വന്‍ പ്രഹരശേഷിയുള്ള മിസൈലുകള്‍, ബോംബുകള്‍, ഷെല്ലുകള്‍...' ബൈഡന്റെ പടിയിറക്കം ഇസ്‌റാഈലിന് എട്ട് ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി
വാഷിങ്ടണ്‍: പടിയിറങ്ങും മുമ്പ് ഇസ്‌റാഈലിന്റെ ആയുധപ്പുര ഒന്നുകൂടി നിറക്കുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്‌റാഈലിന് എട്ട് ബില്യണ്‍ ഡോളറിന്റെ (എകദേശം 68,613 കോടി രൂപ) ആയുധങ്ങള്‍ യു.എസ് വില്‍ക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കോണ്‍ഗ്രസിനെ കച്ചവടത്തെക്കുറിച്ച് അറിയിച്ചതായി ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു. കരാറിന് ജനപ്രതിനിധിസഭയുടെയും സെനറ്റ് കമ്മിറ്റികളുടെയും അനുമതി ആവശ്യമാണ്.
സ്ഥാനമൊഴിയാന്‍ വെറും രണ്ടാഴ്ച ശേഷിക്കെയാണ് പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടത്തിന്റെ ആയുധവില്‍പനാ നീക്കം. മിസൈലുകളും ഷെല്ലുകളും മറ്റ് യുദ്ധസാമഗ്രികളും അടങ്ങിയ വന്‍ ആയുധശേഖരമാണ് യുഎസ് ഇസ്‌റാഈലിന് വില്‍ക്കുന്നതെന്നാണ് വിവരം. എയര്‍ ടു എയര്‍ മിസൈലുകള്‍, ഹെല്‍ഫയര്‍ മിസൈലുകള്‍, പീരങ്കി ഷെല്ലുകള്‍, ബോംബുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
കഴിഞ്ഞ ആഗസ്റ്റില്‍ 20 ബില്യണ്‍ ഡോളറിന്റെ സൈനികോപകരണങ്ങള്‍ ഇസ്‌റാഈലിന് വില്‍ക്കാന്‍ യു.എസ് അംഗീകാരം നല്‍കിയിരുന്നു. യുദ്ധവിമാനങ്ങളും മറ്റ് സൈനിക ഉപകരണങ്ങളും അടങ്ങിയതായിരുന്നു ഇത്.
ഗസയിലെ കൂട്ടക്കൊലയുടെ കണക്ക് ചൂണ്ടിക്കാട്ടി ഇസ്‌റാഈലിന് സൈനിക പിന്തുണ താല്‍ക്കാലികമായി നിര്‍ത്താന്‍ ആഹ്വാനമുയരുന്നുണ്ട്. എന്നാല്‍ വാഷിങ്ടണ്‍ അതിന് തയാറായിട്ടില്ല. ഇസ്‌റാഈലിന്റെ സുരക്ഷയ്ക്കും പ്രതിരോധത്തിനുമായി ആവശ്യമായ എല്ലാ സേവനങ്ങളും തങ്ങള്‍ നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പലതവണ പറഞ്ഞിട്ടുണ്ട്. ഇസ്‌റാഈലിനുള്ള യു.എസ് പിന്തുണ ഒരു ഇരുമ്പ് പുതപ്പാണെന്നാണ് ബൈഡന്‍ പലപ്പോഴും വിശേഷിപ്പിച്ചിട്ടുള്ളത്.
അന്താരാഷ്ട്ര നിയമങ്ങള്‍ക്കും അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്കും അനുസൃതമായി തങ്ങളുടെ പൗരന്‍മാരെ സംരക്ഷിക്കാനും ഇറാനില്‍ നിന്നും മറ്റ് സംഘടനകളില്‍ നിന്നും ആക്രമണം തടയാന്‍ ഇസ്‌റാഈലിന് അവകാശമുണ്ടെന്നാണ് ജോ ബൈഡന്‍ ചെയ്തിയെ ന്യായീകരിക്കുന്നത്.
ഇസ്‌റാഈലിന്റെ സൈനിക ശേഷി ശക്തി വര്‍ധിപ്പിക്കുന്നതിനായി അമേരിക്ക പല തവണ അവര്‍ക്ക് ആയുധം വില്‍പന നടത്തുകയും മറ്റു ചിലപ്പോള്‍ സഹായം നല്‍കുകയും ചെയ്തിട്ടുമുണ്ട്. മാത്രമല്ല ഇസ്‌റാഈലിന് ഏറ്റവുമധികം ആയുധങ്ങള്‍ വിതരണം ചെയ്യുന്ന രാജ്യവും യു.എസ് ആണ് .
2019നും 2023നും ഇടയില്‍ ഇസ്‌റാഈലിലേക്കുള്ള ആയുധ ഇറക്കുമതിയുടെ 69 ശതമാനവും യുഎസില്‍ നിന്നായിരുന്നുവെന്നാണ് സായുധ യുദ്ധങ്ങളെക്കുറിച്ച് പഠനം നടത്തുന്ന സ്റ്റോക്ക് ഹോം ഇന്‍ര്‍നാഷണല്‍ പീസ് റീസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (SIPRI) പറയുന്നത്.
ഫലസ്തീനിലെ റഫയില്‍ ഇസ്‌റാഈല്‍ ശക്തമായ കരയുദ്ധം നടത്തുമെന്ന ആശങ്കയില്‍ 2024 മെയില്‍ സ്‌ഫോടക വസ്തുക്കളുടെവില്‍പന യു.എസ് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ ബൈഡനെതിരെ റിപബ്ലിക്കന്‍ നേതാക്കള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവു. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും ബൈഡനെതിരെ രംഗത്തെത്തി. പിന്നാലെ ആയുധ കച്ചവടത്തിലെ താല്‍കാലിക വിലക്ക് ബൈഡന്‍ പിന്‍വലിക്കുകയും ചെയ്തു.
തന്റെ പടിയിറക്കത്തിന് തൊട്ട് മുമ്പ് തന്റെ പേര് 'കാത്തുസൂക്ഷിക്കാനാ'യാണ് ബൈഡന്‍ പൊടുന്നനെയുള്ള ആയുധവില്‍പന തീരുമാനിച്ചതെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ബൈഡന്‍ ഭരണകൂടത്തിന്റെ അവസാന ആയുധവില്‍പനയായിരിക്കും ഇത്. വരാനിരിക്കുന്ന ട്രംപ് ഭരണകൂടവും ഇസ്‌റാഈലുമായുള്ള ആയുധവില്‍പന കൂടുതല്‍ ബലപ്പെടുത്താനാണ് സാധ്യത.
ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യാ കൂട്ടക്കൊലകളില്‍ 45,580 ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇപ്പോഴും ഗസ്സയില്‍ ആക്രമണം ശക്തമായി തുടരുകയാണ് ഇസ്‌റാഈല്‍. വീടുകളും അഭയാര്‍ഥി ക്യാംപുകളും ലക്ഷമിട്ടാണ് ഇപ്പോള്‍ നടക്കുന്ന വലിയൊരു ശതമാനം ആക്രമണങ്ങളും. ഇന്നലെ കുടുംബത്തിലെ 11 പേരടക്കം 28 ഫലസ്തീനികളെ ഇസ്‌റാഈല്‍ കൊലപ്പെടുത്തി. ഇതില്‍ ഏഴുപേര്‍ കുട്ടികളാണ്. ഡോ. ഹുസാം അബൂ സഫിയയെ കസ്റ്റഡിയിലെടുത്തത് ഇസ്‌റാഈല്‍ വംശഹത്യ സജീവമാക്കുന്നതിന്റെ ഭാഗമാണെന്ന് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം വടക്കന്‍ ഗസ്സയിലെ കമാല്‍ അദ്‌വാന്‍ ആശുപത്രി ഒഴിപ്പിച്ച് തകര്‍ത്ത ശേഷം ഗസ്സയിലെ ഇന്തോനഷ്യെന്‍ ആശുപത്രിയും ഒഴിയാന്‍ ഇസ്‌റാഈല്‍ സൈന്യം നിര്‍ദേശം നല്‍കി. വടക്കന്‍ ഗസ്സയിലെ ബൈത്ത് ലാഹിയയിലെ ഇന്തോനേഷ്യന്‍ ആശുപത്രി, ജബാലിയയിലെ അല്‍ അദ്‌വ ആശുപത്രി എന്നിവ ഒഴിപ്പിക്കാനാണ് നീക്കം. തുടര്‍ന്ന് ഈ ആശുപത്രികളും തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ലക്ഷ്യം. ആശുപത്രികള്‍ ഹമാസ് താവളമാണെന്ന് ആരോപിച്ച് തകര്‍ക്കുകയാണ് പതിവ്.
ഇതിനെല്ലാം പുറമേ അതിശൈത്യത്തിനൊപ്പം കനത്ത മഴയും കാറ്റും വന്നത് ക്യാംപുകളിലെ ജീവിതം ദുസ്സഹമാക്കി. ഗസ്സ സിറ്റി ,ഖാന്‍ യൂനസ്,ദെയറുല്‍ ബലഹ് എന്നിവിടങ്ങളില്‍ കനത്ത മഴയില്‍ ജലനിരപ്പുയര്‍ന്ന് ക്യാംപുകളില്‍ വെള്ളം കയറി. മേഖലയില്‍ അതിശൈത്യത്തെ നേരിടാന്‍ കഴിയാതെ 7 കുഞ്ഞുങ്ങള്‍ മരിച്ചു.
അതിനിടെ, അല്‍ അദ്‌വാന്‍ ആശുപത്രി ഡയരക്ടര്‍ ഡോ. ഹുസാം അബൂ സഫിയയെ കസ്റ്റഡിയിലെടുത്തതായി ഇസ്‌റാഈല്‍ സ്ഥിരീകരിച്ചു. ഇസ്‌റാഈല്‍ സുരക്ഷാ സേന ചോദ്യം ചെയ്യുകയാണെന്നാണ് സൈന്യം പ്രസ്താവനയില്‍ പറഞ്ഞത്.
In a move ahead of President Joe Biden’s exit, the US is preparing to sell $8 billion worth of weapons to Israel, including missiles, shells, and air-to-air missiles. The deal, reported by the BBC, will require approval from both the House of Representatives and Senate committees.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."