കുട്ടികള്‍ക്കിടയില്‍ പുകവലി വ്യാപകം; ബോധവത്ക്കരണ ക്യാംപയിനുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം
കുവൈത്ത് സിറ്റി: രാജ്യത്തെ കൗമാരക്കാര്‍ക്കിടയില്‍ പുകവലി വ്യാപകമാണെന്ന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ബോധവത്ക്കരണ ക്യാംപയിനുകൾ സംഘടിപ്പിക്കാൻ കുവൈത്ത് ആരോഗ്യമന്ത്രാലയം തീരുമാനിച്ചു.കുവൈത്തിൽ 13 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ മുതിര്‍ന്നവരേക്കാള്‍ മൂന്നിരട്ടി ഇലക്ട്രോണിക് സിഗരറ്റുകള്‍ (ഇ-സിഗരറ്റുകള്‍) വലിക്കുന്നതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇ സിഗരറ്റുകള്‍ക്കു പുറമെ, പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും പരമ്പരാഗത പുകവലിയും കുട്ടികള്‍ക്കിടയില്‍ വലിയ തോതില്‍ വര്‍ധിച്ചുവരുന്നതായും റിപ്പോര്‍ട്ടുണ്ട്.
പുകവലിയും പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യ പ്രൊമോഷന്‍ ഡയറക്ടര്‍ ഡോ. അബീര്‍ അല്‍-ബാഹോ പറഞ്ഞു. പുകവലിക്കുന്നവരില്‍ മാത്രമല്ല, അതിന് ഇരകളാകുന്ന സമൂഹത്തിലെ മറ്റുള്ളവരില്‍ പോലും ശ്വാസകോശ രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയവ മാരകമായ രോഗങ്ങള്‍ക്ക് ഇത് കാരണമാവും.
വിദ്യാഭ്യാസ മന്ത്രാലവുമായും മറ്റ് സംസ്ഥാന ഏജന്‍സികളുമായും സഹകരിച്ച് കുട്ടികളെ പുകവലിയില്‍ നിന്ന് സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ദേശീയ പുകവലി വിരുദ്ധ പരിപാടിയുടെ ഭാഗമായാണ് ബോധവല്‍ക്കരണ ക്യാംപയിന്‍ സംഘടിപ്പിക്കുക. ഇതിന്റെ ഭാഗമായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് വ്യാഴാഴ്ച തുടക്കമാവുമെന്ന് ഡോ. അല്‍ ബഹോ പറഞ്ഞു. പുകവലി വിരുദ്ധ ബോധവല്‍ക്കരണ ക്യാംപയിന്‍ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ഒരു പോലെ ലക്ഷ്യമിടുന്നതായും പുകവലിയുടെ ദോഷങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനും അതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നതിനുമായി വ്യത്യസ്തമായ ക്യാംപയിന്‍ പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്നും കുവൈത്ത് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ അറിയിച്ചു.
പുകവലി മൂലമുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍, സമൂഹത്തിലെ മറ്റ് ആളുകള്‍ക്ക് അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍, ഗര്‍ഭസ്ഥ ശിശുവിന് പോലും അതുമൂലമുണ്ടാകുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ക്യാംപയിന്‍ കാലത്ത് ബോധവല്‍ക്കരണം നടത്തും. അതോടൊപ്പം പുകവലിയുമായി ബന്ധപ്പെട്ട നിയമനടപടികള്‍, അനുവദിക്കപ്പെട്ടതല്ലാത്ത സ്ഥലങ്ങളില്‍ വച്ച് പുകവലിച്ചാലുള്ള ശിക്ഷാ നടപടികള്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ചും സമൂഹത്തില്‍ അവബോധം സൃഷ്ടിക്കും. പുകവലിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ നിയന്ത്രിക്കുകയും അതു മൂലം സമൂഹത്തിലുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളും മരണ നിരക്കും കുറച്ചുകൊണ്ടുവരികയും ചെയ്യുകയെന്നതാണ് ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത്. പുകവലി നിര്‍ത്താന്‍ കഴിയാതെ അതിന് അടിമപ്പെട്ടവരെ അതില്‍ നിന്ന് ക്രമേണ മോചിപ്പിച്ചു കൊണ്ടുവരുന്നതിനുള്ള നടപടികളും ക്യാംപയിനിന്റെ ഭാഗമായി സംഘടിപ്പിക്കും.
ഇന്ന് ആരംഭിക്കുന്ന പുകവലി വിരുദ്ധ ബോധവല്‍ക്കരണ ക്യാംപയിന്‍ ലോക പുകയില വിരുദ്ധ ദിനമായ മെയ് 31 വരെ നീണ്ടുനില്‍ക്കും. വിവിധ പരിപാടികളുമായി കുവൈറ്റിലെ ആറ് ഗവര്‍ണറേറ്റുകളിലേക്കും ക്യാംപയിന്‍ വ്യാപിപ്പിക്കുമെന്നും ഡോ. അല്‍ ബഹോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."