ചാമ്പ്യൻസ് ട്രോഫി ഫൈനലിന് മുമ്പേ ഇന്ത്യക്ക് നിരാശ, സൂപ്പർതാരത്തിന് പരുക്ക്
ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. നാളെ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ഇപ്പോൾ ഈ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിന് ആശങ്ക നൽകുന്ന വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. പരിശീലനത്തിനിടെ ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലിക്ക് പരുക്കേറ്റുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. നെറ്റ്സിൽ ഇന്ത്യൻ പേസറെ നേരിടുന്നതിനിടെ കോഹ്‌ലിയുടെ കാൽമുട്ടിന് പരുക്ക് സംഭവിച്ചുവെന്നും തുടർന്ന് ബാറ്റിങ് തുടരാതെ നെറ്റ്സിൽ നിന്നും താരം മടങ്ങിയെന്നുമാണ് റിപ്പോർട്ടുകൾ.
ടൂർണമെന്റിൽ ഇന്ത്യയുടെ പ്രധാന താരങ്ങളിൽ ഒരാളാണ് കോഹ്‌ലി. ഇതിനോടകം തന്നെ നാല് മത്സരങ്ങളിൽ നിന്നും 214 റൺസാണ് കോഹ്‌ലി നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും കോഹ്‌ലി നേടിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ പാക്സിതാനെതിരെയായിരുന്നു കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നത്. മത്സരത്തിൽ 111 പന്തിൽ പുറത്താവാതെ 100 റൺസാണ് കോഹ്‌ലി നേടിയത്. ഏഴ് ഫോറുകളുടെ അകമ്പടിയിയോടുകൂടിയാണ് വിരാട് സെഞ്ച്വറി പൂർത്തിയാക്കിയത്. സെമി ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ അർദ്ധ സെഞ്ച്വറി നേടിയും കോഹ്‌ലി തിളങ്ങിയിരുന്നു. ഓസ്‌ട്രേലിയക്കെതിരെ 98 പന്തിൽ അഞ്ചു ഫോറുകൾ ഉൾപ്പടെ 84 റൺസാണ് കോഹ്‌ലി നേടിയത്.
അതേസമയം നീണ്ട 25 വർഷങ്ങൾക്ക് ശേഷമാണ് ഇരു ടീമുകളും ഐസിസിയുടെ ഒരു ഏകദിന ടൂർണമെന്റിൽ ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇതിനുമുമ്പ് 2000ത്തിലാണ് ഇന്ത്യയും ന്യൂസിലാൻഡും ഫൈനലിൽ ഏറ്റുമുട്ടിയിരുന്നത്. ആ മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തി കിവീസ് ആയിരുന്നു കിരീടം സ്വന്തമാക്കിയിരുന്നത്. മൂന്നാം ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യൻ മണ്ണിൽ എത്തിക്കാനായിരിക്കും രോഹിത് ശർമയും സംഘവും കിവീസിനെനെതിരെ കളത്തിലിറങ്ങുന്നത്. മറുഭാഗത്ത് രണ്ടാം ചാമ്പ്യൻസ് ട്രോഫി കിരീടം ലക്ഷ്യം വെച്ചായിരിക്കും ന്യൂസിലാൻഡ് ഇറങ്ങുക.
ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് ഇന്ത്യ സെമിയിൽ എത്തിയത്. സെമിയിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനൽ യോഗ്യത ഉറപ്പിച്ചത്. മറുഭാഗത്ത് ഗ്രൂപ്പ് രണ്ടാം സ്ഥാനം സ്വന്തമാക്കിയാണ് കിവീസ് സെമിയിലേക്ക് മുന്നേറിയത്. സെമിഫൈനലിൽ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് കിവീസ് കലാശ പോരാട്ടത്തിലേക്ക് മുന്നേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."