കുവൈത്ത് ട്രാഫിക് നിയമങ്ങൾ പുതുക്കുന്നു. പിഴയിൽ വൻ വർദ്ധനവ്
കുവൈത്ത് സിറ്റി: വർധിച്ചുവരുന്ന റോഡ് അപകടങ്ങൾ തടയാൻ കർശന ട്രാഫിക് നിയമം കൊണ്ടു വരാൻ ഒരുങ്ങി കുവൈത്ത്. ഉയർന്ന പിഴ, വാഹനം പിടിച്ചെടുക്കൽ, ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് ലൈസൻസ് റദ്ദ് ചെയ്യൽ എന്നിവയിലൂടെ വാഹനാപകടങ്ങൾ കുറക്കാനാണ് പുതിയ നിയമനിർമ്മാണം. നിലവിലുള്ള നിയമത്തിൽ വലിയ മാറ്റങ്ങളാണ് ആഭ്യന്തര മന്ത്രാലയം വരുത്തിയിരിക്കുന്നത്. ചുവന്ന സിഗ്നൽ ലംഘിക്കുന്നതിനുള്ള പിഴ 50 ദിനാറിൽ നിന്ന് 150 ദിനാറായി ഉയർത്തും, അതുപോലെ അശ്രദ്ധമായി വാഹനമോടിക്കുന്നതിനുള്ള പിഴ 30 ദിനാറിൽ നിന്ന് 150 ദിനാറായി ഉയർത്തുമെന്നും, വാഹനം പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികൾക്ക് സാധ്യതയുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ മാധ്യമ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ നാസർ ബൗസ്ലൈബ് പറഞ്ഞു.
പുതിയ നിയമത്തിൻ്റെ ഭാഗമായി വാഹനം വീട്ടിലെത്തി പിടിച്ചെടുക്കുന്ന സംവിധാനവും സർക്കാർ പരിഗണനയിലുണ്ട്. ഇതിനുള്ള നടപടിക്രമങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് നാസർ ബൗസ്ലൈബ് പറഞ്ഞു. ട്രാഫിക് നിയമലംഘനങ്ങൾക്ക് പോയിന്റ് സമ്പ്രദായം നടപ്പിലാക്കാനും, നിശ്ചിത പോയിൻ്റ് കടന്നാൽ ലൈസൻസ് റദ്ദാക്കാനുമാണ് തീരുമാനം. പിന്നീട് ലൈസൻസ് എടുക്കണമെങ്കിൽ റോഡ് ടെസ്റ്റ് തുടങ്ങി പുതിയ ലൈസൻസിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."