ഇന്നലെ ബുക്കു ചെയ്തവർക്കും വാങ്ങിയവർക്കും ആശ്വാസം; സ്വർണവില ഇന്ന് വീണ്ടും കൂടി
ഇന്നലെ തന്നെ സ്വർണം ബുക്കു ചെയ്തോ നിങ്ങൾ. എന്നാൽ രക്ഷപ്പെട്ടു. ഇതാ ഇന്ന് വീണ്ടും കൂടിയിരിക്കുന്നു സ്വർണ വില. ഡോളർ സൂചിക കുറഞ്ഞുവരുന്നത് സ്വർണവില ഇനിയും കൂടിയേക്കുമെന്ന സൂചനയാണ് നൽകുന്നതും. അതേസമയം, ഇന്ത്യൻ രൂപ കരുത്ത് കൂട്ടുന്നത് വില കുറയുമെന്ന പ്രതീക്ഷയും ഉണർത്തുന്നുണ്ട്. അമേരിക്ക-റഷ്യ പ്രസിഡൻഷ്യൽ ചർച്ച ഉക്രൈൻ യുദ്ധംത്തിന് സമാപ്തി കുറിക്കുമെന്ന പ്രതീക്ഷയിലേക്കും വിരൽ ചൂണ്ടുന്നുണ്ടച്. ഇതും സ്വർണ വിപണിയെ ബാധിക്കും.
ഏതായാലും കേരളത്തിൽ ഇന്ന് സ്വർണവിലയിൽ നേരിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് വർധിച്ചത്. അതായത് പവൻ വാങ്ങാൻ 63840 രൂപയാണ് നൽകേണ്ടത്. ഗ്രാമിന് 40 രൂപ കൂടി 7980 രൂപയായി.
ഡോളർ മൂല്യം കുറഞ്ഞു വരുന്നത് സ്വർണവില കൂടാൻ ഒരു കാരണമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ന് ഡോളർ സൂചിക 107 എന്ന നിരക്കിലാണ്. ഈ വേളയിൽ മറ്റു കറൻസികൾ കൂടുതൽ കരുത്താർജിക്കുകയും അവ ഉപയോഗിച്ച് വൻതോതിൽ സ്വർണം വാങ്ങുകയും ചെയ്യുമ്പോഴാണ് സ്വർണവില കൂടുന്നത്. സ്വർണം വാങ്ങിക്കൂട്ടാൻ വൻകിട നിക്ഷേപകരും കേന്ദ്ര ബാങ്കുകളും മൽസരിക്കുന്നതും സ്വർണവില കൂടുന്നതിന് മറ്റൊരു കാരണമാണ്.
വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 106 എന്ന നിരക്ക് തുടരുകയാണ്. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 2916 ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്. ഇതാണ് ഇന്ന് കേരളത്തിൽ വില കൂടാൻ ഒരു കാരണം.
18 കാരറ്റ് സ്വർണത്തിനും വില വർധിച്ചിട്ടുണ്ട്. ഗ്രാമിന് 30 രൂപയാണ് വർധിച്ചത്. ഒരു ഗ്രാമിന് 6580 രൂപയും പവന് 52640 രൂപയുമായി. 22 കാരറ്റ് സ്വർണത്തിന് വില കൂടി വരുന്ന സാഹചര്യത്തിൽ 18 കാരറ്റിന്റെ ആഭരണങ്ങൾക്ക്ദി ആവശ്യക്കാർ കൂടുതലാണ്. ദിവസവും ഉപയോഗിക്കാൻ സാധിക്കുന്ന ആഭരണങ്ങൾ ഈ കാരറ്റിൽ ലഭ്യമാണ് എന്നതും ഇതിന്റെ ആകർഷണീയതയാണ്. 75 ശതമാനം സ്വർണവും 25 ശതമാനം മറ്റു ലോഹങ്ങളുമാണ് ഈ കാരറ്റിലുണ്ടാകുക.
അതേസമയം, സ്വർണം പണയം വയ്ക്കുമ്പോൾ ബാങ്കുകൾ 18 കാരറ്റിലുള്ള ആഭരണങ്ങൾ സ്വീകരിക്കില്ല എന്നതും വിൽപന നടത്തുമ്പോൾ വില കുറയും എന്നതും ഇതിന്റെ നെഗറ്റിവ് വശങ്ങളാണ്. 24 കാരറ്റിലുള്ള ബാറുകളും പണയത്തിന് വേണ്ടി സ്വീകരിക്കാറില്ല. 22 കാരറ്റ് ആഭരണങ്ങൾ മാത്രമാണ് ബാങ്കുകൾ സ്വീകരിക്കുക. 18 കാരറ്റിന് വില കൂടിവരുന്ന സാഹചര്യത്തിൽ വൈകാതെ ഈ ആഭരണങ്ങളും ബാങ്കുകൾ സ്വീകരിച്ചേക്കുമെന്ന് വിദഗ്ധർ പറയുന്നു.
കേരളത്തിൽ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻ നിരക്ക് 61640 രൂപയാണ്. ഏറ്റവും കൂടിയ നിരക്ക് 64480 രൂപയുമാണ്. വൻതോതിലുള്ള വിലക്കുറവ് ഇനി പ്രതീക്ഷിക്കണ്ടതില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പകരം നേരിയ ചാഞ്ചാട്ടങ്ങൾക്കാണ് സാധ്യതയെന്നും അവർ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."