ചീഫ് സേഫ്റ്റി കമ്മിഷണറുടെ ചുമതല സിവിൽ ചീഫ് എൻജിനീയർക്ക് , നിയമനം ചട്ടം മറികടന്ന്
തൊടുപുഴ: സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി (സി.ഇ.എ) ചട്ടങ്ങൾ ലംഘിച്ച് ചീഫ് സേഫ്റ്റി കമ്മിഷണറുടെ ചുമതല സിവിൽ ചീഫ് എൻജിനീയർക്ക് കൈമാറി വൈദ്യുതി ബോർഡ്. ഡിസ്ട്രിബ്യൂഷൻ വിഭാഗത്തിലടക്കം അപകടങ്ങൾ സംഭവിക്കുമ്പോൾ അടിയന്തര ഇടപെടലുകൾക്ക് നേതൃത്വം നൽകേണ്ടത് ചീഫ് സേഫ്റ്റി കമ്മിഷണറാണ്. ഇലക്ട്രിക്കൽ ചീഫ് എൻജിനീയർമാരെ മാത്രമേ ഈ തസ്തികയിൽ നിയമിക്കാവൂ എന്നാണ് ചട്ടം. സുരക്ഷയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദമോ തത്തുല്യയോഗ്യതയോ ഉള്ളവരായിരിക്കണമെന്ന സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ വ്യവസ്ഥ കാറ്റിൽപ്പറത്തിയാണ് നിയമനം.
സുരക്ഷ, വൈദ്യുത വിതരണവുമായി ബന്ധപ്പെട്ട നടപടികൾ സംബന്ധിച്ച റെഗുലേഷനുകളിൽ പറഞ്ഞ വ്യവസ്ഥകൾക്ക് വിരുദ്ധമാണിത്. സിവിൽ ഡാം സേഫ്റ്റി ചീഫ് എൻജിനീയർക്കാണ് ചീഫ് സേഫ്റ്റി കമ്മിഷണറുടെ ചുമതല കൈമാറിയിരിക്കുന്നത്. ഡാം റീഹാബിലിറ്റേഷൻ ആന്റ് ഇംപ്രൂവ്‌മെന്റ് പ്രോജക്ടിന്റെ (ഡ്രിപ്) ചുമതലയും ഇദ്ദേഹത്തിനാണ്.
ഇലക്ട്രിക്കൽ സേഫ്റ്റിയും ഡാം സേഫ്റ്റിയും സംയോജിപ്പിച്ച് ഒരു ഉദ്യോഗസ്ഥനെ ഏൽപ്പിക്കുന്നത് വിചിത്രമായ നടപടിയായി ബോർഡ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. സി.ഇ.എ ചട്ടങ്ങൾക്ക് കീഴിൽ നിർവചിച്ചിരിക്കുന്നതുപോലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ പങ്ക് ഏറെ പ്രത്യേകതയുള്ളതാണ്.
സാങ്കേതികമായി മികച്ച പരിഹാരങ്ങളിലൂടെ വൈദ്യുത അപകടങ്ങൾ വിശകലനം ചെയ്ത് തടയുക, ഇലക്ട്രിക്കൽ അപകടങ്ങൾക്കും ഇൻസ്റ്റാളേഷനുകൾക്കും അനുയോജ്യമായ സുരക്ഷാ പ്രോട്ടോക്കോളുകൾ നടപ്പാക്കുക, സുരക്ഷാചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവ ചീഫ് സേഫ്റ്റി കമ്മിഷണറുടെ ചുമതലയാണ്. ഇലക്ട്രിക്കൽ സിസ്റ്റങ്ങളിൽ സാങ്കേതിക വൈദഗ്ധ്യവും ആവശ്യമാണ്.
വൈദ്യുതി ബോർഡിന്റെ പ്രവർത്തന മേഖലകളിൽ അപകടങ്ങളുടെ എണ്ണം വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ സാങ്കേതിക പശ്ചാത്തലമില്ലാതെ, ഇലക്ട്രിക്കൽ സുരക്ഷയുടെ മേൽനോട്ടം വഹിക്കാൻ സിവിൽ എൻജിനീയറെ നിയമിച്ചത് സുരക്ഷാ മാനദണ്ഡങ്ങളിലും അപകട അന്വേഷണങ്ങളുടെ ഫലപ്രാപ്തിയിലും വിട്ടുവീഴ്ച ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
അതേ സമയം സി.ഇ.എ ചട്ടങ്ങൾ അനുസരിച്ച് പ്രത്യേക സുരക്ഷാ ഓഫിസർ തസ്തികകളൊന്നും സൃഷ്ടിച്ചിട്ടില്ലെന്നത് ആശങ്കാജനകമാണെന്നും ചീഫ് സേഫ്റ്റി കമ്മിഷണറായി ഇലക്ട്രിക്കൽ എൻജിനീയറെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി എൻജിനിയേഴ്‌സ് അസോസിയേഷൻ വൈദ്യുതി ബോർഡ് ചെയർമാൻ ആന്റ് മാനേജിങ് ഡയരക്ടർക്ക് കത്ത് നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."