രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്; വിപണിയും താഴ്ന്നു തന്നെ
ന്യൂ ഡൽഹി: രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. ഡോളറിനെതിരെ 48 പൈസ താഴ്ന്ന് 87.9 രൂപയായി. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണിത്. ആഗോള വിപണിയിൽ ഡോളർ കരുത്താർജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായതെന്നാണ് വിലയിരുത്തുന്നത്. ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെൻഡും മൂല്യത്തെ സ്വാധീനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോൾ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയ രൂപ ഇന്നു വ്യാപാരം തുടങ്ങിയപ്പോൾ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീഴുകയായിരുന്നു.
ഡോളർ രാവിലെ 49 പൈസ ഉയർന്ന് 87.92 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 87.95 രൂപയിലേക്കു കയറിയെങ്കിലും താമസിയാതെ 87.88 രൂപയിലേക്കു താഴ്ന്നു.ഡോളർ സൂചിക 108.42വരെ ഉയർന്നതാണു രൂപയ്ക്കൂ ക്ഷീണം വരുത്തിയത്. ചെെനീസ് കറൻസി യുവാൻ ഒരു ഡോളറിന് 7.31 യുവാൻ എന്ന നിലയിലേക്കു താഴ്ന്നു.
വിപണിയിലും ഇടിവാണ് രേഖപ്പെടുത്തിയത്. സെൻസെക്സ് 500 പോയിന്റ് ഇടിഞ്ഞിരിക്കുകയാണ്. മുഖ്യ സൂചികകൾ അര ശതമാനം താഴ്ന്നപ്പോൾ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തിലധികം ഇടിഞ്ഞിട്ടുണ്ട്. എഫ്എംസിജി ഒഴികെ എല്ലാ മേഖലകളും ഇടിവിലാണ് രേഖപ്പെടുത്തിയത്.
മെറ്റൽ ഓഹരികൾ ഇന്നു വലിയ താഴ്ചയിലാണ് കാണിക്കുന്നത്. ടാറ്റാ സ്റ്റീൽ മൂന്നര ശതമാനം വരെ താഴ്ന്നിട്ടുണ്ട്. സെയിൽ നാലും ജെഎസ്ഡബ്ല്യു സ്റ്റീൽ മൂന്നും ശതമാനം കുറഞ്ഞിരിക്കുകയാണ്. വിഎ ടെക് വാബാഗിനു മികച്ച മൂന്നാം പാദ റിസൽട്ടും സൗദി അറേബ്യയിൽ ലഭിച്ച 3250 കോടിയുടെ ജലശുദ്ധീകരണ പദ്ധതി കരാറും ചേർന്നപ്പാേൾ ഓഹരി 12 ശതമാനം കയറിയിരിക്കുകയാണ്
സാഗ്ളെ പ്രീപെയ്ഡ് മികച്ച വരുമാന, ലാഭ വളർച്ച കാണിച്ചെങ്കിലും ഓഹരി 10 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ ഓഹരി വില പുസ്തകമൂല്യത്തിൻ്റെ 10 മടങ്ങാണ്. കമ്പനി ഇനിയും ലാഭവീതം നൽകിയിട്ടില്ലെന്നാണ് സൂചന.
മൂന്നാം പാദ അറ്റാദായത്തിൽ 44 ശതമാനം ഇടിവുണ്ടായത് ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ഓഹരിയെ അഞ്ചു ശതമാനം താഴ്ത്തിയിട്ടുണ്ട്.
സ്വർണം ലോകവിപണിയിൽ ഔൺസിന് 2875 ഡോളറിലാണുള്ളത്. ഇത്മു ൻ ക്ലോസിംഗിനേക്കാൾ 0.40 ശതമാനം അധികമാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 280 രൂപ കൂടി 63,840 രൂപ ആയിരിക്കുകയാണ്.
ക്രൂഡ് ഓയിൽ വില ഉയർന്നു നീങ്ങുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 75.12 ഡോളർ വരെ ഉയർന്നിരിരക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."