കുട്ടികളിലെ ശത്രുതാമനോഭാവം അഹംഭാവത്തിൽ നിന്ന്; ഭവിഷത്ത് ഭയാനകം
കൊച്ചി: അഹംഭാവത്തിന് മുറിവേൽക്കുമ്പോഴാണ്  കുട്ടികളിൽ  ശത്രുതാമനോഭാവമുണ്ടാകുന്നതെന്ന് മനോരോഗ വിദഗ്ധർ. പുതിയ തലമുറയിൽ  അസ്വസ്ഥത നിലനിൽക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സമ്മതിക്കുമ്പോഴും യഥാർഥകാരണമോ പ്രതിവിധിയോ കണ്ടെത്താൻ ശ്രമം നടത്താത്തതും അക്രമവാസന വർധിക്കാൻ കാരണമാകുന്നു.
സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം, സിനിമ സീരീസുകൾ തുടങ്ങിയവയുടെ അതിപ്രസരം, മയക്കുമരുന്ന് ഉപയോഗം, മാതാപിതാക്കളും കുടുംബാംഗങ്ങളുമായി വിശേഷങ്ങൾ പങ്കുവയ്ക്കാതിരിക്കൽ എല്ലാം കുട്ടികളെ തള്ളിവിടുന്നത് ദൂഷ്യസ്വഭാവങ്ങളിലേക്കാണ്.   
കൊവിഡിനുശേഷം കുട്ടികളുടെ ചങ്ങാത്തം മൊബൈയിൽ ഫോണിൻ്റെ സ്ക്രീനുകളിൽ മാത്രമായി ഒതുങ്ങി. ഒരിക്കൽപോലും കാണാത്തവരോടാണ് അവരുടെ ഒാൺലൈൻ ചങ്ങാത്തം. വിവിധ രാജ്യങ്ങളിൽ നിന്ന് ഗെയിം കളിക്കുന്നവരുൾപ്പെടെയാണ് സുഹൃത്തുക്കൾ. ജയിക്കുക മാത്രമാണ് ലക്ഷ്യം. ഇത് കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി മുറിവേൽപ്പിച്ചിട്ടുണ്ടെന്ന് പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. ബെൻസീർ ഹുസൈൻ പറഞ്ഞു.
ഇത്തരം കുട്ടികൾ പഠനത്തിൽ പിന്നോട്ടുപോകുന്നു. സ്കൂൾ അധികൃതർ വീട്ടിലറിയിക്കുന്നതോടെ മിക്കവരും ശത്രുതാമനോഭാവത്തിലേക്ക് മാറുന്നുണ്ടെന്നാണ് ഈരംഗത്തുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. മാതാപിതാക്കളുടെ അക്കൗണ്ട് വഴി മുന്തിയ ഫോൺ വാങ്ങി വിൽപന നടത്തി പണം മയക്കുമരുന്ന് ഉൾപ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന കുട്ടികളും ഉണ്ട്.
കുട്ടികൾ കാണുന്നതാണ് ജീവിതത്തിൽ പകർത്തുന്നത്. ബന്ധങ്ങളെ പരിഗണിക്കാതെ അക്രമങ്ങൾ അഴിച്ചുവിടുന്നതും അതുകൊണ്ടാണ്. മാതാപിതാക്കളുടെ തിരക്കും കുട്ടികളുടെ ഫോൺ ഉപയോഗം കൂട്ടാൻ കാരണമായി. ലഹരിമരുന്നുകളുടെ ഉപയോഗം ദിനംപ്രതിവർധിച്ചുവരുന്നു.
സമീപകാലത്ത് കുട്ടികളുൾപ്പെട്ട ലഹരികേസുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. പുതിയ തലമുറ അസ്വസ്ഥമാണെന്ന് പറയുമ്പോഴും കാരണം കണ്ടെത്താനുള്ള ശ്രമങ്ങളുണ്ടായില്ലെങ്കിൽ ഭവിഷത്ത് വലുതായിരിക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."