കയര്‍ബോര്‍ഡ് ജീവനക്കാരിയുടെ മരണം; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര എം.എസ്.എംഇ മന്ത്രാലയം
കൊച്ചി: കയര്‍ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. എം.എസ്.എ.ഇ മന്ത്രാലയമാണ് ആരോപണത്തില്‍ വ്യക്തമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനായി ഉത്തരവിട്ടിരിക്കുന്നത്. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പതിനഞ്ചു ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
കൊച്ചി ഓഫിസിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം സെക്ഷന്‍ ഓഫിസര്‍ ജോളി മധുവാണ് (56) മാനസിക പീഡനത്തിന് ഇരയായി മരിച്ചത്. മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. കൊച്ചി വെണ്ണല ചളിക്കവട്ടം സ്വദേശിനിയാണ് കാന്‍സര്‍ അതിജീവിത കൂടിയായ ജോളി.
ജനുവരി 31നാണ് ജോളിയെ മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാന്‍സര്‍ ബാധിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്നാണ് കുടുംബം ആരോപിക്കുന്നത്.
കയര്‍ ബോര്‍ഡ് ഓഫിസ് ചെയര്‍മാന്‍, സെക്രട്ടറി, അഡ്മിനിസ്ട്രേറ്റീവ് ഹെഡ് എന്നിവര്‍ക്കെതിരേയായിരുന്നു ആരോപണം. തൊഴില്‍ പീഡനത്തിനെതിരേ ജോളി നിരവധി പരാതി നല്‍കിയെങ്കിലും അവഗണിക്കപ്പെട്ടു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നടപടിയെടുത്തില്ല. ഓഫിസിലെ തൊഴില്‍ പീഡനത്തെകുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിനും രാഷ്ട്രപതിക്കും ജോളി കത്തയച്ചിരുന്നു. ഇതിന്റ പേരിലും പ്രതികാര നടപടികള്‍ ഉണ്ടായി. സമ്മര്‍ദം താങ്ങാനാവാതെയാണ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതെന്നും കുടുംബം ആരോപിച്ചു.
അഴിമതിക്കു കൂട്ടുനില്‍ക്കാത്തതിനെ തുടര്‍ന്ന് മേലുദ്യോഗസ്ഥര്‍ ജോളിയെ മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നു. ഒരു ഫയലില്‍ ഒപ്പിടാന്‍ അവര്‍ ആവശ്യപ്പെട്ടിരുന്നു. ജോളി അത് ചെയ്തില്ല. അതിനും ഒരുപാട് പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നുവെന്ന് ജോളിയുടെ സഹോദരന്‍ പ്രതികരിച്ചു. ചെയര്‍മാന്റെ മുന്‍പില്‍ പരസ്യമായി മാപ്പുപറയാനും ജോളിയോട് ആവശ്യപ്പെട്ടിരുന്നു. അതു സമ്മതിക്കാതെ വന്നതോടെയാണ് ജോളിയെ ആന്ധ്രാപ്രദേശിലേക്ക് സ്ഥലം മാറ്റി.
എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ജോളിയുടെ ഭര്‍ത്താവ് 2020 ജനുവരിയില്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചിരുന്നു. രണ്ട് ആണ്‍മക്കള്‍ ബംഗളൂരുവില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."