'ചേച്ചിയേയും മക്കളേയും കിട്ടാതെ ഞാൻ എങ്ങനെ തിരിച്ചു പോവും' നെഞ്ച് പിടഞ്ഞ് അനിയത്തി ചോദിക്കുന്നു
മുണ്ടക്കൈ: ഇനിയും ഞാൻ അവരെ എവിടെ പോയി തേടും ദൈവമേ..എന്റെ ചേച്ചിയും ഭർത്താവും ഇരട്ട മക്കളും...അവർ ജീവനോടെ ഉണ്ടോ എവിടെയാണ് ഉള്ളത്..ഒന്നും അറിയുന്നില്ല' നെഞ്ചുലഞ്ഞ് സഹോദരി പറയുമ്പോൾ കേട്ടു നിൽക്കുന്നവരും വിങ്ങുകയാണ്. മൂന്നു ദിവസമായി ഈ ചെളിപ്പരപ്പിലേക്ക് കണ്ണ് നട്ടിരിക്കുകയാണവർ. മഴയും കോടയും വകവെക്കാതെ ആശുപത്രികളും, മോർച്ചറികളും, ക്യാമ്പുകളും കയറിയിറങ്ങുകയാണ് അവരും കൂട്ടിന് വന്ന സ്ത്രീകളും.
ഓരോയിടത്തു നിന്നും നിരാശയോടെ തളർന്നിറങ്ങി അടുത്ത ഇടത്തേക്ക്. 
ഉരുൾപൊട്ടിയ പുഞ്ചിരിമട്ടത്ത് താമസിച്ചിരുന്ന ചേച്ചിയെയും കുടുംബത്തെയും മൂന്ന് ദിവസമായി മുണ്ടക്കൈയിൽ അന്വേഷിക്കുകയാണ്. സഹോദരി സൗമ്യ, സഹോദരി ഭർത്താവ് ഗോപാലൻ, ഇരട്ടകുട്ടികളായ വർഷ, വൈഷ്ണവ് എന്നിവരെയാണ് സഹോദരിയും ബന്ധുക്കളും പ്രതീക്ഷയോടെ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ദുരന്തമറിഞ്ഞ് ദേവാലയിൽ നിന്ന് ബന്ധുക്കളെയും കൂട്ടി ഓടിവന്നതാണ് അവർ. നിരത്തിയിട്ട ജീവനറ്റ ദേഹങ്ങളിൽ അവരെ തിരയുമ്പോഴുണ്ടാവുന്ന മാനസ്‌കാവസ്ഥ.
അവർക്ക് ചെയ്യാനുള്ളതെങ്കിലും ഞങ്ങൾക്ക് ചെയ്യണ്ടേ-ആ അനിയത്തി ചോദിക്കുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കുടുംബത്തിലെ മൂന്ന് പേർമരിച്ചു. ബാക്കിയുള്ളവർ ജീവനോടെയുണ്ട്. ഇവരുടെ ഒരു വിവരവും ഇല്ല. ഇന്നലെ പലമൃതദേഹങ്ങളും പോയിപരിശോധിച്ചു. അതിലൊന്നും കണ്ടില്ല. പലതും തിരിച്ചറിയാൻ പറ്റാത്ത സാഹചര്യത്തിലാണുള്ളത്. വിങ്ങിപ്പൊട്ടി അവർ പറയുന്നു.
മുണ്ടക്കൈ എന്ന കുഞ്ഞു ഗ്രാമത്തിന് ഇപ്പോൾ ഇത് മാത്രമാണ് പറയാനുള്ളത്. പ്രിയപ്പെട്ടവരെ തേടി അലയുന്നവരുടെ കണ്ണുകളിലെ നിസ്സഹായതയാണ് അവിടെ കാണാനുള്ളത്. 
 
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."