സിപിഎം വിശദീകരണ പൊതുസമ്മേളനം; കലാ രാജുവും മക്കളും യുഡിഎഫിൻ്റെയും കോൺഗ്രസിൻ്റെയും വലയിൽ
കൊച്ചി: കൂത്താട്ടുകുളം നഗരസഭയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളിൽ സിപിഎം നടത്തിയ വിശദീകരണ പൊതുസമ്മേളനത്തിൽ കലാ രാജുവിനെതിരെ കടുത്ത വിമർശനം.നഗരസഭയിലെ അവിശ്വാസ പ്രമേയത്തിൽ തുടങ്ങി തട്ടിക്കൊണ്ടുപോകലിലും പാർട്ടി പ്രവർത്തകരുടെ അറസ്റ്റിലേക്കും നയിച്ച കഴിഞ്ഞ ദിവസങ്ങളിലെ കാര്യങ്ങൾ വെളിപ്പെടുത്താനാണ് വിശിദീകരണ പൊതുയോഗ സമ്മേളനം സിപിഎം നടത്തിയത് . കോൺഗ്രസിനും മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും ഡിസിസി പ്രസിഡൻ്റ് ഷിയാസിനുമെതിരെ രൂക്ഷമായ വിമർശനമാണ് സിപിഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനനും ഏരിയാ സെക്രട്ടറി പിബി രതീഷും പൊതുയോഗ സമ്മേളനത്തിൽ ഉന്നയിച്ചത്. കലാ രാജുവും മക്കളും യുഡിഎഫിൻ്റെയും കോൺഗ്രസിൻ്റെയും വലയിലാണെന്ന് സിഎൻ മോഹനനും കോൺഗ്രസ് പണം വാഗ്ദാനം ചെയ്തെന്ന് കലാ രാജു പറഞ്ഞതായി പിബി രതീഷും പറഞ്ഞു.
കലാ രാജു കോൺഗ്രസിൻ്റെ വലയിലാണ്
കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കേണ്ടെന്നായിരുന്നു പാർടി നിലപാടെന്ന് സിഎൻ മോഹനൻ പറഞ്ഞു. ഇക്കാര്യം കലാ രാജുവിനെ അറിയിക്കാൻ ശ്രമിച്ചെങ്കിലും അത് സാധിച്ചില്ല. മൂന്ന് ദിവസം ബന്ധുവീട്ടിൽ താമസിച്ചുവെന്ന കലാരാജുവിൻ്റെ വാദം നുണയാണ്. ഇക്കാര്യം പാർടി അന്വേഷിച്ചിരുന്നു. നഗരസഭയിൽ നിന്ന് കൗൺസിലർമാരെ പാർടി ഓഫീസിലേക്കാണ് കൊണ്ടുവന്നത്. കലാ രാജു പാർടി ഓഫീസിൽ തന്നെ ഉണ്ടായിരുന്നു. കലാ രാജു യുഡിഎഫിൻ്റെ വലയിലാണ്. കലാ രാജുവിനെ പാർടി വീട്ടിൽ എത്തിച്ച ശേഷം അവിടെ നിന്ന് കോൺഗ്രസ് നേതാക്കൾ ഇടപെട്ടാണ് പിന്നീട് പോലീസ് വാഹനത്തിൽ കോൺഗ്രസ് ഭരണ സമിതിയുടെ ആശുപത്രിയിലേക്ക് എത്തിച്ചത്. കോൺഗ്രസ് അവരെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു. കലാ രാജു പാർട്ടിക്ക് പരാതി തന്നിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കുന്നതാണ്. കലാ രാജുവിനെയും മക്കളെയും കോൺഗ്രസാണ് നിയന്ത്രിക്കുന്നത്. തട്ടിപ്പ്, വഞ്ചന, ഭൂമി കയ്യേറ്റം തുടങ്ങിയ കേസുകളിൽ പ്രതി ആയ ആളാണ് മാത്യു കുഴൽനാടൻ. അയാളാണ് ഇവർക്ക് സംരക്ഷണം നൽകുന്നത്. കലാ രാജുവിനെ യുഡിഎഫ് തട്ടിയെടുത്തു. അവർ സ്വതന്ത്രയായി പുറത്ത് വരട്ടെ. എന്നിട്ട് അവർ എന്ത് പറയും എന്ന് നോക്കാം. ആരും ആരെയും തടഞ്ഞു വച്ചിട്ടില്ല. സ്വന്തം പാർട്ടി അംഗത്തെ സിപിഎം തടഞ്ഞുവെക്കുമോ? മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് നുണയാണ്. സിപിഎം പ്രവർത്തകക്കെതിരായ യുഡിഎഫ്/ കോൺഗ്രസ് നേതാക്കളുടെ ലക്ഷ്യങ്ങൾ ഇവിടെ വിലപോവില്ല. കോടതിയിൽ വലിയ വിശ്വാസം ഉണ്ട്. ഇപ്പൊ നാല് പേർ ജയിൽ കിടക്കുന്നുണ്ട്. ഇനി എത്ര പേർ പോകുമെന്ന് അറിയില്ല. കലാ രാജു ഇപ്പോഴും പാർട്ടിയംഗമാണ്. അവർ പാർട്ടിക്ക് മുന്നിൽ വരും. അപ്പോൾ നോക്കാമെന്നും സിഎൻ മോഹനൻ പറഞ്ഞു.
കൂത്താട്ടുകുളത്ത് നടന്നത് കുതിരക്കച്ചവടമാണ്
കൂത്താട്ടുകുളത്ത് കുതിരക്കച്ചവടം ആസൂത്രണം ചെയ്തത് മാത്യു കുഴൽനാടനും, ഡിസിസി പ്രസിഡൻ്റ് ഷിയാസും ചേർന്നാണെന്ന് ഏരിയ സെക്രട്ടറി പി ബി രതീഷ് വിമർശിച്ചു. ഒരു സ്ത്രീയുടെ ദൈന്യതയെ കോൺഗ്രസ് മുതലെടുക്കുകയായിരുന്നു. അതിനെ രാഷ്ട്രീയമായി മാത്യു കുഴൽനാടൻ ഉപയോഗിച്ചു. ആക്രമിക്കാൻ സിപിഎം പ്രവർത്തകർക്ക് താൽപര്യം ഇല്ലായിരുന്നു. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസ് പ്രവർത്തകരാരും രണ്ടു കാലിൽ നടക്കില്ലായിരുന്നു. നഗരസഭാ ചെയർപേഴ്‌സണെ ആക്രമിച്ചവരെ പ്രതിരോധിക്കുക മാത്രമാണ് സിപിഎം പ്രവർത്തകർ ചെയ്തത്. സിപിഎം പ്രവർത്തകരെ ആദ്യം ആക്രമിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസും അറസ്റ്റുമില്ല. കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ ചില തെമ്മാടികളുണ്ട്. അവർക്ക് പോലീസ് ജോലി കിട്ടിയില്ലായിരുന്നെങ്കിൽ ജയിലിൽ പോകേണ്ടവരായിരുന്നു. അവർ വിജയ ശിവന് മർദനം ഏറ്റത് കാണില്ല. കലാ രാജുവിന് ഇപ്പൊ സംരക്ഷണം നൽകുന്നവർ ആണ് ഇവർക്ക് കിമ്പളം നൽകുന്നത്. ഈ പൊലീസുകാർ സിപിഎമ്മിന് നേരെ തിരിഞ്ഞാൽ മറുപടി പറയേണ്ടിവരും. കലാ രാജു പാർട്ടി ഓഫീസിൽ വന്നത് മുഴുവൻ ക്യാമറയിൽ ചിത്രീകരിച്ചിട്ടുണ്ട്. അത് സമയമാകുമ്പോൾ പൂർണമായി പുറത്ത് വിടും. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സാമ്പത്തിക പ്രശ്നം പരിഹരിക്കാമെന്ന് കോൺഗ്രസ് നേതാക്കൾ ഉറപ്പുകൊടുത്തതായി കലാ രാജു പറഞ്ഞു. അതിനടക്കം തെളിവുണ്ട്. കലാ രാജുവിനെ മാത്യു കുഴൽനാടൻ സ്വന്തം വാഹനത്തിലാണ് ആശുപത്രിയിൽ കൊണ്ടുപോയത്. അതിലും ദുരൂഹതയുണ്ട്. പണക്കൊഴുപ്പും ഹുങ്കുമായി മാത്യു കൂത്താട്ടുകുളത്തേക്ക് വരേണ്ട. അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്നും രതീഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."