസ്സിലാക്കാതെയാണ് ഇന്ത്യ പ്രതികരിച്ചത്. അരുണ്‍ജെയ്റ്റ്‌ലിയും നിര്‍മലാ സീതാരാമനും ജയന്ത് സിന്‍ഹയും ഇപ്പോഴും പറഞ്ഞുപെരുപ്പിക്കുന്നത് ഇന്ത്യയുടെ ഭദ്രമെന്നു കരുതപ്പെടുന്ന സ്ഥൂലസാമ്പത്തിക സൂചകങ്ങളെക്കുറിച്ചാണ്. 360 ബില്യണ്‍ ഡോളറിന്റെ കരുതല്‍ ശേഖരമാണ് അവര്‍ ഇടക്കിടയ്ക്ക് എടുത്തുപറഞ്ഞു നമ്മെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നത്. 101 ശതമാനമെന്ന കുറഞ്ഞ കറണ്ട് അക്കൗണ്ട് കമ്മിയും നിയന്ത്രണവിധേയമായിക്കൊണ്ടിരിക്കുന്ന ധനക്കമ്മിയും താരതമ്യേന പിടിയിലൊതുങ്ങി നില്‍ക്കുന്ന പണപ്പെരുപ്പനിരക്കും, സര്‍വോപരി 7.6 ശതമാനമെന്ന ആഭ്യന്തര ഉല്‍പ്പാദനവളര്‍ച്ചാനിരക്കും തുണയായി പറയുന്നുണ്ട് അവര്‍ ഇന്ത്യക്ക് അനുകൂലമായി.

വിഷയത്തിന്റെ ഗൗരവം ശരിയാംവണ്ണം മനസ്സിലാക്കിയാണ് രഘുറാം രാജന്‍ പ്രതികരിച്ചത്. വികസ്വരരാജ്യങ്ങളുടെ സാമ്പത്തികവളര്‍ച്ചയ്ക്കു ബ്രിട്ടീഷ് പിന്‍മാറ്റം ഏറെ ദോഷംചെയ്യുമെന്നും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതു നല്ല വാര്‍ത്തയല്ലെന്നുമാണ് അദ്ദേഹം യുക്തിഭദ്രമായി പറഞ്ഞുവെച്ചത്. 10 ലക്ഷം കോടി രൂപ വരുന്ന ഇന്ത്യയുടെ ഐ.ടി കയറ്റുമതിയുടെ പകുതിയും യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കാണ്. അവിടെയുണ്ടാകുന്ന ഏതു നയവ്യതിയാനവും ഇന്ത്യന്‍ ഐ.ടി മേഖലയെ തളര്‍ത്തും.
 
യൂറോപ്യന്‍ യൂനിയനിലെ മൂന്നാമത്തെ വലിയ വ്യാപാരപങ്കാളിയാണ് ഇന്ത്യക്കു ബ്രിട്ടന്‍. കാര്യങ്ങള്‍ നേരെയാക്കാന്‍ ബ്രിട്ടനെടുക്കുന്ന കാലതാമസം ഇന്ത്യന്‍ വ്യാപാരമേഖലയെ തളര്‍ത്തും. കയറ്റുമതി വരുമാനത്തിലുണ്ടായേക്കാവുന്ന കുറവും രൂപയുടെ വിനിമയമൂല്യവും കുറയുന്നതു വഴി ഇറക്കുമതിച്ചെലവിലുണ്ടാകുന്ന വര്‍ധനയും ഇന്ത്യന്‍ കറണ്ട് അക്കൗണ്ട് കമ്മി വീണ്ടും കൂട്ടും. ഇതൊന്നും കാണാതെ, സ്ഥൂലസാമ്പത്തികസൂചകങ്ങളുടെ കരുത്തിന്റെ വീരഗാഥകള്‍ മാത്രം പാടുന്നത് ഇന്ത്യക്കു ഗുണം ചെയ്യില്ല. നിലവിലെ യാഥാര്‍ഥ്യങ്ങള്‍ മാറിമറിയാന്‍ കാലമേറെയൊന്നും വേണ്ട ഇന്ത്യക്ക്.

 ഇപ്പോള്‍ നമുക്കാവശ്യം സമചിത്തതയോടെയുള്ള സമീപനവും വരുംവരായ്കളെക്കുറിച്ചുള്ള ശരിയായ ഉള്‍ക്കാഴ്ച രൂപപ്പെടുത്തലുമാണ്. സമ്പദ് രംഗത്തെ വളര്‍ച്ചയെക്കുറിച്ചുള്ള പതിവ് രാഷ്ട്രീയ മേനിപറച്ചില്‍ ഇപ്പോള്‍ നമുക്ക് ഗുണം ചെയ്യില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമയം കളഞ്ഞാൽ എതിരാളികൾക്ക് കോർണർ കിക്ക്! മെസ്സി ഒപ്പിട്ട ആ കളി ഇനി നടക്കില്ല; ഫുട്ബോൾ ചരിത്രത്തെ മാറ്റിമറിക്കാൻ പുതിയ 5 സെക്കൻഡ് നിയമം!

Football
  •  21 days ago
No Image

ദക്ഷിണേന്ത്യയിലെ ബി.ജെ.പിയുടെ 'ക്രൗഡ് പുള്ളർ' പാർട്ടിക്ക് പുറത്തേക്കോ? തനിവഴി തേടി കെ. അണ്ണാമലൈ; തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പത്തിന് സൂചന!

National
  •  21 days ago
No Image

ഒറ്റ മഴയിൽ മുങ്ങി തലസ്ഥാനം; കടുത്ത നടപടിയുമായി സർക്കാർ; ഓടകളിൽ മാലിന്യം തള്ളിയാൽ കനത്ത പിഴയെന്ന് മന്ത്രി സി. പി. ജോൺ

Kerala
  •  21 days ago
No Image

എബോള, ഹാന്റവൈറസ് ഭീതി; യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി യുഎഇ ആരോഗ്യ മന്ത്രാലയം 

uae
  •  21 days ago
No Image

അട്ടക്കുളങ്ങര ഗവൺമെന്റ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു; ഒഴിവായത് വൻ ദുരന്തം, കെട്ടിടത്തിന് ലൈസൻസ് ഇല്ലായിരുന്നെന്ന് ആക്ഷേപം

Kerala
  •  21 days ago
No Image

2013-ൽ സഞ്ജു, 2023-ൽ ജയ്‌സ്വാൾ, ഇപ്പോൾ 2026-ൽ വൈഭവ്! രാജസ്ഥാനൊപ്പം ചരിത്രമെഴുതി സൂര്യവംശി; പുരസ്കാരങ്ങൾ വാരിക്കൂട്ടി യുവവിസ്മയം

Cricket
  •  21 days ago
No Image

പാകിസ്താനിലേക്ക് ലോകകപ്പ് കളിക്കാൻ ഞങ്ങളില്ല! ബിസിസിഐ നിലപാടിന് മുന്നിൽ ഒടുവിൽ ഐസിസിയും വഴങ്ങി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വമ്പൻ പ്രഖ്യാപനങ്ങളും...

Cricket
  •  21 days ago
No Image

വെറും ഫ്ലേവർ എയർ അല്ല, മാരക വിഷം; യുഎഇയിലെ കുട്ടികൾക്കിടയിൽ ഇ-സിഗരറ്റ് ആസക്തി കൂടുന്നതായി ഡബ്ല്യുഎച്ച്ഒ

uae
  •  21 days ago
No Image

നെടുമങ്ങാട് കൊലപാതകത്തില്‍ പ്രതി അഷ്‌കറിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍; ആദ്യഭാര്യയുടെ സഹോദരന്റെ കൊലപാതകത്തിലും പങ്ക്? അന്വേഷണം

Kerala
  •  21 days ago
No Image

കോടികളുടെ ലേലക്കളിയിൽ ജിയോയെ വെട്ടിച്ച് 'സീ'യുടെ മാസ്സ് എൻട്രി! 2026 ലോകകപ്പ് സംപ്രേഷണാവകാശം സ്വന്തമാക്കി ഇന്ത്യൻ വിപണി പിടിക്കാൻ പുതിയ ചാനൽ!

Football
  •  21 days ago