സ്വന്തം ജനതയ്ക്കു മേല്‍ പോലും രാസായുധ പ്രയോഗം...; ബശ്ശാര്‍ എന്ന 'സിംഹ'ത്തിന്റെ വീഴ്ച
സിംഹം..അതാണ് അസദ് എന്ന വാക്കിന്റെ അര്‍ഥം. സിറിയയില്‍ സിംഹം കാടടക്കി ഭരിക്കുക മാത്രമായിരുന്നില്ല ക്രൂരതയുടെ ദംഷ്ട്രങ്ങളാല്‍ ജനതയെ അടിച്ചമര്‍ത്തുകയായിരുന്നു. സ്വേച്ഛാ ധിപത്യത്തിന്റെ ആ കരാള ഹസ്തങ്ങളെയാണ് കഴിഞ്ഞ ദിവസം പിഴുതെറിഞ്ഞത്. ഏകാധിപതിയായ പിതാവിനേക്കാള്‍ ഒരുപടി മുന്നില്‍ നിന്ന മകന്‍. ബശ്ശാര്‍ അല്‍ അസദിനെ തകര്‍ച്ച ജനങ്ങള്‍ തെരുവിലിറങ്ങി നൃത്തം വെച്ചാണ് ആഘോഷിച്ചത്.
ഡോക്ടറായി ജോലിചെയ്യാന്‍ ആഗ്രഹിച്ചയാളാണ് ബശ്ശാറുല്‍ അസദ്. ലണ്ടനില്‍ നിന്ന് വൈദ്യശാസ്ത്ര പഠനം പൂര്‍ത്തിയാക്കി. അവിടെ തന്നെ ഓഫ്താല്‍മോളജിസ്റ്റ് ആയി ജോലി ചെയ്യാനായാരുന്നു അസദിന് താല്‍പര്യം. രാജ്യത്തിന്റെ പ്രസിഡന്റാകാന്‍ അസദിന് താല്‍പര്യമില്ലായിരുന്നു. എന്നാല്‍ നിയോഗം മറ്റൊന്നായിരുന്നു. മൂത്ത ജ്യേഷ്ഠന്‍ ബാസില്‍ അസദിന്റെ മരണത്തോടെ ബശ്ശാറുല്‍ അസദിന് നാട്ടില്‍ തിരികെ വരേണ്ടിവന്നു. ചെറുപ്രായത്തിലേ സിറിയയുടെ പ്രസിഡന്റായി.
2000ല്‍ പിതാവ് ഹാഫിസ് അസദ് മരിച്ചതോടെയാണ് ബശ്ശാറുല്‍ അസദ് സിറിയയുടെ പ്രസിഡന്റാകുന്നത്. 29 വര്‍ഷം പ്രസിഡന്റായിരുന്ന പിതാവിന്റെ വിയോഗത്തോടെ അസദ് പുതിയ പ്രസിഡന്റായി വാഴിക്കപ്പെട്ടു. സിറിയയുടെ ഭരണഘടന പ്രകാരം പ്രസിഡന്റാകാന്‍ 40 വയസാണ് മിനിമം പ്രായം. ബശ്ശാറുല്‍ അസദിന് വേണ്ടി ഇത് 34 വയസായി പരിമിതപ്പെടുത്തി പാര്‍ലമെന്റ് നിയമം പാസാക്കി.
മറ്റാരും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നില്ല. ഹിതപരിശോധനയില്‍ ബശ്ശാറുല്‍ അസദിന് 97 ശതമാനം പേരുടെയും പിന്തുണ ലഭിക്കുകയും ചെയ്തു. 10 വര്‍ഷത്തെ അധികാരം പിന്നിട്ടതോടെ അസദിന്റെ ഭരണനയത്തിതിനെതിരേ വിമര്‍ശനം ഉയര്‍ന്നു. 13 വര്‍ഷമായി സിറിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുകയാണ്.
സര്‍ക്കാര്‍ വീഴുന്നത് ഒഴിവാക്കാന്‍ അസദ് ഭരണകൂടം റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെ വിമത ഗ്രൂപ്പുകളെ അടിച്ചമര്‍ത്തുന്ന നയമാണ് സ്വീകരിച്ചത്. ഇതിനായി ബാരല്‍ ബോംബുകളും രാസായുധവും പ്രയോഗിച്ചെന്നാണ് ആരോപണം. ബശ്ശാറുല്‍ അസദിന്റെ ഭരണത്തിന്റെ തുടക്കത്തില്‍ ജനം പരിഷ്‌കരണം ആഗ്രഹിച്ചെങ്കിലും 30 വര്‍ഷത്തെ പിതാവിന്റെ ഭരണത്തുടര്‍ച്ച നടപ്പാക്കാനാണ് അസദ് തയാറായത്. ഇതാണ് വിമര്‍ശനത്തിലേക്ക് നയിച്ചത്.
2011 മാര്‍ച്ചില്‍ പ്രക്ഷോഭം പുതിയ തലങ്ങളിലെത്തി. ജനം തെരുവിലിറങ്ങി ജനാധിപത്യം ആവശ്യപ്പെട്ടു. ഇതോടെ വിമതര്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കാന്‍ തുടങ്ങി. രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും പൗരാവകാശം വേണമെന്നുമുള്ള ആവശ്യം സിറിയന്‍ നഗരങ്ങളില്‍ അലയടിച്ചു. യുവാക്കളടക്കം തെരുവില്‍ ഈ ആവശ്യവുമായി ഇറങ്ങിയതോടെ വിമതര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി.
അസദിനെതിരേ വിദേശ ഗൂഢാലോചനയും പ്രാദേശിക ഭീകരതയും ആരോപിച്ചാണ് സര്‍ക്കാര്‍ ഈ ആരോപണങ്ങളെ നേരിട്ടത്. ആശയത്തെ ആശയംകൊണട നേരിടേണ്ടതിനു പകരം ആയുധം ഉപയോഗിച്ച് പ്രക്ഷോഭം അടിച്ചൊതുക്കാനുള്ള നീക്കമാണ് തിരിച്ചടിയായത്. രാജ്യത്തെ നിയമപരമായ ഏക രാഷ്ട്രീയ പാര്‍ട്ടിയായ ബാത്ത് പാര്‍ട്ടിയും സായുധ സേന കമാന്‍ഡര്‍ ഇന്‍ ചീഫുമാണ് ഈ രീതിയിലേക്ക് പ്രക്ഷോഭത്തെ എത്തിച്ചത്. 2012ല്‍ സര്‍ക്കാര്‍ വിമതര്‍ക്കെതിരേ വന്‍തോതില്‍ ആയുധം ഉപയോഗിച്ചു.
ജനവാസ കേന്ദ്രങ്ങളില്‍ വ്യോമാക്രമണങ്ങള്‍ നടത്തി സ്വന്തം ജനതയെ കൊന്നൊടുക്കുന്ന പ്രസിഡന്റായി അസദ് പിന്നീട് വിശേഷിപ്പിക്കപ്പെട്ടു. വിമതര്‍ക്കെതിരേയുള്ള മറ്റു ഗ്രൂപ്പുകള്‍ക്ക് യഥേഷ്ടം ആയുധം നല്‍കി പ്രോത്സാഹിപ്പിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു. അവരില്‍ ചിലരും പിന്നീട് സര്‍ക്കാരിനെതിരേ തിരിഞ്ഞു. അവസാനഘട്ടത്തില്‍ അസദിനെ സംരക്ഷിക്കാന്‍ റഷ്യയും ഇറാനും ഹിസ്ബുല്ലയും രംഗത്തു വന്നിരുന്നു.
റഷ്യയും തുര്‍ക്കിയും ഇടപെട്ടുണ്ടാക്കിയ കരാറിനെ തുടര്‍ന്ന് 2020 ല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. നേരത്തെ അസദ് വിമതര്‍ പിടിച്ചെടുത്ത മിക്ക പ്രദേശങ്ങളും റഷ്യയുടെയും ഇറാന്റെയും ഹിസ്ബുല്ലയുടെയും സഹായത്തോടെ തിരിച്ചുപിടിച്ചിരുന്നു. അലാവൈറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രദേശവും ഇതില്‍ ഉള്‍പ്പെടും. ഈ വിഭാഗത്തില്‍ പെടുന്നവരാണ് അസദിന്റെ കുടുംബം.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും വിമതര്‍ക്കെതിരേ വീണ്ടും സിറിയ ചെറിയ തോതില്‍ ആക്രമണം തുടര്‍ന്നു. ജനാധിപത്യ രീതിയിലേക്ക് ഭരണം മാറണമെന്ന് അസദിനോട് യു.എന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് യു.എന്‍ മേല്‍നോട്ടം വഹിക്കാമെന്നും ആവശ്യപ്പെട്ടു. പക്ഷേ അസദ് ഇത് തള്ളി.
സിറിയന്‍ ന്യൂനപക്ഷങ്ങളുടെ സംരക്ഷകന്‍ താനാണെന്ന് അസദ് പ്രചാരണം തുടര്‍ന്നു. പല തവണ തെരഞ്ഞെടുപ്പ് നടന്നെങ്കിലും അതിലെല്ലാം അസദ് വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുന്നതാണ് കണ്ടത്. 2021ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അസദ് നാലാം തവണയും 95.1 ശതമാനം വോട്ടോടെ തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ അന്താരാഷ്ട്ര സമൂഹം ഈ തെരഞ്ഞെടുപ്പുകള്‍ മുഖവിലയ്‌ക്കെടുക്കാറില്ല.
രാസായുധ പ്രയോഗം, അറസ്റ്റ് വാറണ്ട്
2023ല്‍ ഫ്രാന്‍സ് അസദിനെതിരേ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2018 ഏപ്രില്‍ 7ന് സിറിയന്‍ സര്‍ക്കാര്‍ ദമസ്‌കസിലെ ദൗമയില്‍ നിരോധിത രാസായുധം ഉപയോഗിച്ചതായി ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപണ്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതിനു പിന്നാലെ അന്താരാഷ്ട്ര നീതിന്യായ കോടതിയും സിറിയന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കെതിരേയുള്ള ക്രൂരതയും പീഡനവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."