നാലുവർഷ ഡിഗ്രി പാഠപുസ്തക അച്ചടി: സർവകലാശാലയ്ക്ക് പുറത്തെ പ്രസിന് നൽകാൻ നീക്കം
തേഞ്ഞിപ്പലം: നാലുവർഷ ഡിഗ്രി കോഴ്സിന്റെ മൂന്നാം സെമസ്റ്റർ പാഠപുസ്തക അച്ചടി കാലിക്കറ്റ് സർവകലാശാലക്ക് പുറത്തെ പ്രസിന് നൽകാൻ അധികൃതരുടെ നീക്കം. ക്ലാസുകൾ ജൂണിൽ തുടങ്ങാനിരിക്കെ ഇതിനായി അച്ചടി കരുതിക്കൂട്ടി വൈകിപ്പിക്കുകയാണ്.
സഹകരണ കോ ഓപറേറ്റീവ് സ്റ്റോറിന് കീഴിലുള്ള പുറത്തെ പ്രസിന് കരാർ നൽകാനാണ് നീക്കം. സർവകലാശാലാ പ്രസിൽ ആധുനിക സൗകര്യങ്ങളെല്ലാം നിലവിലുണ്ടായിരിക്കെയാണ് പുറത്തെ പ്രസിന് നൽകാൻ അണിയറയിൽ നീക്കം നടക്കുന്നത്.
സർവകലാശാലാ പ്രസിൽ അച്ചടിച്ചാൽ വിദ്യാർഥികൾക്ക് മിതമായ നിരക്കിൽ പുസ്തകങ്ങൾ നൽകാമെന്നിരിക്കെയാണ് ഇത്തരത്തിലുള്ള നടപടി. 2017ലും 2019ലും യു.ജി കോർ കോഴ്സിന്റെയും കോമൺ കോഴ്സിന്റെയും പുസ്തകങ്ങൾ സർവകലാശാലാ പ്രസിൽ അച്ചടിച്ചതിനാൽ വിദ്യാർഥികൾക്ക് മിതമായ നിരക്കിൽ നൽകാൻ സാധിച്ചിരുന്നതായും അതിനാൽ നാലുവർഷ ഡിഗ്രി പാഠപുസ്തകം സർവകലാശാല പ്രസിൽ അച്ചടിക്കണമെന്നും ആവശ്യപ്പെട്ട് സെനറ്റംഗം ഡോ. ആബിദാ ഫാറൂഖി വൈസ് ചാൻസലർക്ക് കത്തുനൽകിയിട്ടുണ്ട്.
ജനറൽ ഫൗണ്ടേഷൻ കോഴ്സിലെ മൾട്ടി ഡിസിപ്ലിനറി കോഴ്സിന്റെയും വാല്യൂ ആഡഡ് കോഴ്സിന്റെയും പുസ്തകങ്ങളാണ് വിദ്യാർഥികൾക്ക് അച്ചടിച്ച് നൽകേണ്ടത്. പുസ്തകങ്ങൾ പ്രിൻ്റ് ചെയ്യുന്നതിനാവശ്യമായ യാതൊരു വിവരങ്ങളും ചുമതലപ്പെടുത്തിയ അധ്യാപകർ നൽകിയിട്ടില്ല. ഏപ്രിൽ മാസത്തിൽ അധ്യാപകരിൽ നിന്ന് മാറ്റർ ശേഖരിച്ച് അച്ചടി തുടങ്ങുമെന്ന ബന്ധപ്പെട്ടവരുടെ മറുപടി സംശയങ്ങൾ ഉളവാക്കുന്നതാണ്.
ജൂണിൽ തുടങ്ങുന്ന ഡിഗ്രി മൂന്നാം സെമസ്റ്ററിന് മുമ്പായി ആയിരക്കണക്കിന് പുസ്തകങ്ങൾ അച്ചടിച്ച് എങ്ങനെ വിതരണം നടത്തുമെന്ന ചോദ്യത്തിന് ഉത്തരമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."