പ്രവാസികൾക്ക് ആശ്വസിക്കാം; അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഖത്തർ താമസ കുടിയേറ്റ നിയമം ലംഘിച്ച് അനധികൃതമായി രാജ്യത്ത് താമസിക്കുന്നവർക്ക് ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുമാപ്പ് പ്രഖ്യാപിച്ചു. നാളെ (ഫെബ്രുവരി 9)ന് ആരംഭിക്കുന്ന പൊതുമാപ്പ് മൂന്ന് മാസം നീണ്ടുനിൽക്കുമെന്നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്. രാജ്യത്തേക്കുള്ള വിദേശ പൗരന്മാരുടെ പ്രവേശനം, താമസം, പുറത്തുപോകൽ എന്നിവ നിയന്ത്രിക്കുന്ന 2015ലെ 21-ാം നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവർക്ക് പിഴ കൂടാതെ രാജ്യത്ത് നിന്ന് പുറത്തുപോകാനുള്ള അവസരമാണ് ഈ പൊതുമാപ്പ് കാലാവധി.
റസിഡൻസിയുമായി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്‌ഥകളുടെ ലംഘനമോ, അല്ലെങ്കിൽ എൻട്രി വീസയുടെ കീഴിൽ രാജ്യത്ത് അവരുടെ അംഗീകൃത കാലയളവ് കഴിയുകയോ ചെയ്തവർക്ക് ഈ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങാവുന്നതാണ്. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവർക്ക് പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളും യാത്രക്കുള്ള ടിക്കറ്റുമായി ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നേരിട്ടെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി രാജ്യം വിടാം. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സെർച്ച് ആൻഡ് ഫോളോ അപ്പ് കേന്ദ്രത്തിൽ ഹാജരായി, നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പൊതുമാപ്പ് കാലാവധിക്കുള്ളിൽ രാജ്യം വിടാമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയ അധികൃതർ വ്യക്തമാക്കി. ഉച്ചക്ക് ഒരു മണി മുതൽ രാത്രി 9 മണി വരെയാണ് സെർച്ച് ആൻഡ് ഫോളോ അപ്പ് കേന്ദ്രത്തിൽ ഹാജരാകുന്നതിനുള്ള സമയം.
എന്നാൽ, പൊതുമാപ്പ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് യാത്ര ചെയ്യുന്നതിന് മറ്റ് നിയമപരമായ തടസ്സങ്ങൾ ഉണ്ടെങ്കിൽ അവ പൂർത്തിയാക്കിയ ശേഷം മാത്രമേ രാജ്യം വിടാൻ സാധിക്കുകയുള്ളൂ. അനധികൃത താമസം എന്ന നിയമ ലംഘനം നടത്തിയവർക്ക് മാത്രമേ ഈ അവസരം ഉപയോഗപ്പെടുത്താൻ കഴിയുകയുള്ളൂ. താമസ കുടിയേറ്റ നിയമം ലംഘിച്ച് രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർ മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെങ്കിൽ അവ പൂർത്തിയാക്കിയ ശേഷം മാത്രമേ രാജ്യം വിടാൻ അനുവദിക്കുകയുള്ളൂ.
ഖത്തർ താമസ കുടിയേറ്റ നിയമം ലംഘിച്ച് അനധികൃതമായി രാജ്യത്ത് താമസിക്കുന്ന കുടുംബ വീസയിൽ ഉൾപ്പെടെയുള്ളവർക്ക് ഈ പൊതുമാപ്പ് ബാധകമാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. പൊതുമാപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Qatar's Ministry of Interior has announced a general amnesty for undocumented residents, offering them a chance to regularize their status or leave the country without penalty.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."