അടിയന്തര സാഹചര്യത്തിൽ ബർമുഡ ധരിച്ച് സ്റ്റേഷനിലെത്തി; എസ്എച്ച്ഒയുടെ വീഡിയോ പകർത്തി അപവാദ പ്രചരണം; നടപടിയുമായി പൊലിസ്
ചെങ്ങന്നൂർ: ചെങ്ങന്നൂർ എസ്എച്ച്ഒയെ (SHO) അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ച മൂന്നുപേർക്കെതിരെ കേസെടുത്ത് പൊലിസ്. സൈബർ കുറ്റകൃത്യങ്ങളടക്കമുള്ള വകുപ്പുകൾ ചേർത്താണ് നടപടി.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഭർതൃഗൃഹത്തിൽ നിന്നും ഇറങ്ങിപ്പോയ ഒരു സ്ത്രീയെ പൊലിസ് കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഇവരെ കൊണ്ടുപോകാൻ ഭർത്താവും വീട്ടുകാരും എത്തിയതോടെ സ്റ്റേഷനിൽ വെച്ച് വലിയ വഴക്കുണ്ടായി.
സ്ഥിതിഗതികൾ വഷളായതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാർ എസ്.എച്ച്.ഒ.യെ വിവരം അറിയിച്ചു. ആ സമയം വ്യായാമം ചെയ്യുകയായിരുന്ന അദ്ദേഹം യൂണിഫോം ധരിക്കാൻ നിൽക്കാതെ ഉടൻ തന്നെ ബർമുഡയും ടീ ഷർട്ടും ധരിച്ച് സ്റ്റേഷനിലെത്തുകയായിരുന്നു.
ഈ സമയം തനിക്ക് അനുകൂലമായ നിലപാട് പൊലിസ് സ്വീകരിക്കാത്തതിൽ പ്രകോപിതനായ ഒരാൾ എസ്.എച്ച്.ഒ.യുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ഈ ദൃശ്യങ്ങൾ മോശം പരാമർശങ്ങളോടെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.
അടിയന്തര സാഹചര്യം കണക്കിലെടുത്താണ് എസ്എച്ച്ഒ ടീഷർടും ബർമുഡയും ധരിച്ച് സ്റ്റേഷനിൽ എത്തിയതെന്നും, പ്രശ്നം പരിഹരിച്ച ശേഷം അദ്ദേഹം ക്വാർട്ടേഴ്സിൽ പോയി യൂണിഫോം ധരിച്ച് തിരികെ എത്തിയെന്നും ഡിവൈഎസ്പി പിജെ സന്തോഷ് കുമാർ വ്യക്തമാക്കി.
അതേസമയം, വീഡിയോ പ്രചരിപ്പിച്ച കൂടുതൽ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കും.
Police have registered a case against three individuals for circulating a derogatory video about Chengannur SHO on social media, invoking sections related to cyber crimes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."