HOME
DETAILS

സാംസ്കാരിക ബ്രാഹ്മണ്യവും ഹിന്ദുത്വ ദേശീയതയും

  
backup
December 01, 2023 | 6:28 PM

cultural-brahmanism-and-hindutva-nationalism

ഡോ.ടി.എസ്.ശ്യാം കുമാർ

'നയമതിനാലെ നരന്നു നന്മ നൽകും/ക്രിയയപരപ്രിയ ഹേതുവായ് വരേണം' - നാരായണ ഗുരു


'അധികാരത്തിലിരിക്കുന്നവരുടെയും അധികാരം അന്വേഷിക്കുന്നവരുടെയും രാഷ്ട്രീയ താത്പര്യങ്ങളെ മിത്തുകൾ പിന്തുണക്കുമ്പോൾ മിത്തുകൾക്ക് സ്വന്തമായി ജീവൻ വെക്കും'- Dorothy M Figueira
ഹിന്ദുത്വം ഒരു സമഗ്രാധിപത്യ ശക്തിയായി ഇന്ത്യയിൽ തുടരുന്നതിന്റെ ആധാരം സാംസ്കാരിക ബ്രാഹ്മണ്യമാണ്. സാംസ്കാരിക ബ്രാഹ്മണ്യം ഇന്ത്യയുടെ പൊതുബോധമായി നിലനിൽക്കുന്നതിനാലാണ് ഹിന്ദുത്വർക്ക് രാഷ്ട്രീയാധികാരം കൈമുതലായി തീരുന്നത്. രാഷ്ട്രീയ അധികാരം ഒരുവേള നഷ്ടപ്പെട്ടാലും പൊതുബോധത്തിൽ ബ്രാഹ്മണ്യാശയങ്ങൾ നിലീനമായിരിക്കുന്നിടത്തോളം ഹിന്ദുത്വത്തെ സമ്പൂർണമായി പരാജയപ്പെടുത്താൻ പ്രയാസകരമാണ്. ഈ യാഥാർഥ്യത്തെയാണ് ജനാധിപത്യ ചിന്തകർക്ക് അഭിസംബോധന ചെയ്യേണ്ടിവരുന്നത്.


ആര്യൻ മിത്തും
സാംസ്കാരിക ബ്രാഹ്മണ്യവും


ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യസമരത്തെ നിർണയിച്ചതിൽ ആര്യൻ മിത്തുകൾക്ക് സവിശേഷമായ പങ്കുണ്ടായിരുന്നു. ഇന്ത്യ വൈദേശിക ശക്തികൾക്ക് അടിമപ്പെടാൻ കാരണം അതിന്റെ പൂർവാര്യ മഹിമ നഷ്ടപ്പെടുത്തിയതാണെന്ന് വിവേകാനന്ദൻ ഉൾപ്പെടെ വാദിച്ചു. ലോകത്ത് നാഗരികവൽക്കരിക്കപ്പെട്ട ഒരേയൊരു വിഭാഗം ആര്യന്മാരാണെന്നും ആര്യൻ രക്തം ലഭിക്കുന്നതുവരെ ഒരു വംശവും നാഗരികമാവുകയില്ലെന്നുമുള്ള വാദങ്ങൾ വിവേകാനന്ദൻ അവതരിപ്പിച്ചു (Complete works of Swami Vivekananda, Advaita Ashramam Calcutta, 1991, Vol.3, p.535). ഇത്തരം ആര്യൻ വംശീയ ആഖ്യാനങ്ങളിലൂടെ ചാതുർവർണ്യ ജാതിവ്യവസ്ഥ സാധൂകരിക്കപ്പെടുകയാണുണ്ടായത്.


ഇന്ത്യയുടെ പൂർവ മഹിമ തേടി പൗരസ്ത്യവാദികളായ പാശ്ചാത്യ പണ്ഡിതന്മാർ ഗവേഷണം തുടർന്നപ്പോൾ, തീർത്തും ബ്രാഹ്മണികമായ ആഖ്യാന സമുച്ചയങ്ങൾ ഇന്ത്യൻ സവർണ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തി. ആര്യൻ മിത്തുകളിൽ അഭിരമിച്ച് സാംസ്കാരിക ബ്രാഹ്മണ്യത്തെ തന്നെ ഉപയോഗിച്ച് കൊളോണിയൽ ഭരണത്തെ എതിരിടാനാണ് രാഷ്ട്രീയസവർണത ശ്രമിച്ചത്. ഭഗവദ്ഗീത ദേശീയ സ്വാതന്ത്ര്യ സമരവേദിയിലേക്ക് കടന്നുവരുന്നത് യാദൃച്ഛികമല്ലെന്നാണ് ഇത് തെളിയിക്കുന്നത്. ഗീതയെ ഗാന്ധി 'മാനവികമായി' വ്യാഖ്യാനിക്കാൻ ശ്രമിച്ചെന്ന് വാദിക്കുമ്പോഴും 'ഗീത ഉപദേശിച്ച കൃഷ്ണൻ പിന്നീട് ദുഃഖിച്ചിരിക്കാം' എന്നരുളിയ നാരായണ ഗുരു സാംസ്കാരിക ബ്രാഹ്മണ്യത്തിന്റെ ആശയാവലികളെ സമ്പൂർണമായി കൈയൊഴിഞ്ഞു. സാംസ്കാരിക ബ്രാഹ്മണ്യത്തിന്റെ ഏത് ആശയബിംബങ്ങളെ ഉപയോഗിച്ചാണോ കൊളോണിയൽ ശക്തികളെ നേരിടാനൊരുങ്ങിയത് അതേ ആശയബിംബങ്ങൾ ഇന്ത്യയിലിന്ന് സമഗ്രാധിപത്യ ഹിന്ദുത്വത്തെ നിലനിർത്തുന്ന ആശയങ്ങളായി പരിണമിച്ചിരിക്കുന്നു.

ചുരുക്കത്തിൽ സാംസ്കാരിക ബ്രാഹ്മണ്യം വ്യാപിക്കുന്നതും ശക്തിപ്പെടുന്നതും അതിന്റെ മിത്തുകളിലൂടെയും ആശയബിംബങ്ങളിലൂടെയുമാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദലിതരും പിന്നോക്കരും മുസ്‌ലിംകളും സ്ത്രീകളും അടങ്ങുന്ന സമൂഹം ഇന്നും നേരിടുന്ന എല്ലാതരം വിവേചനങ്ങളുടെയും അടിയാധാരം ബ്രാഹ്മണ്യ ലോകവീക്ഷണമാണെന്നുള്ളതാണ് ചരിത്രയാഥാർഥ്യം. ഈ യാഥാർഥ്യം നിലനിൽക്കെ തന്നെ ബ്രാഹ്മണ്യ ബോധത്തെ ശക്തിപ്പെടുത്തുന്ന ആശയാവലികൾക്ക് സമൂഹത്തിൽ മേൽക്കൈ വർധിച്ചുവരുന്നു എന്നത് ഇന്ത്യയുടെ ജനായത്തവ്യവസ്ഥ കടുത്ത വെല്ലുവിളി നേരിടുന്നു എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.


ഇന്ത്യൻ മെഡിക്കൽ മിഷന്റെ മുദ്രയിൽനിന്ന് അശോകസ്തംഭം പുറത്താവുന്നതും ധന്വന്തരി എന്ന അവതാര കൽപന മുദ്രയിൽ ഇടം നേടുന്നതും ഈ രാഷ്ട്രീയ കാലാവസ്ഥയിലാണ്. ഇന്ത്യയിലെ നഗരങ്ങളുടെ പേരുകൾ പൗരാണികവൽക്കരിക്കുന്നതിന്റെയും പാഠപുസ്തകങ്ങളിൽനിന്ന് മുഗൾ ചരിത്രം പുറന്തള്ളപ്പെടുന്നതിന്റെയും തൽസ്ഥാനത്ത് ഇതിഹാസ പാഠങ്ങൾക്ക് വർധിത മേൽക്കൈ വരുന്നതിന്റെയും തുടർച്ചയിലാണ് മെഡിക്കൽ മിഷൻ ലോഗോയിൽ ധന്വന്തരി ഇടം പിടിക്കുന്നത്.


ധന്വന്തരി എന്ന സൂചകം
ഇന്ത്യയുടെ 'തദ്ദേശീയമായ' വൈദ്യ പാരമ്പര്യത്തിന്റെ പ്രകാശനങ്ങൾ അഥർവ വേദത്തിലും തന്ത്രസാരസംഗ്രഹം ഉൾപ്പെടെയുള്ള തന്ത്ര ഗ്രന്ഥങ്ങളിലും ബൗദ്ധഗ്രന്ഥങ്ങളിലും ദർശിക്കാവുന്നതാണ്. ഇത്തരം ചികിത്സാ പാരമ്പര്യങ്ങൾ ബ്രാഹ്മണേതരങ്ങളായിരുന്നു എന്നതാണ് ചരിത്രവസ്തുത. ജ്വരത്തിനും വിഷബാധകൾക്കുമുള്ള പരിഹാരമായി അഥർവത്തിൽ നിരവധി 'മരുന്നുകൾ' പരിഹാരമായി വിധിക്കുന്നുണ്ട്. ഈ മരുന്നുകൾ തദ്ദേശീയ ജനതയിൽ നിന്ന് മനസിലാക്കിയ വൈദികബ്രാഹ്മണർ അത് വേദത്തിലേക്കുൾച്ചേർത്തു.

തദ്ദേശീയ ജനതയുമായി വൈദിക ബ്രാഹ്മണർ ഇടകലർന്നതിനുശേഷമാണ് അഥർവവേദം രചിക്കപ്പെട്ടതെന്ന് വേദപഠിതാക്കാൾ സൂചിപ്പിക്കുന്നുണ്ട്. മരുന്നും ചികിത്സയും അടങ്ങുന്ന പാരമ്പര്യത്തെ വൈദികർ അസ്പൃശ്യമായാണ് പരിഗണിച്ചിരുന്നത്. ചികിത്സകർക്ക് ദാനം കൊടുക്കരുതെന്ന് കൽപിക്കുന്ന ധർമസൂത്രങ്ങൾ ഇതിന് തെളിവാണ്.


ഒരു സമൂഹത്തിന്റെ അതിജീവനത്തിന് ചികിത്സ അത്യന്താപേക്ഷിതമായിത്തീരുമ്പോൾ വൈദിക ബ്രാഹ്മണർക്കും അത് അനിവാര്യമായ ഘടകമായി ഭവിച്ചു. അങ്ങനെ വരുമ്പോൾ, ഈ ബ്രാഹ്മണേതര ചികിത്സാ പാരമ്പര്യങ്ങളെ ബ്രാഹ്മണ്യത്തിലേക്ക് ഉപനയിച്ച് മാത്രമേ വൈദിക ബ്രാഹ്മണമതത്തിന് സ്വീകാര്യമായിത്തീരുമായിരുന്നുള്ളൂ. അതിനുള്ള ബ്രാഹ്മണ മതത്തിന്റെ മാർഗമായിരുന്നു ധന്വന്തരി എന്ന അവതാര കൽപന. ഇതുവഴി രണ്ട് കാര്യങ്ങൾ ബ്രാഹ്മണ്യം സാധിച്ചെടുത്തു. തദ്ദേശീമായും ബ്രാഹ്മണേതരമായും രൂപപ്പെട്ട ചികിത്സാ പാരമ്പര്യത്തിന്റെ ഉത്പത്തി സ്ഥാനം ബ്രാഹ്മണ്യമാണ് എന്ന് സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞു എന്നതാണ് അതിന്റെ ആദ്യത്തെ വഴി.

ഇതിലൂടെ ചികിത്സാ പാരമ്പര്യത്തിന്റെ സൃഷ്ടികർത്താക്കളായും പ്രണേതാക്കളായും ബ്രാഹ്മണ മതവും പൗരോഹിത്യവും മാറി. അങ്ങനെ അതിന്റെ യഥാർഥ സൃഷ്ടികർത്താക്കളെ തമസ്ക്കരിക്കാനും ബ്രാഹ്മണ്യത്തിന് കഴിഞ്ഞു. മറ്റൊന്ന്, ഒരു അവതാര മൂർത്തിയെ സർവ ചികിത്സയുടെയും ഉത്പത്തി സ്ഥാനമായി കൽപിച്ചെടുക്കുക വഴി തദ്ദേശീയ ജനതയുടെ അറിവിനെ പുറന്തള്ളാനും ബ്രാഹ്മണ്യത്തിന് സാധിച്ചു. വർത്തമാന ഇന്ത്യയിലും ഇത് തുടരുകയാണ്. ആധുനിക ശാസ്ത്രീയ വൈദ്യത്തെയും ബ്രാഹ്മണ്യത്തിലേക്ക് ഉപനയിക്കുക എന്ന ലക്ഷ്യസാക്ഷാത്ക്കാരമാണ് പുതിയ ലോഗോയിൽ തെളിയുന്നത്. ഇതുവഴി ഇന്ത്യയിലെ എല്ലാ അറിവിന്റെയും കേന്ദ്രം ബ്രാഹ്മണ്യമാണ് എന്ന് സ്ഥാപിക്കാൻ കഴിയും.

അതുകൊണ്ടുതന്നെ ധന്വന്തരി കേവലം ഒരു മുദ്രയല്ല; ഇന്ത്യയിൽ പടരുന്ന ബ്രാഹ്മണ്യാധീശ പ്രത്യയബോധത്തിന്റെ സാംസ്കാരിക സൂചകം കൂടിയാണത്.
രാമായണവും മഹാഭാരതവും പാഠപുസ്തകമാവുമ്പോൾ
പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ എന്നത് മാറ്റി ഭാരതം എന്ന് ഉപയോഗിക്കണമെന്ന ശുപാർശയുടെ തുടർച്ചയാണ് പാഠപുസ്തകങ്ങളിൽ രാമായണവും മഹാഭാരതവും പഠിപ്പിക്കണമെന്ന ശുപാർശ. ഇപ്പോൾ തന്നെ ഇന്ത്യൻ പാഠ്യപദ്ധതിയുടെ വിമർശനരഹിത പാഠമായി ഇതിഹാസങ്ങൾ നിലനിൽക്കുകയാണ്. ചാതുർവർണ്യത്തിന്റെയും വർണാശ്രമത്തിന്റെയും ലോകവീക്ഷണം പങ്കുവെയ്ക്കുന്ന ഇതിഹാസ പാഠങ്ങൾ വിമർശന രഹിതമായാണ് വിദ്യാർഥികൾക്ക് പഠിക്കാൻ നൽകുന്നതെങ്കിൽ അത് ആത്യന്തികമായി ബ്രാഹ്മണ്യ ബോധത്തെ ഉറപ്പിക്കുന്നതിന് മാത്രമേ സഹായകമാവൂ. അയോധ്യാ സംഭവങ്ങളും പാഠപുസ്തകത്തിലുൾച്ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഇതിൽനിന്നുതന്നെ ഇതിഹാസ പാഠങ്ങളുടെ കേവല പഠനമല്ല ലക്ഷ്യംവയ്ക്കുന്നതെന്ന് വ്യക്തമാണ്. ഇതിഹാസങ്ങളിലെ 'കഥാനായകർ' രാഷ്ട്രീയ ഇന്ത്യയുടെ അധികാര ഭൂപടത്തിലെ യാഥാർഥ്യമായി തീരുകയാണ് അയോധ്യാ സംഭവങ്ങൾ പാഠപുസ്തകമാവുമ്പോൾ സംഭവിക്കുന്നത്.


ഇതിഹാസ പാഠങ്ങൾക്ക് മേൽക്കൈ വരുമ്പോൾ, ഇന്ത്യ എന്ന ബഹുസ്വര സംസ്കാരം തകരുകയാണ് ചെയ്യുന്നത്. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ബ്രാഹ്മണ്യ പാഠങ്ങൾക്ക് കൈവരുന്ന പ്രാധാന്യം ഇതാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ സൂഫി പാരമ്പര്യം, ബൗദ്ധ- ജൈന സംസ്കാരങ്ങൾ, അറബ്-ഉറുദു - പേർഷ്യൻ സംസ്കാരങ്ങൾ എന്നിവ കൈയൊഴിയപ്പെടുകയും തൽസ്ഥാനത്ത് ബ്രാഹ്മണ്യ ഇതിഹാസ പാഠങ്ങൾ സമ്പൂർണമായി അവരോധിക്കപ്പെടുകയും ചെയ്യുന്നത് ഇന്ത്യ എന്ന ബഹുസംസ്കാര പാരമ്പര്യത്തിന് നേർക്കുള്ള വെല്ലുവിളിയാണ്.

ഒരു പ്രത്യേക വിഭാഗത്തിന്റെ ആശയാവലികൾക്ക് മാത്രം മേൽക്കോയ്മ കൈവരുന്നത് മറ്റ് ബഹുജനസംസ്കാരങ്ങളെ പുറന്തള്ളലാണ്. ആത്യന്തികമായി ഇത് പ്രാതിനിധ്യ ജനായത്ത വ്യവസ്ഥയെയാണ് അട്ടിമറിക്കാൻ ശ്രമിക്കുന്നത്. സാംസ്കാരിക ബ്രാഹ്മണ്യത്തെ പൊതുബോധമാക്കിയും അതിനെ ഹിംസാ മേൽക്കോയ്മയായി നിലനിർത്തുകയും ചെയ്തുകൊണ്ടാണ് ഹിന്ദുത്വർ ഭരണഘടനാ ജനായത്തത്തിന്റെ ആത്മസത്തയെ ഊറ്റിക്കളയുന്നത്. നിർഭാഗ്യവശാൽ ഇത് തിരിച്ചറിയുന്നതിലും പ്രതിരോധിക്കുന്നതിലും പുരോഗമന ശക്തികൾ പരാജയപ്പെടുന്നു എന്നതാണ് സമകാലിക ഇന്ത്യനവസ്ഥ. ഹിന്ദുത്വത്തെ കേവലം 'രാഷ്ട്രീയമായി' മാത്രം നേരിടുന്ന സമര ചുവടുകൾ നമുക്കിനി പോരാതെ വരും. ബ്രാഹ്മണ്യത്തിന്റെ സാംസ്കാരിക വ്യാപനത്തെ ജനായത്തപരമായി പ്രതിരോധിക്കാതെ രാഷ്ട്രീയ ബ്രാഹ്മണ്യ ഹിന്ദുത്വത്തിന്റെ സമഗ്രാധിപത്യത്തെ ചെറുക്കാനാവില്ല തന്നെ.

Content Highlights:Cultural Brahmanism and Hindutva Nationalism



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൂറിസം മേഖലക്ക് ആശ്വാസം; ഇന്‍ഡോര്‍ പരിപാടികള്‍ക്ക് ഖത്തറില്‍ അനുമതി

qatar
  •  5 days ago
No Image

യുഎഇയിൽ വീണ്ടും ഇറാന്റെ ആക്രമണം; ഇന്നുമാത്രം തകർത്തത് ഒൻപത് മിസൈലുകളും 33 ഡ്രോണുകളും

uae
  •  5 days ago
No Image

ടീമിന്റെ ഉത്തരവാദിത്വം അദ്ദേഹം അടുത്ത തലമുറക്ക് കൈമാറണം: ഇർഫാൻ പത്താൻ 

Cricket
  •  5 days ago
No Image

ഖത്തറില്‍ ആക്രമണശ്രമം; പുലര്‍ച്ചെ രണ്ട് മിസൈലുകള്‍ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം

qatar
  •  5 days ago
No Image

ബഹ്‌റൈനിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം: രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം

bahrain
  •  5 days ago
No Image

ആർസിബിക്ക് കനത്ത തിരിച്ചടി; സൂപ്പർ താരത്തിന് ഐപിഎൽ നഷ്ടമായേക്കും?  

Cricket
  •  5 days ago
No Image

സഹചാരി ഫണ്ട് ശേഖരണം നാല് കോടിയിലേക്ക്; ഇരുപത്തൊമ്പതാം രാവിൽ പ്രാർത്ഥനാ സദസ്സ്

Kerala
  •  5 days ago
No Image

അനുവാദമില്ലാതെ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തു; യുവതിക്ക് 50,000 ദിർഹം പിഴ ചുമത്തി അബു​ദബി കോടതി

uae
  •  5 days ago
No Image

പെട്രോള്‍, ഡീസല്‍ എന്നിവ കണ്ടയ്നറുകളില്‍ വാങ്ങരുത്, പമ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കി  കേന്ദ്രം

National
  •  5 days ago
No Image

സുരക്ഷാ ഭീഷണി ഉയർത്തി വാഹനങ്ങളിലെ അമിതശബ്ദം; 251 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  5 days ago