മലപ്പുറം പൊളിച്ചു; അങ്കണവാടികളില്‍ 'ചിക്കന്‍ ബിര്‍നാണി'
മലപ്പുറം: 'അങ്കണവാടികളിൽ ചെറുപയറും ചോറും മാത്രം കഴിച്ചു മടുത്തോ...... എന്നാൽ മലപ്പുറത്തേക്കു പോന്നോളൂ'. ഇവിടെത്തെ മെനുകണ്ടാൽ ഞെട്ടും. ചൊവ്വാഴ് ച ഫ്രൈഡ് റൈസ്, വെള്ളി വെജിറ്റബിൾ ബിരിയാണി, മറ്റു ദിവസങ്ങളിൽ ചെറുപയർ, ചോറ് കൂടെ ഇലക്കറി തോരനും സാമ്പാറും. ആഘോഷ നാളുകളിൽ അതിലേറെ കേമം. ഇതാണ് മലപ്പുറത്തെ ഭക്ഷണ വിശേഷം. ഇഷ്ടവിഭവങ്ങൾ ലഭിക്കുന്നതിനാൽ കുട്ടികളും ഹാപ്പി. രക്ഷിതാക്കളും.
കൊതിയൂറും ഭക്ഷണങ്ങൾക്കു പിന്നിൽ നഗരസഭയുടെ പ്രത്യേക താൽപര്യമാണ്. 64 അങ്കണവാടികളാണ് നഗരസഭാ പരിധിയിലുള്ളത്. ഇവിടെയെല്ലാം ഇത്തരം ഭക്ഷണം വിളമ്പാൻ ഒരു വർഷത്തേക്കു ഒരു കോടിക്കു മുകളിലാണ് ഫണ്ട് വകയിരുത്തുന്നതെന്ന് നഗരസഭാ ചെയർമാൻ മുജീബ് കാടേരി പറഞ്ഞു. 2024 ഡിസംബറിലാണ് മെനു പരിഷ്‌ക്കരിച്ചത്.
അങ്കണവാടി ടീച്ചർമാരുടെ പ്രത്യേക താൽപര്യവും അധികൃതരുടെ സഹകരണവും കൊണ്ടാണ് സമൃദ്ധമായ ഭക്ഷണം വിളമ്പാൻ സാധിച്ചതെന്ന് മലപ്പുറം തട്ടാറമ്മൽ 99-ാം നമ്പർ അങ്കണവാടി ടീച്ചർ കെ.ശൈലജ. ഭക്ഷണക്രമത്തിൽ മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങളിലും അടിമുടി മാറിയിട്ടുണ്ട്. 26 അങ്കണവാടികൾ എയർകണ്ടീഷൻ ചെയ്തു. മലപ്പുറം ജില്ലയിലെ മറ്റിടങ്ങളിലും കുട്ടികൾക്ക് ആഴ്ചയിൽ ഇഷ്ടവിഭവങ്ങൾ വിളമ്പാറുണ്ട്. രക്ഷിതാക്കൾ നൽകുന്ന പണം കൊണ്ടാണ് മറ്റിടങ്ങളിൽ ചെയ്തുവരുന്നത്.
അതേസമയം സംസ്ഥാനത്തെ ചില അങ്കണവാടികളിൽ പഴയ ഭക്ഷണക്രമത്തിനു മാറ്റം വന്നിട്ടില്ല. ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെടുന്ന ദേവികുളത്തെ ശങ്കുവിൻ്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ശങ്കുവിന്റെ അഭിപ്രായം മാനിച്ച് മെനു പരിശോധിക്കുമെന്ന് മന്ത്രി വീണാജോർജും പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് മലപ്പുറത്തുനിന്നുള്ള കാഴ്ചകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."