പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ
കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ പ്രതിയും ബി.ജെ.പി നേതാവുമായ കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി. കേസില്‍ തലശേരി പോക്‌സോ കോടതി നാളെ ശിക്ഷ വിധിക്കും. ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ പ്രതി ചെയ്തിട്ടുണ്ടെന്നാണ് കോടതിയുടെ കണ്ടത്തല്‍. പ്രതിക്കെതിരെ ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്.
2024 ഫെബ്രുവരി 23 നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.2025 ഓഗസ്റ്റ് 13വരെ തുടര്‍ച്ചയായ വിചാരണ നടന്നു. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി അഞ്ചുദിവസമാണ് കോടതി രേഖപ്പെടുത്തിയത്. കുട്ടിയുടെ സുഹൃത്തായ വിദ്യാര്‍ഥി, നാല് അധ്യാപകര്‍ ഉള്‍പ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 77 രേഖകളും 14 തൊണ്ടിമുതലുകളും ഹാജരാക്കി. ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചതാണ് പാലത്തായി പീഡനക്കേസ്. പത്തു വയസുകാരി പീഡനത്തിനിരയായ വിവരം ചൈല്‍ഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പാനൂര്‍ പൊലിസ് 2020 മാര്‍ച്ച് 17നാണ് കേസെടുത്തത്.
സ്‌കൂളിലെ ശുചിമുറിയില്‍ വച്ചാണ് അധ്യാപകന്‍ പീഡിപ്പിച്ചതെന്നും തുടര്‍ന്ന് രക്തസ്രാവം ഉണ്ടായെന്നും പെണ്‍കുട്ടി മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം സ്‌കൂളിലെ ശുചിമുറിയില്‍ നടത്തിയ പരിശോധനയില്‍ രക്തം കണ്ടെത്തിയതാണു കേസില്‍ നിര്‍ണായകമായത്.
പൊയിലൂര്‍ വിളക്കോട്ടൂരിലെ ഒളിയിടത്തില്‍ നിന്ന് ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റുചെയ്തു. പെണ്‍കുട്ടിയുടെ മാതാവിന്റെ ആവശ്യപ്രകാരം 2020 ഏപ്രില്‍ 24ന് സംസ്ഥാന പൊലിസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജൂവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് ഡിറ്റക്ടിവ് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ നായര്‍ ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചു. 2021ല്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി പി.എം ഭാസൂരി ഹാജരായി.
English summary: In the Palathayi POCSO case, the Thalassery Special Court has found BJP leader and teacher K. Padmarajan guilty. The court confirmed that Padmarajan committed offences punishable with penalties ranging from life imprisonment to the death penalty. The sentencing will be announced tomorrow.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."